Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ ബൈപ്പാസ്; ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി സ്ഥല ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങി.

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ ഒന്നാം ഘട്ടത്തിനായി ഏറ്റെടുക്കേണ്ട വസ്തുവിന്റെ ഉടമകൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പെരുമ്പാവൂർ വില്ലേജിലെ 106, 112 ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെട്ട 29 ഭുവുടമകൾക്കാണ് ആദ്യമായി നോട്ടീസ് നൽകിയത്. 2013 ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരാധിവസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പന്ത്രണ്ടാം വകുപ്പിലെ ചട്ടം പത്തൊൻപത് പ്രകാരം ഭൂമി ഏറ്റെടുക്കൽ വിഭാഗം പ്രത്യേക തഹസിൽദാർ ആണ് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകി ഏഴ് ദിവസങ്ങൾക്ക് ശേഷം സർവ്വേ നടപടികൾ ആരംഭിക്കും. ഇതിന് ശേഷം മറ്റു രണ്ട് ബ്ലോക്കുകളിൽ ഉൾപ്പെട്ട വസ്തു ഉടമകൾക്ക് കൂടി നോട്ടീസ് നൽകി പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തീകരിക്കും.

ബൈപ്പാസ് പദ്ധതിയുടെ സർവ്വേ നടപടികൾക്കായി സർവ്വേയർമാരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കളക്ടർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് നിയോഗിക്കപ്പെട്ട സംഘമാണ് സർവ്വേ നടപടികൾ പൂർത്തികരിക്കുന്നത്. സർവ്വേ നടപടികൾ പൂർത്തികരിച്ചതിന് ശേഷം ഭൂമിയുടെ വില നിശ്ചയിക്കുകയും ചെയ്തതിന് ശേഷമാണ് ബൈപ്പാസിനുള്ള നിർദ്ദിഷ്ട സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കുമെന്നും പെരുമ്പാവൂർ ടൗൺ ബൈപ്പാസ് യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.

പെരുമ്പാവൂർ വില്ലേജിലെ 58 വസ്തു ഉടമകളിൽ നിന്ന് 106, 112, 113, 117 ബ്ലോക്കുകളിൽപ്പെട്ട 2.69 ഹെക്ടർ സ്ഥലമാണ് ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കുന്നത്. ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായുള്ള പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പദ്ധതിയുടെ അടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 ( 1) വിജ്ഞാപനമാണ് പ്രാഥമിക വിജ്ഞാപനം എന്നറിയപ്പെടുന്നത്.

പദ്ധതിയുടെ സമൂഹ്യാഘാത പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയതിനെ തുടർന്ന് പദ്ധതി പ്രദേശത്തുള്ള ജനങ്ങളുടെ യോഗം എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്കിൽ വിളിച്ചു ചേർത്താണ് ബൈപ്പാസ് പദ്ധതിയുടെ റിപ്പോർട്ടിന് അന്തിമ രൂപം നൽകി ജില്ല കളക്ടർക്ക് സമർപ്പിച്ചത്. അതിനെ തുടർന്ന് വിദഗ്ധ സമിതി രൂപീകരിക്കുകയും, സമിതി സാമൂഹ്യഘാത പഠന റിപ്പോർട്ട് അംഗീകരിച്ചതിനെ തുടർന്ന് കളക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുകയുമായിരുന്നു.

പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. പെരുമ്പാവൂർ, വെങ്ങോല, മാറംപ്പിള്ളി വില്ലേജുകളിൽ ഉൾപ്പെട്ട സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഏകദേശം നാല് കിലോ മീറ്റർ ദൈർഘ്യത്തിൽ 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആലുവ – മൂന്നാർ റോഡിൽ മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...