EDITORS CHOICE
ന്യൂജെൻ പ്രചാരണവുമായി സ്ഥാനാർത്ഥികൾ ; സോഷ്യൽ മീഡിയയിലെ പുതു പ്രചാരണ രീതികൾ ശ്രദ്ധേയമാകുന്നു.

കോതമംഗലം :- മാറ്റത്തിന് ഒരു വോട്ട്, നമ്മുടെ സ്ഥാനാർഥി, നാടുണരുന്നു, തിരഞ്ഞെടുപ്പ് കാലമായി.,തുടങ്ങി കുറെയേറെ വാചകങ്ങളുമായി സ്ഥാനാർഥി ചിത്രങ്ങൾ ഫേസ് ബുക്ക്, വാട്സ്ആപ് എന്നുവേണ്ട എല്ലാവിധ ഓൺലൈൻ മാധ്യമങ്ങളിലും, ഇപ്രാവശ്യത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടും, വീറും വാശിയും, വാഗ്വാദങ്ങളും കണ്ടുതുടങ്ങി. പ്രചാരണത്തിന് പുതു വഴികൾ തേടുകയാണ് സ്ഥാനാർഥികൾ.
കൊറോണ മഹാമാരി ഭീതി കാരണം മുൻകാലങ്ങളെ പോലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നുള്ള സ്ഥാനാർഥികളുടെ പ്രചാരണത്തിനു തടസ്സങ്ങളുണ്ട്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ തുടങ്ങിയിലെ നൂതന സാങ്കേതിക വിദ്യകൾ എല്ലാം പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ കൂടുതൽ പ്രചാരണം.വീടുകൾ തോറും സ്ഥാനാർഥി ഒറ്റക്കോ, രണ്ടോ മൂന്നോ പേരുമായോ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ജനങ്ങളെ നേരിട്ട് കണ്ട് വോട്ടഭ്യർത്ഥിക്കുന്നുമുണ്ട്. വിവിധ മൊബൈൽ കമ്പനികൾ ‘ത്രീ ജി’ ആയി ‘ഫോർ ജി ‘ആയി ഇന്റർനെറ്റിനെ ജനകീയമാക്കിയതും കൊറോണ കാരണം പഠനം ഓൺലൈൻ ക്ലാസുകൾ വഴിയായതിനാലും എല്ലാവീടുകളിലുമിപ്പോൾ സ്മാർട് ഫോണായി. അതിൽ തന്നെ പ്രായമായവർ മുതൽ കുഞ്ഞുങ്ങൾ വരെ ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയവയെല്ലാമുപയോഗിക്കുന്നവരാണ്.
ഭവന സന്ദർശന വേളയിലും മറ്റും മാസ്ക് ധരിക്കേണ്ടതുള്ളതിനാൽ സ്ഥാനാർഥികൾ മാസ്ക് മാറ്റി പരമാവധി സുന്ദരി സുന്ദരന്മാരായി സാമൂഹിക മാധ്യമങ്ങളിൽ മിന്നി തിളങ്ങുകയാണ്.ദിവസവും ആരെങ്കിലമൊക്കെ സ്ഥാനാർഥി പോസ്റ്റുകൾ, ചിത്രങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നതിനാൽ വോട്ടർമാരെ നേരിട്ട് വീടുകളിലും, കവലകളിലും കാണുന്ന വേളയിൽ മാസ്കുണ്ടെങ്കിലും സ്ഥാനാർഥിയെ പെട്ടന്ന് അറിയുവാൻ ഇതുമൂലം സാധിക്കുന്നുമുണ്ട്.പുതു മുഖങ്ങൾക്ക് സാമൂഹിക മാധ്യമ പ്രചാരണം കുറച്ചൊന്നുമല്ല ഗുണം ചെയ്യുന്നത്.
