നേര്യമംഗലം: നേര്യമംഗലം വനമേഖലയിൽ അനധികൃതമായി ആകാശനിരീക്ഷണം നടത്തിയ ഡ്രോൺ നഷ്ടപ്പെട്ടു. മാമലക്കണ്ടത്ത് സ്വകാര്യ കമ്പനിയുടെ ജലവൈദ്യുത പദ്ധതിക്ക് വേണ്ടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു സർവ്വേ. ആഗസ്റ്റ് ഒന്നിനാണ് സംഭവം. വന്യമൃഗ സങ്കേതത്തിനുള്ളിലെ പിണവൂർക്കുടി ഭാഗത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ ശുഷ്കാന്തിയോടെ നടത്തിയ തെരച്ചിലാണ് സംഭവം പുറത്തുവരാൻ കാരണം. ഇന്നലെ പെരുംമഴയത്തും ഡ്രോൺ വീണ്ടെടുക്കാനുള്ള കഠിനപരിശ്രമത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ. മൂവാറ്റുപുഴയിലെ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സോനുവിന്റേതാണ് ഡ്രോൺ.
നിത്യഹരിത വനമേഖലയിൽപ്പെട്ട മാമലക്കണ്ടത്ത് സ്വകാര്യ വൈദ്യുത പദ്ധതി വരുന്നതിൽ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു. പദ്ധതിക്കുവേണ്ടി അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കാറായതുകൊണ്ട് തിടുക്കത്തിൽ സർവേ നടത്തുകയായിരുന്നെന്നും ആരോപിക്കപ്പെടുന്നു. വന്യമൃഗങ്ങൾക്ക് ശല്യമാകുന്നതിനാൽ വനത്തിൽ ഡ്രോൺ അനുവദിക്കാറില്ല.



















































