EDITORS CHOICE
പരിഷ്കാരികൾ നാടന് പുറകെ; ഉപഭോക്താവിന്റെ അഭിരുചികൾ മാറുന്നു, “നാടൻ” ഉൽപ്പന്നങ്ങൾക്ക് പ്രിയമേറുന്നു.

കോതമംഗലം :- ‘നാട്ടിൻപുറം നന്മകളാൽ സമൃദ്ധം’ എത്ര അർത്ഥവത്തായ വരികളാണല്ലേ. നമ്മുടെ നാട്ടിൻപുറങ്ങൾ ഇപ്പോൾ ബഹുനില കെട്ടിടങ്ങളെയും, കാലാനുസൃതമായ പുത്തൻ മാറ്റങ്ങളെയും സ്വീകരിച്ചു ഒരു പരിഷ്കാരിയായി മാറിയിട്ടുണ്ട്. പണ്ട് സൈക്കിളിൽ നാടു ചുറ്റിയിരുന്ന സാധാരണക്കാരായ കാർന്നോൻമാർ വരെ ഇലക്ട്രിക് സ്കൂട്ടറും മറ്റു ചെറു വാഹനങ്ങളിലും സഞ്ചരിച്ചു തുടങ്ങി. പട്ടണത്തിലെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇപ്പോൾ ഗ്രാമങ്ങളിൽ ലഭ്യമാണ്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ടെലിവിഷൻ വീട്ടിലെ താരമായപ്പോൾ അതിലെ പരസ്യങ്ങൾ നമ്മെ സ്വാധീനിച്ചു തുടങ്ങിയപ്പോൾ, ജനങ്ങൾ പരസ്യത്തിൽ കാണിക്കുന്ന കമ്പനി ഉത്പന്നങ്ങൾ വാങ്ങിയുപയോഗിക്കാൻ തുടങ്ങി തന്മൂലം നാട്ടിൻപുറത്തെ ചെറുകിട ഫ്ലവർ/ഓയിൽ മില്ലുകളും, മറ്റു നിർമാണ യൂണിറ്റുകളും ആവശ്യക്കാർ കുറഞ്ഞതോടെ ഉത്പാദനം നിർത്തേണ്ട അവസ്ഥയിലുമായി. നൂഡിൽസ്, ബിസ്‌ക്കറ് തുടങ്ങിയവ കാരണം പല ന്യൂജൻ കുട്ടികൾക്കും നാടൻ ഉത്പന്നങ്ങളോട് താല്പര്യം കുറഞ്ഞു.കുറെയേറെ ഉപഭോക്താക്കൾ നാട്ടിൻപുറത്തെ കടകളിൽ ചെന്നാൽ വലിയ കമ്പനികളുടെ ബ്രാൻഡഡ് എന്ന് വിശേഷണമുള്ള ഉത്പന്നങ്ങൾ മാത്രം ചോദിച്ചു വാങ്ങുവാൻ ആരംഭിച്ചു . കറിപൊടികൾ, വെളിച്ചെണ്ണ, ചിപ്സുകൾ, പലഹാരങ്ങൾ എന്തിനു പറയുന്നു മിഠായികൾ വരെ പലരും കമ്പനി ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ചു തുടങ്ങി. ഗുണനിലവാരം പോലും നോക്കാതെ പരസ്യങ്ങൾ മാത്രം ശ്രദ്ധിച്ചു ഉത്പന്നങ്ങൾ തീരഞ്ഞെടുക്കുന്ന രീതി.