കോവിഡ് ഭീഷണി കാരണം വീടുകളിൽ ഇരിക്കുന്ന പലരും സമയം പോകാനായി വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയവ ഉപയോഗിച്ചും തുടങ്ങി. ഒരു വാർഡിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ പാർട്ടി തുടങ്ങുന്നതിനു മുൻപേ പലമണ്ഡലത്തിലും സ്വയം സ്ഥാനാർഥിയായി പലരും ഫേസ് ബുക്കിൽ പോസ്റ്റിട്ടതും പിന്നീട് മറ്റൊരാൾ സ്ഥാനാർഥിയായപ്പോഴും, വാർഡ് സംവരണമായപ്പോഴുമെല്ലാം അതു മാറ്റിയതുമെല്ലാം ഇപ്പോൾ കൗതുക കാഴ്ചയാണ്. പണ്ടൊക്കെ ആരൊക്കയാണ് മത്സരിക്കുന്നതെന്നു മുതിർന്നവർ മാത്രമേ അറിഞ്ഞിരുന്നോളു ഇപ്പോഴാകട്ടെ മൊബൈൽ വഴി കുട്ടികൾക്ക് വരെ സ്ഥാനാർഥികളെ പരിചയമായി . സ്ഥാനാർഥി വീടുകളിൽ നേരിട്ട് ചെല്ലുമ്പോൾ ഫേസ്ബുക്കിൽ, വാട്സാപ്പിൽ കണ്ടിരുന്നു… അറിയാം….സഹായിക്കാം
എന്നെല്ലാം സ്ഥാനാർഥിയോട് നേരിട്ട് അങ്ങോട്ട് പറയുന്ന വീട്ടുകാർ വരെയുണ്ട്.
ഇവയൊക്കെ അല്ലാതെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യൽ മീഡിയകളിൽ, സിനിമ പാട്ടുകളും, സിനിമ രംഗങ്ങളുമായി ട്രോൾ പ്രളയം…ചിലരാകട്ടെ വികസന പ്രവർത്തനങ്ങളും മറ്റു കാര്യങ്ങളും ചേർത്തു ഷോർട്ട് ഫിലിം വരെ തയാറാക്കി യുട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് സോഷ്യൽ മീഡിയ വഴി സ്ഥാനാർഥികളെ വിജയത്തിലെത്തിക്കാൻ വേണ്ടി ഒരു നിശ്ചിത തുക വാങ്ങി പല സ്വകാര്യ ഏജൻസികളും ജോലി ചെയ്യുന്നുണ്ട്. സ്ഥാനാർഥികളുടെ ചിഹ്നമുള്ള മാസ്കുകൾ തയ്ച്ചു കൊടുക്കുന്ന പല സ്ഥാപനങ്ങളും തുറന്നിട്ടുമുണ്ട്. കുറെയേറെ പുതു മുഖങ്ങൾ, ചെറുപ്പക്കാർ, സ്ത്രീ ജനങ്ങളെല്ലാം ഈ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ രംഗത്തുവന്നിട്ടുമുണ്ട് .
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയേതുമാകട്ടെ അവനവന്റെ വാർഡിന്റെ, നാടിന്റെ വികസനത്തിന് ഉതകുന്ന ഒരാളെ തിരഞ്ഞെടുക്കാൻ ഇതു പോലുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണം ഒരു പരിധി വരെ ജനങ്ങളെ സഹായിക്കും, സ്ഥിരമായി സോഷ്യൽ മീഡിയയിൽ സ്ഥാനാർഥിയുടെ ഫോട്ടോ, വികസന മാതൃക, വിജയിച്ചാൽ ചെയ്യുവാൻ പോകുന്നതെന്താണ് തുടങ്ങി എല്ലാവിധ കാര്യങ്ങളും വരുന്നതിനാൽ ആരെ ജയിപ്പിക്കണം , ആരു ജയിച്ചാൽ നാടിനു നല്ലതാണ് എന്ന് വോട്ടർക്കു തീരുമാനിക്കാൻ പുതിയ ഓൺലൈൻ പ്രചാരണം സഹായകമാണ്.
