കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം.പുതുപ്പാടി മേഖലയില്‍ 35 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പ്രദേശത്ത് ഒരു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും മഞ്ഞപ്പിത്തബാധിതരായിരുന്നു. ചിറപ്പടി വാർഡിലാണ് രോഗബാധിതര്‍ ഏറെയും. ഇതില്‍ രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി രോഗലക്ഷണങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ചവരെല്ലാം ആശുപത്രികളില്‍ ചികിത്സ തേടി.
നിലവില്‍ നാല് പേര്‍ മാത്രമാണ് കോതമംഗലത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാട്ടുവൈദ്യൻമാരുടെ ചികിത്സയിൽ കഴിയുന്നവരുമുണ്ട്. പുതുപ്പാടി മുളവൂര്‍കവല ഭാഗത്ത് കഴിഞ്ഞ മാസം 29 മുതല്‍ രോഗ ബാധിതരെ കണ്ടെത്തിയിരുന്നു. രാമല്ലൂര്‍ ഭാഗത്തുള്ള ഒരാള്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി.എം. ഓഫീസില്‍നിന്ന് അഡീഷണല്‍ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. നഗരസഭാ അധികൃതരുമായി രോഗം സംബന്ധിച്ച് അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗവും സ്ഥിതിഗതി ചര്‍ച്ച ചെയ്തു. പ്രദേശത്ത് കൂടി കടന്നുപോകുന്ന മൈനര്‍ ഇറിഗേഷന്‍ കനാലില്‍ മാലിന്യം അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതും മാലിന്യം കലര്‍ന്ന വെള്ളം സമീപപ്രദേശത്തേക്കും മറ്റും ഒഴുകിയെത്തിയത് രോഗവ്യാപന ത്തിന് കാരണമായതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രോഗബാധിത മേഖലയിലെ കിണറുകളില്‍ ക്ലോറിനേഷനും വീടുകളില്‍ ബോധവത്ക്കരണ പരിപാടികളും നടത്തിയിരുന്നു. കനാലിന്റെ പലഭാഗത്തും മലമൂത്ര വിസര്‍ജ്ജമടങ്ങിയ ഡയപ്പറുകളും ഭക്ഷണാവശിഷ്ടവും ഉള്‍പ്പെടെ വലിയതോതില്‍ മാലിന്യം അടിഞ്ഞ് കൂടിയത്്് നീക്കം ചെയ്ത് കനാല്‍ ശുചീകരണവും നടത്തി. മണ്ണാത്തിമോളേല്‍ അങ്കണവാടിയില്‍ മാതിരപ്പിള്ളി ഗവ. ആയൂര്‍വേദ ആശുപത്രിയിലെ ഡോ. രേണുവിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണക്ലാസും നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, എന്‍.എച്ച്.എം. എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്.
ഇതിന്റെ ഭാഗമായി ഇന്ന് പ്രദേശത്ത് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.മഞ്ഞപ്പിത്ത ബാധിത മേഖലകളിലെ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും ഭക്ഷണം പാചകം ചെയ്യുന്നതിനും കുടിക്കുന്നതിനും തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഫില്‍റ്റല്‍ ചെയ്ത വെള്ളം ഉപയോഗിക്കുന്നത് പ്രയോജനപ്രദമല്ലെന്നും രോഗകാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുക തന്നെ വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കുന്നതും ഗുണം ചെയ്യില്ല. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണസാധനങ്ങളൊന്നും കഴിക്കരുത്. മലമൂത്ര വിസര്‍ജ്ജനം തുറസായ ഇടങ്ങളിൽ നടത്തരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതര്‍ നിര്‍ദ്ദശിച്ചിട്ടുണ്ട്. അശാസ്ത്രീയ ചികിത്സാരീതികള്‍ സ്വീകരിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.



















































