NEWS
ഞങ്ങൾക്കു വ്യാപാരം ചെയ്യണം; മഹാമാരിയിലെ ചില കച്ചവട കാഴ്ചകൾ.

കോതമംഗലം :- കാലം മാറുന്നതനുസരിച്ചു കോലവും മാറണമെന്ന് നമ്മൾ പറയാറുണ്ടല്ലോ.കഴിഞ്ഞ മാർച്ചിനു ശേഷം കൊറോണ പിടി മുറുക്കിയ മാസങ്ങളിൽ നിത്യോപയോഗ സാധനങ്ങളും മറ്റു വസ്തുക്കളും വിൽക്കുന്ന കോതമംഗലത്തെ കച്ചവടസ്ഥാപനങ്ങളിൽ എന്തു മാത്രം മാറ്റങ്ങളാണ് വന്നത്. കട തുറന്നാൽ അടക്കുന്ന വരെ മാസ്ക് ധരിക്കുക, കടയിൽ വരുന്നവരിൽ നിന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ട് കച്ചവടം ചെയ്യുക, ഒരു വല്ലാത്ത അവസ്ഥയാണിപ്പോൾ കൊറോണ കാലത്തിനനുസരിച്ചുള്ള പല പല മാറ്റങ്ങൾ.
നിത്യോപയോഗ ഉൽപന്നങ്ങൾക്ക് പുറമെ വല്ലപ്പോഴും മാത്രം വിറ്റഴിച്ചിരുന്ന പല ഉൽപന്നങ്ങളും, പുതിയവ ചിലതും കടകളിലെ അവശ്യ വസ്തുവായി ഇപ്പോൾ മാറി. കേട്ടുകേൾവി മാത്രമുള്ള സാനിറ്റെസർ, മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമായിരുന്ന മാസ്ക്, ഗ്ലൗസ് തുടങ്ങിവയെല്ലാം പെട്ടിപ്പീടികയിൽ വരെ പച്ചക്കറികളുടെയോ യോ, ബേക്കറി സാധനങ്ങളുടെയോ കൂടെ മുൻനിരയിൽ തന്നെ ഗമയിലിരുപ്പുണ്ട്. ജനങ്ങളുടെ സുരക്ഷാ ബോധം കൂടിയതു മൂലം ഇവയുടെ കച്ചവടവും വർദ്ധിച്ചു.
വ്യക്തി ശുചിത്വം അത്യന്താപേക്ഷിതമായ ഈ സമയത്ത് നമ്മൾ ശുചിത്വത്തിന് വേണ്ടി കൂടുതൽ ആശ്രയിക്കുന്ന ‘ഡെറ്റോൾ ‘ എന്ന ആന്റി സെപ്റ്റിക് ലോഷൻ കടയിൽ എങ്ങനെ വില്പനക്ക് കിട്ടുമെന്നതാണ് കുറച്ചു മാസങ്ങളായി വ്യാപാരികളുടെ അലട്ടുന്ന പ്രധാന പ്രശ്നം. കോതമംഗലത്തെ ചുരുക്കം ചില കടകളിൽ ഒഴിച്ച് മറ്റൊരു കടയിലും ‘ഡെറ്റോൾ ‘ഇപ്പോൾ ലഭ്യമല്ല.ഉൾപ്രദേശങ്ങളിലെ കടകളിൽ ഡെറ്റോൾ കിട്ടിയിട്ട് മാസങ്ങളേറെയായി. ഒരു ബോട്ടിൽ ഡെറ്റോൾ കിട്ടുവാൻ ഉപഭോക്താവ് കടകൾ കയറിയിറങ്ങി, കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണ്. ചില വ്യാപാരികളാകട്ടെ ഡെറ്റോൾ കിട്ടുന്നതിനായി പെരുമ്പാവൂരെയും , മുവാറ്റുപുഴയിലെയും , എറണാകുളത്തെയും മൊത്ത വിതരണ കേന്ദ്രങ്ങളിൽ പൊക്കുവരവ് തുടങ്ങിയിട്ട് മാസങ്ങളായി.. എന്തു ഫലം.. പൊടി പോലുമില്ല കണ്ടുപിടിക്കാൻ.. ഡെറ്റോൾ ഉപയോഗം ധാരാളമായി കൂടിയതും, അതിനനുസരിച്ചു ഉത്പാദനം നടത്താൻ സാധിക്കാത്തതുമാണ് ഈ ക്ഷാമത്തിനു കാരണം.