ഭക്ഷ്യ സുരക്ഷ വകുപ്പ് ശക്തമായി കമ്പനി ഉത്പന്നങ്ങൾ പരിശോധനക്കു വിധേയമാക്കി തുടങ്ങിയതോടെ ചില ഉത്പന്നങ്ങളിലെ മായം,അതിലുപയോഗിച്ചിരിക്കുന്ന വസ്തുക്കൾ, ഗുണനിലവാരമില്ലായ്‌മ ,മറ്റു പല കാര്യങ്ങളും പുറത്തു വന്നുതുടങ്ങി, സോഷ്യൽ മീഡിയ ഇതൊക്ക ഏറ്റെടുത്തു പ്രചരിപ്പിച്ചു ,കൂടാതെ മാധ്യമങ്ങൾ ‘എക്സ്ക്ലൂസീവ് ‘വാർത്ത എന്ന പേരിൽ ഇവയൊക്കെ ഉപഭോക്താവിന്റെ കൺമുന്നിൽ, എത്തിച്ചതോടെ സ്ഥിതിഗതി മാറിമറിഞ്ഞു. നാടൻ ഉത്പന്നങ്ങൾക്ക് ആളുകളുണ്ടായി, ഉപയോഗം വർദ്ധിച്ചു തുടങ്ങി. മിക്കവാറും ആളുകൾ നാടൻ സാധനങ്ങൾ ചോദിച്ചു മേടിച്ചും തുടങ്ങി.
നാടൻ എന്ന പേരിൽ വിപ്ലവകരമായ മാറ്റം ഉണ്ടായത് വെളിച്ചെണ്ണ വ്യവസായത്തിലാണ്. പണ്ട് പൂട്ടി കിടന്ന പ്രവർത്തനം കുറച്ച പല വെളിച്ചെണ്ണ മില്ലുകളും , മറ്റു ഫ്ലവർ മില്ലുകളും ഉയർത്തെഴുന്നേറ്റു . നാടൻ, തനി നാടൻ, ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പല പേരിൽ ഉപഭോക്താവിന് കാണാ വുന്ന സുതാര്യമായ പ്ലാസ്റ്റിക് കുപ്പികളിൽ വെളിച്ചെണ്ണ കടകളിലെത്തി.പ്ലാസ്റ്റിക് കവർലെത്തിയിരുന്ന കമ്പനി വെളിച്ചെണ്ണകൾ പലതും കടകളിൽ നിന്നും അപ്രത്യക്ഷരായ സ്ഥിതി ഗതി, കോതമംഗലം പട്ടണത്തിന്റെ കാര്യം നോക്കിയാൽ ചുറ്റുപാടുമുള്ള പല എണ്ണ ആട്ടുന്ന മില്ലുകളും സ്വന്തം പേരിലോ സ്ഥലപ്പേരിലോ വെളിച്ചെണ്ണ വിൽപ്പന തുടങ്ങി. വാരപ്പെട്ടി, തൃക്കാരിയൂർ, പായിപ്ര തുടങ്ങി പല സ്ഥലപേരു കളിൽപോലും കോതമംഗലത്തിപ്പോൾ വെളിച്ചെണ്ണ ലഭ്യമാണ്.
നാടൻ മുട്ട, നാടൻ പഴങ്ങൾ, നാടൻ പച്ചക്കറി,നാടൻ പശുവിന്റെ പാൽ നാട്ടിലുണ്ടാക്കുന്ന ചിപ്സുകൾ മറ്റു പലഹാ രങ്ങൾ തുടങ്ങിയവക്കെല്ലാം ആവശ്യക്കാർ ഏറെയാണ്.മറ്റൊരു പുതിയ മാറ്റം കണ്ടത് തൈര് കച്ചവടത്തിലാണ്. വീടുകളിൽ സ്വയം തയാറാക്കിയിരുന്ന തൈരുകൾ പിന്നീട് പ്ലാസ്റ്റിക് കവറുകളിലാക്കി പലരും പച്ചക്കറി തട്ടിൽ വില്പനക്കെത്തിച്ചു. അടുത്തിടയായി ‘നാടൻ കട്ടി തൈര്’ എന്ന പേരിൽ കുറെയേറെ ചെറിയ സംഭരംഭകർ പ്ലാസ്റ്റിക് കുപ്പിയിൽ തൈര് വിപണനം തുടങ്ങി.നല്ല രീതിയിൽ ഇവ സ്വീകരിക്കപ്പെടുകയും ചെയ്തു.കറിപ്പൊടികൾ, വാഴപ്പഴം, കോഴിമുട്ട തുടങ്ങിയവയിലെല്ലാം നാടൻ സാധനങ്ങൾ, വരവ് സാധനങ്ങൾ എന്നിങ്ങനെ വേർതിരിവ് പറഞ്ഞു വില്പന തുടങ്ങി. നാടൻ ഉത്പന്നങ്ങൾ ഉറക്കമുണർന്നു, പതിയെ പുതു ജീവനെടുത്തു.