പണ്ട് വാക്കാൽ പറഞ്ഞു വോട്ടു തേടുന്ന പോലെയല്ല പുതിയ പ്രചാരണരീതി, എല്ലാമിപ്പോൾ സോഷ്യൽ മീഡിയയിൽ രേഖപെടുത്തുന്നു, ഒരു സോഷ്യൽ മീഡിയ ഓഡിറ്റ് നടക്കുന്നുമുണ്ട്, എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകൾക്കും, കുടുംബങ്ങൾക്കും, മറ്റു അസോസിയേഷനുകൾക്കും ഇപ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്, ഈ ഗ്രൂപ്പുകളിൽ ആരെ വിജയിപ്പിക്കണമെന്ന ചർച്ചകൾ സജീവമാണ്. വാട്സ്ആപ്പ്, ഫേസ്ബുക്ക് വഴി സ്ഥാനാർഥി ആരെന്ന ചിത്രം ഫോർവേഡ്, ഷെയർ ചെയ്തു പോകുന്നതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മലയാളികൾക്ക് അവനവന്റെ നാട്ടിലെ വാർഡുകളിൽ ആരാണ് സ്ഥാനാർഥിയെന്ന് മനസ്സിലാക്കി, അവരിൽ നല്ല ആളുകൾ ആരൊക്കയെന്നു തിരിച്ചറിഞ്ഞു നാട്ടിലെ അച്ഛനമ്മമാർ, മറ്റു ബന്ധുക്കൾ തുടങ്ങിയവരോട് ഈ വ്യക്തിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞു വോട്ടുചെയ്യിപ്പിക്കാനും സാധിക്കും.
നാട്ടിലെ ഇലക്ഷൻ ഓഫീസ് ഉൽഘാടനം, ഭവന സന്ദർശന ചിത്രങ്ങൾ എല്ലാം അപ്പപ്പോൾ സോഷ്യൽ മീഡിയയിൽ സ്ഥാനാർഥികൾ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. കൊറോണ ജനങ്ങളുടെ ജീവിത രീതിയിൽ മാറ്റം വരുത്തിയിട്ടുള്ളപോലെ സോഷ്യൽ മീഡിയ പ്രചാരണം സ്ഥാനാർഥി ഉദ്ദേശിച്ചപോലെ ജനങ്ങളുടെ ചിന്തകളിൽ മാറ്റങ്ങൾ കൊണ്ടുവന്നോ, വിജയത്തിനുപകരിച്ചോ യെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അറിയാം. നാടിന്റെ വികസനത്തിന് ഒരു പുതിയ മുഖം വേണമെന്ന് ജനങ്ങൾ ചിന്തിക്കിന്നുവെങ്കിൽ സ്ഥാനാർഥികളെ മനസ്സിലാക്കി നല്ലവണ്ണം ചിന്തിച്ചു, ചർച്ചകൾ നടത്തി വോട്ട് ചെയ്യുവാൻ ഈ സോഷ്യൽ മീഡിയ കുറച്ചൊന്നുമല്ല വോട്ടർമാരെ സഹായിക്കുക. രാഷ്ട്രീയ പാർട്ടി ഏതുമാകട്ടെ നാടിന്റെ വികസനം…അതു നോക്കിയുള്ള വോട്ടിംഗ് അതാകട്ടെ ഈ പ്രാവശ്യം. ഒരു നാട് മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചിന്തിച്ചു, വിശകലനം ചെയ്തു വോട്ട് ചെയ്യുക.. സോഷ്യൽ മീഡിയ പ്രചാരണം അതിനു നമ്മെ സഹായിക്കുന്ന ഒന്ന് മാത്രമാണ്.