വിവിധ കമ്പനി സാനിറ്റൈസർ, വിവിധ തരത്തിലുള്ള,വിവിധ വിലയിലുള്ള പലതരം മാസ്ക്കുകൾ തുടങ്ങിയവ ഇപ്പോൾ കടകളിലെ പ്രധാന കച്ചവടവസ്തുവായി മാറിയിരിക്കുന്നു. കടയുടെ മുൻവശത്തായി ‘ബ്രേക്ക് ദി ചെയിൻ’ പോസ്റ്റർ പതിക്കുകയെന്നതും ഉപഭോക്താവിനു ഉപയോഗിക്കാനായി ഒരു സാനിറ്റൈസർ കടയുടെ മുൻവശത്തു വയ്ക്കുകയെന്നതും ഇപ്പോൾ നിയമമായി മാറി,ഇവയില്ലെങ്കിൽ പോലീസ് കടയുടമയുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കുന്നുമുണ്ട്.
ഇനി ഒരു കുപ്പി സാനിറ്റൈസർ കടയുടെ മുൻവശത്തു വച്ചു കഴിഞ്ഞാൽ തന്നെ വരുന്ന ഉപഭോക്താവും മറ്റു പരിചയക്കാരും കുറച്ചു ദിവസത്തിനുള്ളിൽ തന്നെയത് ഉപയോഗിച്ചു തീർക്കുന്നതിനാൽ അൻപതിനും നൂറി നുമിടയിലൊരു തുക ആഴ്ചയിലൊരിക്കലോ , രണ്ടു ദിവസം കൂടുമ്പോഴോ സാനിറ്റൈസറിന്റെ ചിലവായി വരുന്നുണ്ട്. ഇതു കൂടാതെ കടയുടെ മുൻവശത്തു സൂക്ഷിക്കേണ്ട കൈ കഴുകുവാനുള്ള സോപ്പ് അല്ലെങ്കിൽ ഹാൻഡ് വാഷ്, കടയിൽ വരുന്നവരുടെ പേരെഴുതാൻ ഒരു നോട്ട് ബുക്ക് തുടങ്ങി ചിലവുകൾ വീണ്ടും കൂടിയിരിക്കുന്നു .
കരിഞ്ജീരകം, നാടൻ മഞ്ഞൾ പൊടി, ചുക്ക് കാപ്പി പൊടി, ഇഞ്ചി, എന്നിവയുടെ കച്ചവടം വൻതോതിൽ കൂടിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടുവാനും , ചുമയും മറ്റും പിടി പെടാതിരിക്കാനും ഇവ സഹായിക്കുമെന്നതിനാലും,ഇവക്ക് വൻ ഡിമാൻഡ് ആണ്.വീടുകൾ പലതരം കേക്കുകൾ ഉണ്ടാക്കുന്ന കേന്ദ്രങ്ങലായപ്പോൾ കേക്കുണ്ടാക്കാൻ ആവശ്യമായ ബേക്കിങ് പൌഡറും അനുബന്ധ സാധനങ്ങൾക്കും വില്പന കൂടി ,വീടുകൾ പാചക പരീക്ഷണ ശാലകളായപ്പോൾ ജ്യൂസ്, ഷേക്ക് എന്നിവയുണ്ടാക്കാനുപയോഗിക്കുന്ന ചെറുപഴം, പാൽ, ബൂസ്റ്റ്, തുടങ്ങിവയെല്ലാത്തിന്റെ യും കച്ചവടം കൂടുകയുണ്ടായി
മൊത്ത വിതരണക്കാർ ഉത്പന്നങ്ങൾ ഇപ്പോൾ കടം തരാത്തതു കൊണ്ടും, സ്ഥിരം ഉപഭോക്താക്കൾക്ക് ഉത്പന്നം കടം കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലും, ചെറുകിട കച്ചവടക്കാർ വ്യാപാരം മുന്നോട്ടു കൊണ്ടുപോകാൻ പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇനി ഒരു ചെറുകിട വ്യാപാരിക്കോ കടയിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്കോ കോവിഡ് പിടി