ബർഗർ, പിസ്സ, നൂഡിൽസ്, ബിസ്‌ക്കറ് പിന്നെ നമ്മൾ ‘ജങ്ക് ഫുഡ് ‘ എന്നുവിളിക്കുന്ന പലതരം വിഭവങ്ങൾ കോവിഡ് കാലത്ത് കടകളിൽ കിട്ടാതായപ്പോൾ കുട്ടികളും, മുതിർന്നവരും നാട്ടിലെ ഉപ്പേരി, കൊഴുക്കട്ട, പഴം പൊരി തുടങ്ങി മറ്റു പല നാടൻ പലഹാരങ്ങളും വാങ്ങിയും സ്വന്തമായി ഉണ്ടാക്കിയും കഴിച്ചു തുടങ്ങി.
നാട്ടിൻ പുറത്തെ മാത്രം കാര്യമല്ലിത് നഗരങ്ങളിലെ വലിയ സൂപ്പർ മാർക്കറ്റുകളിൽ പോലും നാടൻ ഉത്പന്ന തരംഗം ഉണ്ട്. നമ്മുടെ ഭരണഭാഷ, മാതൃ ഭാഷ യായ മലയാളത്തിൽ തന്നെ വേണമെന്ന നിയമം വന്നതു കണ്ടു കൊണ്ടാണോ അതോ ഒരു വ്യത്യസ്തതക്കു വേണ്ടിയാണോ എന്നറിയില്ല കോതമംഗലത്തു പുതിയതായി തുടങ്ങുന്ന പല ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെയും പേരുകൾ തനി നാടൻ ആണ്. അളിയന്റെ കട, പീടിക, നമ്മുടെ ഗ്രാമം, വിലക്കുറവിന്റെ കട, ഇക്കാന്റെ കട, അധോലോകം, നുമ്മ കട…,തുടങ്ങി ശ്രദ്ധേയമായ മലയാള തനിമയുള്ള പേരുകൾ. എന്റെ നാട്, സമൃദ്ധി തുടങ്ങി കോതമംഗലത്തെ വലിയ സൂപ്പർ മാർക്കറ്റുകൾക്കും മലയാള നാമധേയം ആണ്.
‘നാടൻ ‘എന്ന പേരിൽ വരുന്നതെല്ലാം ശുദ്ധമാവണമെന്നില്ല പല തട്ടിപ്പും ഇപ്പോൾ കണ്ടുവരുന്നുണ്ട്, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും പോലീസിന്റെയും ഇടപെടൽ മൂലം കുറെയൊക്കെ മാറ്റങ്ങളും വന്നിട്ടുണ്ട്, വ്യാജ ഉത്പന്നങ്ങൾ ജനങ്ങൾ മനസ്സിലാക്കി ബഹിഷ്കരിച്ചും തുടങ്ങി. ചൗ മിഠായി , കമ്പർകട്ടു മിഠായി , കടലമിഠായി , നാരങ്ങ മിഠായി തുടങ്ങി നാട്ടിലെ കടകളിൽ നിന്നു മറഞ്ഞു തുടങ്ങിയ പല നാടൻ മിഠായികളും കടകളിൽ തിരിച്ചെത്തിയ കാലമാണിത്.നാടൻ തട്ടുകടകൾ സർവസാധാരണമായി മാറി.