EDITORS CHOICE
ശ്രീലേഖ വാരപ്പെട്ടി : കുറുങ്കുഴൽ വാദനത്തിലെ പെൺപെരുമ

കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം : പാണ്ടിയുടെ കൊലുമ്പലിനോടൊപ്പവും പഞ്ചാരിയുടെ മധുരഗാംഭീര്യ ചെമ്പടവട്ടങ്ങളിലും ശ്രീലേഖ വാരപ്പെട്ടിയുടെ കുറുങ്കുഴൽ നാദം, ലയഭംഗിതീർത്ത ഉത്സവദിനങ്ങളായിരുന്നു കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഇത്തവണയും. മേളക്കാരായ പുരുഷപ്രജകൾക്കിടയിൽ സെറ്റുമുണ്ടും ധരിച്ചു നിൽക്കുന്ന ശ്രീലേഖയുടെ വളയിട്ട കൈകളിലെ കുറുങ്കുഴലിൽ നിന്നുമുയർന്ന രാഗലയം മേളപ്രിയർ അറിഞ്ഞാസ്വദിച്ചു. കുറച്ചു കാലങ്ങളായി തൃക്കാരിയൂരപ്പന്റെ മണ്ണിലെ ഉത്സവമേളത്തിലെ പതിവുകാരിയാണ് ശ്രീലേഖ. മാരാർ സമുദായത്തിൽപ്പെട്ട ശ്രീലേഖയ്ക്ക് പാരമ്പര്യ ജന്യമായിക്കിട്ടിയതാണ് ക്ഷേത്രകല. ഇലത്താളം വായനക്കാരനായ അച്ഛൻ സുകുമാരൻ മാരാരും വല്ല്യച്ഛനും കുടുംബക്കാരുമെല്ലാം പരമ്പരകളായി മേളക്കാരാണ്. ശാസ്ത്രീയ സംഗീതപദ്ധതിയിലെ ചിലരാഗങ്ങളെ പിൻതുടരുന്ന സുഷിരവാദ്യങ്ങളിലൊന്നായ കുറുങ്കുഴൽ വായിക്കാൻ പഠിച്ചെടുത്തതു മുതൽ എറണാകുളം ജില്ലയിലെ കിഴക്കൻ ദിക്കുകളിൽ ക്ഷേത്രോത്സവങ്ങൾക്കും പൂരങ്ങൾക്കും പോയിത്തുടങ്ങിയതാണ് ശ്രീലേഖ. ഈ രംഗത്ത് സ്ത്രീകൾ അപൂർവ്വമായി മാത്രമുള്ളതിനാൽ ആസ്വാദകർക്ക് കൗതുകം കൂടിയാണ് ഈ കലാകാരി യുടെ സാന്നിദ്ധ്യം.
കുട്ടിക്കാലം മുതൽ ക്ഷേത്രവാദ്യകലകളോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. ആദ്യം പഠിപ്പിച്ചത് ചെണ്ട. ഇടന്തല കൊട്ടലും ഇലത്താളവും പഠിച്ച് ഇരുപത്തഞ്ചാമത്തെ വയസ്സിൽ അരങ്ങേറ്റം. ‘പഞ്ചാരി തുടങ്ങിയാൽ പത്തു നാഴിക’ എന്ന പഴഞ്ചൊല്ല് പോലെ എത്ര മണിക്കൂറുകൾ വേണമെങ്കിലും പുരുഷന്മാർക്കൊപ്പം മേളത്തിൽ നിലയുറപ്പിയ്ക്കാൻ ശ്രീലേഖയ്ക്കാവും. തൃക്കാരിയൂരിൽ രണ്ടുവർഷമായി പാണ്ടിമേളത്തിന് കുറുങ്കുഴൽ വായിക്കുന്നുണ്ട്. പെരുമ്പാവൂർ സന്തോഷാണ് കുറുങ്കുഴൽ വായന പഠിപ്പിച്ചത്. ഇപ്പോൾ ഇടയ്ക്കയിലും പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. കാക്കനാട് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനായ അനുജൻ ശ്രീഹരിയും ഇടയ്ക്ക പരീശീലിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന ശ്രീലേഖ ഉത്സവകാലത്തു മാത്രമാണ് ഇപ്പോൾ കുറുങ്കുഴലുമായി വായനക്കിറങ്ങുന്നത്. വാരപ്പെട്ടി മഞ്ചേപ്പിള്ളിൽ വീട്ടിൽ അമ്മ എം.വി. മല്ലികയോടൊപ്പമാണ് താമസം.