പെട്ടാൽ പിന്നെ പറയുകയേ വേണ്ട.. അസുഖം മാറുന്നതുവരെ കട അടച്ചിടുന്നതിനു പുറമെ കട സാനിറ്റൈസ് ചെയ്യുന്നതിനും പണം വേറെ വേണം, അതു കൂടാതെ തൊട്ടടുത്തു കച്ചവടം ചെയ്യുന്ന മറ്റു കച്ചവടക്കാരും കട അടച്ചു, ക്വാറന്റൈയിനിൽ പോകേണ്ട സ്ഥിതിയാണ്. കോവിഡ് മാറി കടയുടമ കട തുറന്നാലും സ്ഥിരം ഉപഭോക്താക്കൾ പോലും കടയിൽ കയറാതെ, ഒന്ന് നോക്കുക പോലും ചെയ്യാതെ , പണ്ട് കടം വാങ്ങിയ ഉത്പന്നങ്ങളുടെ പണം പോലും തിരികെ നൽകാതെ അകന്നു മാറി നിൽക്കുന്ന കാഴ്ചയും പല സ്ഥലങ്ങളിലും കാണുന്നുണ്ട്.
കടയുടെ മുൻവശം അരിചാക്ക് അടുക്കി വച്ചോ, പച്ചക്കറി തട്ട് കൊണ്ടോ ഒരു കയറു വലിച്ചു കെട്ടിയോ തടസ്സമുണ്ടാക്കി മിക്കവാറും ചെറുകിട കച്ചവടക്കാരും ഉപഭോക്താവിനെ ഇപ്പോൾ കടയിൽകയറാൻ അനുവദിക്കാറില്ല,പല സ്ഥാപനങ്ങളിലും അവശ്യ വസ്തുക്കളൊഴികെ മറ്റു സാമഗ്രികൾ വിൽക്കാതെ കടയിലിരുപ്പാണ്.നിത്യോപയോഗ സാധങ്ങൾക്കും പച്ചക്കറിക്കും സാധാരണ രീതിയിൽ കച്ചവടമുണ്ടെങ്കിലും, കോസ്മെറ്റിക് , ഫാൻസി, ചെരിപ്പുകൾ, സ്റ്റേഷനറി തുടങ്ങിയ വിൽക്കുന്ന സ്ഥാപനങ്ങളിൽ പലതിലും വാടക കൊടുക്കുവാൻ പോലുമുള്ള വ്യാപാരം നടക്കുന്നില്ലയെന്നതാണ് വാസ്തവം.വലിയ സൂപ്പർ മാർക്കറ്റുകളിൽ നിയന്ത്രിത രീതിയിൽ പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രശ്നങ്ങൾ കാരണം പണ്ട് കൗതുകത്തിനും, കാണുമ്പോഴും വാങ്ങിയിരുന്ന പലതും കസ്റ്റമർ ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്.ലാഭകരമായി പ്രവർത്തിച്ചിരുന്ന ചെറുതും വലുതുമായ പല സ്ഥാപനത്തിന്റെയും സ്ഥിതി ഇപ്പോൾ മോശമാണ്.
വരവും ചിലവും തമ്മിൽ ഒത്തു പോകാത്ത സമയമാണിപ്പോൾ, സ്ഥാപന നടത്തിപ്പിന് ചിലവുകൾ കൂടുന്നു പക്ഷെ വരുമാനം നന്നേ കുറയുന്നു. കുറെയേറെ കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് ചെറുകിട വ്യാപാരസ്ഥാപനങ്ങൾ, ഇപ്പോൾ കൊറോണക്കൊപ്പം ചലിക്കുന്ന അവരുടെ വ്യാപാരം ഈ കൊറോണ പ്രതിസന്ധിയെ തരണം ചെയ്തു പഴയ അവസ്ഥയിലേക്ക് പെട്ടന്ന് തിരിച്ചു വരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വ്യാപാരികൾ.അതിജീവിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണിവർ.