സർവത്ര നാടൻ മയമായ നമ്മുടെ നാട്ടിൽ ഏത് ഉല്പന്നങ്ങൾക്കും ഒരു വിപണിയുണ്ട്. പലരുടെയും പൂർത്തീകരിച്ച സ്വപ്നങ്ങളാണ് ഓരോ പുതിയ ഉൽപന്നങ്ങളും, ഉപഭോക്താവിന്റെ അഭിരുചികൾ മാറിയത് ഇവരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്, ഗുണനിലവാരമുള്ള നാടൻ ഉത്പന്നങ്ങൾ മറ്റു കമ്പനി ഉത്പന്നങ്ങൾ പോലെ ജനങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. നല്ലത് അംഗീകരിക്കപ്പെടേണ്ടതാണ്, തനി നാടൻ ഭാഷയിൽ പറഞ്ഞാൽ അരിപ്രശ്നമാണ് ചിലരുടെ., അതിനാൽ നാട്ടിലെ നല്ല സംരംഭങ്ങൾ വിജയിക്കട്ടെ.’നാടൻ’ എന്ന വാക്ക് പൊതുവെ ഉപഭോക്താവിന്റെ വിശ്വാസം കാക്കുന്ന ഒന്നായിപ്പോൾ മാറിക്കഴിഞ്ഞിരിക്കുന്നു
EDITORS CHOICE
ന്യൂയോർക്കിലെ ഒച്ചിന്റെ വേഗതയിൽ കോതമംഗലത്ത് റോഡ് പണി; അത്ഭുതമായി നാല് വരിപ്പാത

കോതമംഗലം :- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത നിർമ്മാണം നിലച്ച അവസ്ഥയിൽ. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡ്. 7 കിലോമീറ്റർ ദൂരമാണ് കോതമംഗലം മണ്ഡലത്തിൽ വരുന്നത്. കോതമംഗലം ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതിൽ 900 മീറ്റർ ദൂരം വരുന്ന റോഡ് 12 വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തീകരിച്ചതാണ്. 17 വർഷം കൊണ്ടു തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. ഒന്നര പതിറ്റാണ്ടിനു ശേഷവും 27.32 കിലോമീറ്റർ റോഡിന്റെ സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തിയില്ല. ഒന്നര പതിറ്റാണ്ട് മുൻപ് മുതൽ ഒച്ച് പകൽ സമയത്ത് മാത്രം ഇഴഞ്ഞാൽ ഇപ്പോൾ തിരുവനന്തപുരം കഴിഞ്ഞേനെ എന്ന് നാടൻ സായിപ്പുമാർ അടക്കം പറയുന്നു.
തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജനും, റോഡ് നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ ആരംഭിക്കുമെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും, ആന്റണി ജോൺ MLA യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായി അറിയിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. നഗരത്തിൽ നിന്നു ജില്ലാ ആസ്ഥാനത്തേക്കു യാത്ര അര മണിക്കൂറായി കുറയ്ക്കുന്ന നിർദിഷ്ട തങ്കളം–കാക്കനാട് നാലുവരിപ്പാത ഒച്ചിഴയുന്നതിനേക്കാൾ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അലൈൻമെന്റ് പലയിടങ്ങളിലും ടവർ ലൈൻ പോകുന്ന ഇടങ്ങളിലൂടെ ആയതും ഐആർസി അനുവദിക്കുന്ന ഗ്രേഡിയന്റ് അധികരിക്കുന്നതുമാണു റോഡിനു തടസ്സമാകുന്നത്. കിഫ്ബിയുമായി ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കാമെന്നാണു മന്ത്രിയുടെ വിശദീകരണം മാത്രമാണ് ആശ്വാസമായുള്ളത്.
കോതമംഗലം–എറണാകുളം ദൂരം 10 കിലോമീറ്റർ കുറയ്ക്കുന്ന നിർദിഷ്ട പാത തങ്കളം, ഇളമ്പ്ര, ഇരമല്ലൂർ, ചെറുവട്ടൂർ, 314, കാട്ടാംകുഴി, മാനാറി, കീഴില്ലം, കിഴക്കമ്പലം, പള്ളിക്കര, മനയ്ക്കക്കടവ് പാലം വഴിയാണു കാക്കനാട് എത്തുന്നത്. തങ്കളം ലോറി സ്റ്റാൻഡ് മുതൽ കാക്കനാട് മനയ്ക്കക്കടവ് പാലം വരെ 30 മീറ്റർ വീതിയാണു വിഭാവനം ചെയ്തത്. കോതമംഗലം (7.32 കി.മീ.), മൂവാറ്റുപുഴ (1.74 കി.മീ.), പെരുമ്പാവൂർ (1.26 കി.മീ.) കുന്നത്തുനാട് (17 കി.മീ.) നിയോജക മണ്ഡലങ്ങളിലൂടെയാണു റോഡ്. കോതമംഗലത്ത് ഒഴികെ മറ്റു മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുക്കാനും തീരുമാനമില്ല. തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. 3 കലുങ്കും ഇളമ്പ്രയിൽ കനാലിനു കുറുകെ പാലവും തീർത്തു. പിന്നീട് പണികൾ നില്ക്കുകയായിരുന്നു. കോതമംഗലം താലൂക്കിൽ ഏറ്റെടുക്കേണ്ടത് 25.32 ഹെക്ടർ. ഏറ്റെടുത്തത് ആദ്യ റീച്ചിലെ 3.52 ഹെക്ടർ മാത്രം.
