കവളങ്ങാട് സഹകരണ ബാങ്ക് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃത.
കോതമംഗലം: കവളങ്ങാട് സഹകരണ ബാങ്ക് 15.5 കോടി ചിലവിൽ നേര്യമംഗലത്ത് നിർമ്മിക്കുന്ന ബഹുനില മന്ദിരം തകർന്ന് വീണ സംഭവത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമെന്ന് ബാങ്ക് അധികൃതർ.ബാങ്കിനെ തകർക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ഭരണസമിതി.
നേര്യമംഗലത്തെ നിർമ്മാണത്തിലിരുന്ന മൾട്ടി സർവീസ് സെന്റർ കെട്ടിടങ്ങളിൽ ഒന്നിൻ്റെ ഷോ വാൾ മാത്രമാണ് തകർന്നു വീണത്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിന് സാമ്പത്തിക നഷ്ടം ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും വിജിലൻസ് പരിശോധന നടത്തിയതാണെന്നും ബാങ്ക് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .എല്ലാ നടപടിക്രമങ്ങളും പൂർത്തികരിച്ചാണ്
നേര്യമംഗലത്ത് സ്ഥലം വാങ്ങിയത്.മറ്റ് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. നബാർഡിന്റെ 10 കോടി രൂപ വായ്പക്ക് പുറമെ ബാങ്കിന്റെ പ്രവർത്തന ലാഭത്തിൽ നിന്ന് ആറ് കോടി രൂപ കൂടി കണ്ടെത്തി കെട്ടിട നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് ബാങ്ക് തീരുമാനിച്ചത്. ഇത് പ്രകാരം ഡി.പി.ആർ തയ്യാറാക്കുന്നതിന്ന് സി- സ്വകയർ കൺസൾൻ്റ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി.പ്രോജക്ടിന് കൺസൾട്ടന്റ് ആയി ടെണ്ടർ വഴി ഡി.പി.ആറിന്റെ മൂന്ന് ശതമാനം മാത്രം ക്വാേട്ട് ചെയ്ത ആശ്ര കോഴിക്കോട് എന്ന സ്ഥാപനത്തെ നെഗോഷിയേഷന് ശേഷം തീരുമാനിച്ചു.
നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കുറഞ്ഞ തുകക്ക് ക്വോട്ട് ചെയ്ത മലബാർ കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് 15 കോടി 55 ലക്ഷം രൂപക്ക് ടെണ്ടർ നൽകി.ഡി.പി.ആർ. അനുസരിച്ച് 13 കോടി 58 ലക്ഷം രൂപയായി നിശ്ചയിച്ച പദ്ധതിയുടെ തുക 18 ശതമാനം ജി.എസ്.ടി അടക്കം 16 കോടി 2 ലക്ഷത്തി നാല്പത്തി നാലായിരം ആണ് എന്ന് ഇരിക്കെ മലബാർ കൺസ്ട്രക്ഷൻസ് കമ്പനിക്ക് നൽകിയ കരാർ പ്രകാരം ബാങ്കിന് 47 ലക്ഷം രൂപയുടെ ലാഭമാണ് ഉണ്ടായിട്ടുള്ളത്.
വസ്തുത ഇതായിരിക്കെ ഇപ്പോൾ ബാങ്കിന് എതിരെ രാഷ്ട്രീയ വിരോധത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉയർത്തിയിട്ടുള്ളത്.
2024 ജനുവരിയിൽ നിർമാണം ആരംഭിച്ച മൾട്ടി സർവീസ് സെന്റർ 35,000 സ്‌ക്വയർ ഫീറ്റിലായി ഏഴ് ബിൽഡിങ്ങാണ് നിർമ്മിക്കുന്നത്.നിർമാണത്തിലിരിക്കെ ഇതിൽ 5,226 സ്‌ക്വയർ ഫീറ്റ് വരുന്ന ഒരു ബിൽഡിങ്ങിന്റെ ഷോവാൾ ആണ് 2025 മാർച്ച് 8 ന് തകർന്നു വീണത്. ഇത് സംബന്ധിച്ച് കൺസൾട്ടിങ് കമ്പനിയായ ആശ്ര കോഴിക്കോടിനോടും ,നിർമാണ കമ്പനിയായ മലബാർ കൺസ്ട്രക്ഷൻസിനോടും ഭരണസമിതി വിശദീകരണം ചോദിച്ചു.
തകർച്ചയുടെ കാരണം പരിശോധിക്കുന്നതിന് കുസാറ്റിൻ്റെ സിവിൽ എൻജിനിയറിങ് വിഭാഗത്തെ കൊണ്ട് പരിശോധിപ്പിക്കുന്നതിനും തീരുമാനിച്ചു. ഡിസൈനിംഗിന്റെ പിഴവും മതിയായ ഗുണ നിലവാരമില്ലാത്ത നിർമാണവുമാണ് എന്ന് കുസാറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്ക് കൺസൾട്ടിംഗ് കമ്പനിക്കും നിർമ്മാണ കമ്പനിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.ആശ്ര കോഴിക്കോടിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ട് കരാറിൽ നിന്നും ഒഴിവാക്കാനും അവർ കൈപ്പറ്റിയ മുഴുവൻ തുകയും തിരിച്ചടക്കുന്നതിന് കത്തു നൽകുകയും ചെയ്തു. മലബാർ കൺസ്ട്രക്ഷൻ കമ്പനിയുടെ സൽപ്പേരിന് കളങ്കം വരുത്തുന്നതായത് കൊണ്ട്
കുസാറ്റ് നിർദ്ദേശിച്ചത് പോലെ പൂർണ്ണമായും തങ്ങളുടെ ചിലവിൽ പണിപൂർത്തീകരിച്ചു നൽകാമെന്ന് ബാങ്കിനെ അറിയിച്ചു.ഇതിനെ തുടർന്ന് കരാറിൽ ഏർപ്പെടുകയും കോതമംഗലം എം.എ എൻജിനീയറിങ് കോളേജ് സിവിൽ എഞ്ചിനീയറിങ് വിഭാഗത്തെ കൊണ്ട് ഒരാ ഘട്ടവും പരിശോധന നടത്തുന്നതിനും ബാങ്ക് വർക്ക് സൈറ്റിൽ ഒരു സ്ഥിരം എൻജിനീയറെ നിയമിച്ച് നിർമ്മാണ പ്രവർത്തികൾ വിലയിരുത്തുന്നതിനും തീരുമാനിച്ച് നിർമ്മാണ പ്രവർത്തികൾ നടന്നു വരികയാണ്. ഇതുവഴി ബാങ്കിന് ഒരു രൂപയുടെ നഷ്ടവും സംഭവിച്ചിട്ടില്ല.മറിച്ചുള്ള പ്രചാരണം സത്യ വിരുദ്ധവും ബാങ്കിനെ മോശപ്പെടുത്താൻ വേണ്ടിയുള്ളതുമാണ്. ചിലർ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് പ്രകാരം വിജിലൻസ് ബാങ്കിൽ വന്ന് രേഖകൾ പരിശോധിക്കുകയും സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ആരോപിക്കുന്നത് പോലെ ബാങ്ക് ഒരു ഘട്ടത്തിലും ഒരു അന്വേഷണത്തെയും തടയിടാൻ ശ്രമിക്കുകയോ ഭയപ്പെടുകയോ ചെയ്തിട്ടില്ല. ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണെന്ന് പ്രസിഡൻ്റ് യാസർ മുഹമ്മദ്, സെക്രട്ടറി എം.കെ അനീഷ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.




















