NEWS
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന

കോതമംഗലം : കോതമംഗലം ടൗണിലും സബ് സ്റ്റേഷനിലും തീപിടിത്തം, ഇന്ന് രാവിലെ കോതമംഗലം ഗവ: ആശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലും കോതമംഗലം സബ് സ്റ്റേഷനിലും പുല്ലിന് തീപിടിച്ചു. കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി തീപൂർണ്ണമായും അണക്കുകയായിരുന്നു. അഗ്നി രക്ഷാ ജീവനക്കാരായ സജി മാത്യം, കെ.എം മുഹമ്മദ് ഷാഫി കെ.കെ.ബിനോയി , മനോജ് കുമാർ ,കെ. പി. ഷമീർ, കെ.എസ്. രാകേഷ്, ആർ.എച്ച് വൈശാഖ്, പി.ബിനു, അനുരാജ് , രാമചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് തീ അണച്ചത്.
NEWS
ജനകീയാരോഗ്യവേദി മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു.

കോതമംഗലം : നിര്‍ധനര്‍ക്കും നിരാശ്രയര്‍ക്കും ആശ്വാസമായി പി.ഡി.പി.ജനകീയാരോഗ്യവേദി സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ആയിരം ആശ്രയ കേന്ദ്രങ്ങളുടെ ഭാഗമായി നെല്ലിക്കുഴിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള കേന്ദ്രത്തില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാടിന് സമര്‍പ്പിച്ചു. പി.ഡി.പി.നിയോജകമണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ.യാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണോദ്ഘടാനം നിര്‍വഹിച്ചത്. സൗജന്യ മെഡിസിന്‍ വിതരണം, രക്തദാനം, കിടപ്പ് രോഗികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ , ഭക്ഷ്യവസ്തുക്കള്‍ വിതരണം തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് സെന്റര്‍ വഴി നടന്നുവരുന്നത്. ചടങ്ങില്‍ സി.എം.കോയ അദ്ധ്യക്ഷത വഹിച്ചു. വി.എം.അലിയാര്‍ , സുബൈര്‍ വെട്ടിയാനിക്കല്‍ ,ലാലു ജോസ് കാച്ചപ്പിള്ളി, ജനകീയാരോഗ്യവേദി ജില്ല സെക്രട്ടറി ഫൈസല്‍ , ടി.എച്ച്.ഇബ്രാഹീം , ഷിഹാബ് കുരുംബിനാംപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.
NEWS
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം : റ്റി എം മീതിയൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം മുൻ എം എൽ എ യും രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന റ്റി എം മീതിയന്റെ 22-ാമത് അനുസ്മരണത്തോട് അനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.കുറ്റിലഞ്ഞി ഗവൺമെന്റ് യു പി സ്കൂൾ അങ്കണത്തിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചെയർമാൻ റ്റി എം ഹസ്സൻ കനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,പഞ്ചായത്ത് മെമ്പർമാരായ നാസ്സർ സി എം, സുലൈഖ ഉമ്മർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സഹീർ കോട്ടപ്പറമ്പിൽ,മക്കാർ സി എ എന്നിവർ പങ്കെടുത്തു.ഡോക്ടർ ഇ ആർ വാര്യർ,ഡോക്ടർ മുംതാസ് എ,ഡോക്ടർ റിസ്വാൻ എം റഫീഖ്,ഡോക്ടർ സനൂഫ് മുഹമ്മദ് സാലി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പഞ്ചായത്ത് മെമ്പർ റ്റി എം അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു. എഫ് ഐ റ്റി ചെയർമാൻ ആർ അനിൽ കുമാർ,സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,പി എം മുഹമ്മദാലി എന്നിവർ ക്യാമ്പ് സന്ദർശിച്ചു.നിരവധി പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT5 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME7 days ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
CRIME1 week ago
പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് 33 വർഷം തടവും പിഴയും
-
ACCIDENT7 days ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME7 days ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു