കോതമംഗലം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ചോദ്യചിഹ്നമായി തുടരുകയാണ് ഭൂതത്താൻകെട്ടിലെ മിനി ജലവൈദ്യുതി പദ്ധതിയുടെ പൂർത്തീകരണം. 90 ശതമാനത്തോളം പണികളും പൂർത്തിയായ ശേഷം ജനറേറ്ററിന്റെ ഘടകങ്ങൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലെ നൂലാമാലകളും സാമ്പത്തിക ഇടപാടുകളുമാണ് പദ്ധതിയെ വഴിമുട്ടിച്ചത്.
2014ൽ നിർമ്മാണം ആരംഭിച്ചപ്പോൾ രണ്ട് വർഷംകൊണ്ട് കമ്മിഷനിംഗ് നടത്താൻ ലക്ഷ്യമിട്ട പദ്ധതിയാണിത്. പന്ത്രണ്ട് വർഷം പിന്നിട്ടിട്ടും ഒരു യൂണിറ്റ് വൈദ്യുതിപോലും ഉത്പാദിപ്പിക്കാൻ കഴിഞ്ഞില്ല. ഇരുനൂറ് കോടി രൂപയിലധികമാണ് ചെലവഴിച്ചത്. അൻപത് കോടി രൂപയിലധികം ഇനിയും വേണ്ടിവരുമെന്നാണ് ഏകദേശകണക്ക്.
പദ്ധതിയുടെ പൂർത്തീകരണത്തിന് റീ ടെൻഡർ വിളിച്ച് പുതിയ കരാറുകാരെ കണ്ടെത്തുകയാണ് പോംവഴി. ജനറേറ്റർ ഭാഗങ്ങളുടെ ഇറക്കുമതിയും അവശേഷിക്കുന്ന നിർമ്മാണജോലികളും ആണ് പുതിയ കരാറുകാർക്ക് നൽകേണ്ടത്. നേരത്തെ കൊണ്ടുവന്ന ഉപകരണങ്ങളിൽ ചിലതെങ്കിലും റീ കണ്ടീഷൻ ചെയ്യേണ്ടതായും വരും. റീ ടെൻഡറിനുള്ള ചർച്ചകളും മറ്റ് നടപടികളും കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്. കമ്പനി ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും സമീപകാലത്ത് പദ്ധതിപ്രദേശം സന്ദർശിച്ചിരുന്നു. നിർമ്മാണജോലികൾ പുനരാരംഭിച്ചാൽ മൂന്ന് ജനറേറ്ററുകളും സ്ഥാപിച്ച് പൂർണ്ണതോതിൽ ഉത്പാദനം സാദ്ധ്യമാകണമെങ്കിൽ രണ്ടോ മൂന്നോ വർഷം കാത്തിരിക്കേണ്ടിവരും.



















