ഫോട്ടോ: ശ്രീലേഖ വാരപ്പെട്ടി, കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവമേളത്തിൽ കുറുങ്കുഴൽ വായിക്കുന്നു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
EDITORS CHOICE
ന്യൂയോർക്കിലെ ഒച്ചിന്റെ വേഗതയിൽ കോതമംഗലത്ത് റോഡ് പണി; അത്ഭുതമായി നാല് വരിപ്പാത

കോതമംഗലം :- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത നിർമ്മാണം നിലച്ച അവസ്ഥയിൽ. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡ്. 7 കിലോമീറ്റർ ദൂരമാണ് കോതമംഗലം മണ്ഡലത്തിൽ വരുന്നത്. കോതമംഗലം ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതിൽ 900 മീറ്റർ ദൂരം വരുന്ന റോഡ് 12 വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തീകരിച്ചതാണ്. 17 വർഷം കൊണ്ടു തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. ഒന്നര പതിറ്റാണ്ടിനു ശേഷവും 27.32 കിലോമീറ്റർ റോഡിന്റെ സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തിയില്ല. ഒന്നര പതിറ്റാണ്ട് മുൻപ് മുതൽ ഒച്ച് പകൽ സമയത്ത് മാത്രം ഇഴഞ്ഞാൽ ഇപ്പോൾ തിരുവനന്തപുരം കഴിഞ്ഞേനെ എന്ന് നാടൻ സായിപ്പുമാർ അടക്കം പറയുന്നു.
തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജനും, റോഡ് നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ ആരംഭിക്കുമെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും, ആന്റണി ജോൺ MLA യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായി അറിയിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. നഗരത്തിൽ നിന്നു ജില്ലാ ആസ്ഥാനത്തേക്കു യാത്ര അര മണിക്കൂറായി കുറയ്ക്കുന്ന നിർദിഷ്ട തങ്കളം–കാക്കനാട് നാലുവരിപ്പാത ഒച്ചിഴയുന്നതിനേക്കാൾ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അലൈൻമെന്റ് പലയിടങ്ങളിലും ടവർ ലൈൻ പോകുന്ന ഇടങ്ങളിലൂടെ ആയതും ഐആർസി അനുവദിക്കുന്ന ഗ്രേഡിയന്റ് അധികരിക്കുന്നതുമാണു റോഡിനു തടസ്സമാകുന്നത്. കിഫ്ബിയുമായി ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കാമെന്നാണു മന്ത്രിയുടെ വിശദീകരണം മാത്രമാണ് ആശ്വാസമായുള്ളത്.
കോതമംഗലം–എറണാകുളം ദൂരം 10 കിലോമീറ്റർ കുറയ്ക്കുന്ന നിർദിഷ്ട പാത തങ്കളം, ഇളമ്പ്ര, ഇരമല്ലൂർ, ചെറുവട്ടൂർ, 314, കാട്ടാംകുഴി, മാനാറി, കീഴില്ലം, കിഴക്കമ്പലം, പള്ളിക്കര, മനയ്ക്കക്കടവ് പാലം വഴിയാണു കാക്കനാട് എത്തുന്നത്. തങ്കളം ലോറി സ്റ്റാൻഡ് മുതൽ കാക്കനാട് മനയ്ക്കക്കടവ് പാലം വരെ 30 മീറ്റർ വീതിയാണു വിഭാവനം ചെയ്തത്. കോതമംഗലം (7.32 കി.മീ.), മൂവാറ്റുപുഴ (1.74 കി.മീ.), പെരുമ്പാവൂർ (1.26 കി.മീ.) കുന്നത്തുനാട് (17 കി.മീ.) നിയോജക മണ്ഡലങ്ങളിലൂടെയാണു റോഡ്. കോതമംഗലത്ത് ഒഴികെ മറ്റു മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുക്കാനും തീരുമാനമില്ല. തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. 3 കലുങ്കും ഇളമ്പ്രയിൽ കനാലിനു കുറുകെ പാലവും തീർത്തു. പിന്നീട് പണികൾ നില്ക്കുകയായിരുന്നു. കോതമംഗലം താലൂക്കിൽ ഏറ്റെടുക്കേണ്ടത് 25.32 ഹെക്ടർ. ഏറ്റെടുത്തത് ആദ്യ റീച്ചിലെ 3.52 ഹെക്ടർ മാത്രം.