2006ലായിരുന്നു പദ്ധതിയുടെ ഉപഗ്രഹ സർവേ. ആദ്യഭാഗം നിർമാണത്തിന് 2012ൽ സർക്കാർ 5 കോടി രൂപ അനുവദിച്ചു. 2015ൽ സംസ്ഥാന ബജറ്റിൽ 10 കോടിയും അടുത്ത 2 വർഷം കിഫ്ബി പദ്ധതിയായി 67 കോടിയും ഉൾപ്പെടുത്തി. നടപടി അനന്തമായി നീണ്ടതോടെ തുടർ പ്രവർത്തനങ്ങൾക്കു പലപ്പോഴായി അനുവദിച്ച ഫണ്ട് പാഴാക്കുകയായിരുന്നു. കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു. ന്യൂയോർക്കിലുള്ള ഈ മലയാളി ഇനി കേരളം സന്ദർശിക്കുമ്പോൾ ഒച്ചിനെക്കാൾ വേഗത കുറഞ്ഞ നിർമ്മാണ പ്രവർത്തന രീതി പഠന വിഷയമാക്കേണ്ടതാണ് എന്നാണ് നാട്ടുകാരുടെ ആവശ്യം.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
EDITORS CHOICE
ലെത്തീഫ് കുഞ്ചാട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ്

കൂത്താട്ടുകുളം : കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റായി ലെത്തീഫ് കുഞ്ചാട്ടിനെയും സെക്രട്ടറിയായി
ശശി പെരുമ്പടപ്പിൽ നേയും സജോ സക്കറിയ ട്രഷറർ ആയും തിരത്തെടുത്തു. മറ്റ് ഭാരവാഹികൾ:
രതീഷ് പുതുശ്ശേരി, ദിലീപ് കുമാർ, ജോസ് പിറവം (വൈസ് പ്രസിഡൻറ് മാർ), നാദിർഷ കാലടി, സുരേഷ് ബാബു, കെ എം ഇസ്മായിൽ, അൻവർ കൈതാരം ( ജോയിൻ്റ് സെക്രട്ടറിമാർ). ഇതുകൂടാതെ 18 എക്സി. കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു. കൂത്താട്ടുകുളം ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടെ ലെത്തീഫ് കുഞ്ചാട്ട് 20 വർഷമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു വരികയാണ് കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോതമംഗലം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.
സെക്രട്ടറിയായ ശശി പെരുമ്പടപ്പിൽ 20 വർഷമായി മാധ്യമ പ്രവർത്തകനാണ് പറവൂർ പ്രസ് ക്ലബ്ബ് ജോ : സെക്രട്ടറി, ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി, ട്രഷാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂത്താട്ടുകുളത്തു നടന്ന ജില്ലാ കൺവെൻഷൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകിയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് നാടിൻെറ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന്
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനാൽ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോർട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവർത്തകർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിവിധ മേഖലകളേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയും മാധ്യമപ്രവർത്തനമാണെന്നും മന്ത്രിപറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് കോലഞ്ചേരി ദീപിക ലേഖകൻ സജോ സക്കറിയയ്ക്ക് മന്ത്രി സമർപ്പിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി, ഫോർ എവർ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ പ്രഭു ദാസ് എന്നിവർക്കും മന്ത്രി റോഷി അഗസ്റ്റിൻ നൽകി.
കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൂത്താട്ടുകുളത്തെ മാധ്യമപ്രവർത്തകരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് എൻ.സി. വിജയകുമാർ, എം.എ. ഷാജി, എം.എം. ജോർജ്ജ്, മനുഅടിമാലി എന്നിവരെ ആദരിച്ചു. ദേശീയ സമിതി അംഗങ്ങൾക്കുള്ള ഉപഹാരം തോമസ് ചാഴികാടൻ എം.പി. വിതരണം ചെയ്തു. അനൂപ് ജേക്കബ്ബ് എം.എൽ.എ ജില്ലയിലെ മാധ്യമപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ കെജെയു ന്യൂസ് പ്രകാശനം നിർവ്വഹിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബിലെ അംഗങ്ങൾക്കുള്ള കുട്ടികളുടെ സ്കോളർ ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, വൈസ് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ജോഷി അറയ്ക്കൽ, കൂത്താട്ടുകുളം എറണാകുളം ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂർ, ട്രഷറർ ശശി പെരുമ്പടപ്പിൽ, നഗരസഭാ വൈസ് ചെയർമാൻ സണ്ണികുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ആലുവ മീഡിയാ ക്ലബ്ബ് സെക്രട്ടറി എം ജി സുബിൻ എന്നിവർ സംസാരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
Business
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം

കോതമംഗലം : റിട്ടയർമെന്റ് ജീവിതം എല്ലാവർക്കും ഒരു പുതിയ യുഗത്തിന്റെ ഉദയമാണ്. ഉത്തരവാദിത്തങ്ങളുടെ സമ്മർദമില്ലാതെ ജീവിതത്തിന്റെ സുഖം ആനന്ദകരമായി ആസ്വദിക്കുന്ന ഘട്ടമാണിത്. എന്നാൽ പലർക്കും അത് പലപ്പോഴും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ജീവിതമായി മാറുന്നു. മക്കൾ ദൂരെ ദേശങ്ങളിൽ സന്തോഷത്തോടെ അവരുടെ ജോലിയിൽ സ്ഥിരതാമസമാക്കിയതും നമ്മുടെ പഴയകാല സുഹൃത്തുക്കളും എത്തിപ്പെടാൻ വളരെ അകലെയാണെങ്കിൽ, ജീവിതം വളരെ ഒറ്റപ്പെട്ടതും ഏകാന്തവുമായി മാറുകയാണ്. ശാരീരിക പിന്തുണയുടെ അഭാവമോ അവരുടെ പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളോ കാരണം ഇനിയും പൂർത്തീകരിക്കപ്പെടാത്ത പല ആഗ്രഹങ്ങളും സ്വപ്നങ്ങളും കൈവരിക്കാനാകുന്നില്ല. ഇന്ന് പ്രായമായവർ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം സുരക്ഷിതത്വമാണ്. ഈ ചിന്തകളിൽ നിന്ന് ഇതിനൊക്കെയൊരു പരിഹാരമായാണ് സൗഖ്യ വില്ലകൾ എന്ന ആശയം ഉടലെടുത്തതെന്ന് ഇതിന്റെ സാരഥികളും കോട്ടപ്പടി സ്വദേശികളുമായ എം എം പൗലോസും ബിൻസൺ മാത്യുവും വ്യക്തമാക്കുന്നു.
റിട്ടയർമെന്റ് ലൈഫ് ആസ്വദിക്കുവാനായി കാർഷിക ഗ്രാമമായ കോട്ടപ്പടി പഞ്ചായത്തിൽ അത്ഭുതകരമായ, ആഡംബരപൂർണമായ താമസ സൗകര്യങ്ങൾ ഒരു റിസോർട്ടിന് സമാനമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ തിരക്കുകളിൽ നിന്ന് അകലെ പ്രകൃതിരമണീയമായ പ്രകൃതിദത്തമായ സൗന്ദര്യത്തിന്റെയും ശാന്തതയുടെയും മണ്ഡലത്തിലേക്ക് കൊണ്ടുപോകുന്നു. വിമാനത്താവളവും കൊച്ചി നഗരവും വെറും ഈ ലൊക്കേഷനിൽ നിന്ന് 45 മിനിറ്റ് ഡ്രൈവ് മാത്രമാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ രണ്ടാമതൊരു വീട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം അതിന്റെ എല്ലാ മഹത്വവും അനുഭവിക്കാനുള്ള മികച്ച അവസരം കൂടിയാണിത് കോട്ടപ്പടിയിൽ പ്രൗഢിയോടുകൂടി നിലകൊള്ളുന്ന സൗഖ്യ ഹോംസ്.
ആഡംബര സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ / വില്ലകൾ, ഇരട്ട കിടക്കകളോട് കൂടിയ എയർ കണ്ടീഷൻ ചെയ്ത കിടപ്പുമുറി, ഫർണിഷ് ചെയ്ത ഡ്രോയിംഗ് റൂം, റഫ്രിജറേറ്റർ, മൈക്രോവേവ് ഓവൻ, കെറ്റിൽ എന്നിവയുള്ള അടുക്കള, ചൂടുവെള്ളമുള്ള ടോയ്‌ലറ്റ്, ഗ്രാബ് ബാർ, ബാൽക്കണി എന്നിവയിൽ താമസസൗകര്യം ഒരുക്കിയിരിക്കുന്നു. കൂടാതെ നടപ്പാത, ഓർഗാനിക് ഫ്രൂട്ട് ഗാർഡൻ, മത്സ്യക്കുളം, താമസക്കാർക്കും സന്ദർശകർക്കും പ്രത്യേക പാർക്കിംഗ് ഏരിയ, ഡൈനിംഗ് ഏരിയ, നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം, യോഗയ്ക്കും ധ്യാനത്തിനും പ്രത്യേക സോണുള്ള സുസജ്ജമായ ഫിറ്റ്നസ് സെന്റർ, ലൈബ്രറി & റീഡിംഗ് റൂം, ഇൻഡോർ എന്നിവയുള്ള പൂർണ്ണമായും ലാൻഡ്സ്കേപ്പ് ചെയ്ത മുറ്റം, ഔട്ട്ഡോർ ഗെയിം സോണുകൾ, ഡോക്ടർ & ക്ലിനിക്ക്, ആയുർവേദ വെൽനസ് സെന്റർ, ഗോസിപ്പ് സോൺ, അലക്കു സേവനങ്ങൾ, മുഴുവൻ സമയ സുരക്ഷയും ഉൾപ്പെടെയാണ് സൗഖ്യ ഹോംസ് പ്രവർത്തിക്കുന്നത്.
സൗഖ്യ വില്ലകൾ നിങ്ങളുടെ വീടോ ഇതര ഭവനമോ ആക്കാനും സ്വത്ത് വാങ്ങാതെ തന്നെ ഏറ്റവും സ്വർഗ്ഗീയമായ റിട്ടയർമെന്റ് ജീവിതം നയിക്കാനും കഴിയും. ആജീവനാന്ത അംഗത്വ പരിപാടിയുടെ അടിസ്ഥാനത്തിലാണ് താമസക്കാരെ തിരഞ്ഞെടുക്കുന്നത്. തിരികെ നൽകാവുന്ന ഒറ്റത്തവണ സുരക്ഷാ നിക്ഷേപവും നാമമാത്രമായ പ്രതിമാസ നിരക്കുകളും ഉണ്ടാകും. ഈ പ്രോഗ്രാമിലൂടെ അംഗങ്ങൾക്ക് അവരുടെ ജീവിതകാലം മുഴുവൻ ഇവിടെ തുടരാനാകും. ഏതെങ്കിലും താമസക്കാരൻ അവരുടെ കാലാവധിയിൽ ഈ സൗകര്യം നിർത്തലാക്കാൻ തീരുമാനിച്ചാൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള ഒരു ഓപ്ഷനും ഉണ്ടാകും.
സൗഖ്യ ഹോമിനെ കുറിച്ച് കൂടുതൽ അറിയുവാൻ;
Soukhya Homes LLP
Kottappady
Ernakulam district,
Kerala.
Ph: +91 99468 07428
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT5 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME7 days ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
CRIME1 week ago
പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് 33 വർഷം തടവും പിഴയും
-
ACCIDENT7 days ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME7 days ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു