കോതമംഗലം: സംസ്ഥാനത്തെ ഭരണമാറ്റം ഓള്‍ഡ് ആലുവ- മൂന്നാര്‍ രാജപാതയുടെ ശാപമോക്ഷത്തിന് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇടമലക്കുടിയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള മലയോര ജനത. രാജഭരണകാലം മുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡില്‍ വനംവകുപ്പ് ബാരിക്കേഡ് സ്ഥാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ പ്രദേശവാസികള്‍ വര്‍ഷങ്ങളായി പോരാട്ടത്തിലാണ്. കോതമംഗലത്തും ദേവികുളത്തും കോണ്‍ഗ്രസ് എം.എല്‍.എമാരായതും കോണ്‍ഗ്രസിന് അനുകൂല നിലപാടുള്ളതുമാണ് പ്രതീക്ഷയ്ക്ക് പിന്നില്‍
കോതമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള 76.5 കിലോമീറ്ററില്‍ 26 കിലോമീറ്റര്‍ വന്യജീവി സങ്കേതത്തിലാണെന്നും ഇതുവഴി പൊതുഗതാഗതം അനുവദിക്കാനാവില്ലെന്നുമാണ് വനംവകുപ്പിന്റെ നിലപാട്. രാജ്യത്ത് നൂറുകണക്കിന് വന്യജീവി സങ്കേതങ്ങളിലൂടെ ദേശീയപാത ഉള്‍പ്പെടെ കടന്നുപോകുമ്പോഴും ഇവിടെ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം. ഭൂമി വനംവകുപ്പിന്റേതാണെങ്കിലും റോഡ് പൊതുമരാമത്ത് വകുപ്പിന്റേതാണ്.
1919 മേയ് 29ന് തിരുവിതാംകൂര്‍ സര്‍ക്കാരാണ് കോതമഗലം-മൂന്നാര്‍ രാജപാത വെസ്റ്റേണ്‍ ഔട്ട്‌ലറ്റ് റോഡ്, അഥവാ ഹൈറേഞ്ച് റോഡ് എന്ന പേരില്‍ തുറന്നുകൊടുത്തത്. പിന്നീട് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേതായി. 1924ലെ മഹാപ്രളയത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടപ്പോഴാണ് ഇപ്പോഴത്തെ അടിമാലി വഴിയുള്ള പുതിയ റോഡ് നിര്‍മ്മിച്ചത്.വീതി കുറഞ്ഞതും ചെങ്കുത്തായ കയറ്റവും കൊടുംവളവുകളുമുള്ള ഈ റോഡില്‍ മഴക്കാലത്ത് മണ്ണിടിച്ചിലും അപകടങ്ങളും പതിവായതോടെയാണ് പഴയ രാജപാത പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.




















