2006ലായിരുന്നു പദ്ധതിയുടെ ഉപഗ്രഹ സർവേ. ആദ്യഭാഗം നിർമാണത്തിന് 2012ൽ സർക്കാർ 5 കോടി രൂപ അനുവദിച്ചു. 2015ൽ സംസ്ഥാന ബജറ്റിൽ 10 കോടിയും അടുത്ത 2 വർഷം കിഫ്ബി പദ്ധതിയായി 67 കോടിയും ഉൾപ്പെടുത്തി. നടപടി അനന്തമായി നീണ്ടതോടെ തുടർ പ്രവർത്തനങ്ങൾക്കു പലപ്പോഴായി അനുവദിച്ച ഫണ്ട് പാഴാക്കുകയായിരുന്നു. കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു. ന്യൂയോർക്കിലുള്ള ഈ മലയാളി ഇനി കേരളം സന്ദർശിക്കുമ്പോൾ ഒച്ചിനെക്കാൾ വേഗത കുറഞ്ഞ നിർമ്മാണ പ്രവർത്തന രീതി പഠന വിഷയമാക്കേണ്ടതാണ് എന്നാണ് നാട്ടുകാരുടെ ആവശ്യം.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
EDITORS CHOICE
ലെത്തീഫ് കുഞ്ചാട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ്

കൂത്താട്ടുകുളം : കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റായി ലെത്തീഫ് കുഞ്ചാട്ടിനെയും സെക്രട്ടറിയായി
ശശി പെരുമ്പടപ്പിൽ നേയും സജോ സക്കറിയ ട്രഷറർ ആയും തിരത്തെടുത്തു. മറ്റ് ഭാരവാഹികൾ:
രതീഷ് പുതുശ്ശേരി, ദിലീപ് കുമാർ, ജോസ് പിറവം (വൈസ് പ്രസിഡൻറ് മാർ), നാദിർഷ കാലടി, സുരേഷ് ബാബു, കെ എം ഇസ്മായിൽ, അൻവർ കൈതാരം ( ജോയിൻ്റ് സെക്രട്ടറിമാർ). ഇതുകൂടാതെ 18 എക്സി. കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു. കൂത്താട്ടുകുളം ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടെ ലെത്തീഫ് കുഞ്ചാട്ട് 20 വർഷമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു വരികയാണ് കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോതമംഗലം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.
സെക്രട്ടറിയായ ശശി പെരുമ്പടപ്പിൽ 20 വർഷമായി മാധ്യമ പ്രവർത്തകനാണ് പറവൂർ പ്രസ് ക്ലബ്ബ് ജോ : സെക്രട്ടറി, ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി, ട്രഷാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂത്താട്ടുകുളത്തു നടന്ന ജില്ലാ കൺവെൻഷൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകിയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് നാടിൻെറ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന്
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനാൽ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോർട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവർത്തകർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിവിധ മേഖലകളേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയും മാധ്യമപ്രവർത്തനമാണെന്നും മന്ത്രിപറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് കോലഞ്ചേരി ദീപിക ലേഖകൻ സജോ സക്കറിയയ്ക്ക് മന്ത്രി സമർപ്പിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി, ഫോർ എവർ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ പ്രഭു ദാസ് എന്നിവർക്കും മന്ത്രി റോഷി അഗസ്റ്റിൻ നൽകി.
കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൂത്താട്ടുകുളത്തെ മാധ്യമപ്രവർത്തകരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് എൻ.സി. വിജയകുമാർ, എം.എ. ഷാജി, എം.എം. ജോർജ്ജ്, മനുഅടിമാലി എന്നിവരെ ആദരിച്ചു. ദേശീയ സമിതി അംഗങ്ങൾക്കുള്ള ഉപഹാരം തോമസ് ചാഴികാടൻ എം.പി. വിതരണം ചെയ്തു. അനൂപ് ജേക്കബ്ബ് എം.എൽ.എ ജില്ലയിലെ മാധ്യമപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ കെജെയു ന്യൂസ് പ്രകാശനം നിർവ്വഹിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബിലെ അംഗങ്ങൾക്കുള്ള കുട്ടികളുടെ സ്കോളർ ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, വൈസ് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ജോഷി അറയ്ക്കൽ, കൂത്താട്ടുകുളം എറണാകുളം ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂർ, ട്രഷറർ ശശി പെരുമ്പടപ്പിൽ, നഗരസഭാ വൈസ് ചെയർമാൻ സണ്ണികുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ആലുവ മീഡിയാ ക്ലബ്ബ് സെക്രട്ടറി എം ജി സുബിൻ എന്നിവർ സംസാരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS2 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു