EDITORS CHOICE
കോതമംഗലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകി എന്റെ നാടിന്റെ വികസന കോൺക്ലേവ്; ഉയർന്നത് നാലുവരിപ്പാത മുതൽ സിന്തറ്റിക് ട്രാക്ക് വരെയുള്ള ആവശ്യങ്ങൾ

കോതമംഗലം: എന്റെ നാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വികസന കോൺക്ലേവ് കോതമംഗലത്തിന്റെ വികസന ചരിത്രത്തിലെ പുത്തൻ അധ്യായമായി. പൊതുജന പങ്കാളിത്തം കൊണ്ടും ഉയർന്നുവന്ന ആശയങ്ങളുടെ മികവു കൊണ്ടും ശ്രദ്ധേയമായ വികസന കോൺക്ലേവ് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. നാടിന്റെ മുന്നേറ്റം ഇവിടുത്തെ ജനങ്ങളുടെ ആവശ്യമാണെന്ന ബോധ്യത്തോടെയാകണം ഇടപെടലുകൾ ഉണ്ടാകേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ നാട് ചെയർമാൻ ശ്രീ. ഷിബു തെക്കുംപുറം വികസന കോൺക്ലേവിൽ ആമുഖപ്രഭാഷണം നടത്തി. കോതമംഗലത്തെ കേരളത്തിന്റെ നെറുകയിൽ എത്തിക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ മോഡൽ വികസനം ഒരു മാതൃകയായി മുന്നിലുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോതമംഗലത്തിന്റെ വികസനകുതിപ്പിൽ പുത്തൻ പ്രതീക്ഷകൾ പകർന്നു നൽകുന്നതായിരുന്നു കോൺക്ലേവിൽ ഉയർന്നുവന്ന നിർദേശങ്ങൾ. അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ടെക്നോളജി, ആരോഗ്യം, കൃഷി, ടൂറിസം, സ്പോർട്സ് തുടങ്ങിയ വ്യത്യസ്തമായ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി വിദഗ്ദ്ധർ നയിച്ച ചർച്ചയിൽ കോതമംഗലത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള അനവധി നിര്ദശങ്ങളാണ് ഉയർന്നുവന്നത്. കൊച്ചിയിലേക്ക് നാലുവരിപ്പാത, തങ്കളം ബൈപാസ്, കോതമംഗലം വഴി വാണിജ്യ കോറിഡോർ, എഡ്യൂക്കേഷൻ ഹബ്, ബിസിനസ് ക്ലസ്റ്റർ, പൊതു മൈതാനം, ഓപ്പൺ പാർക്ക്, ടൂറിസം സർക്യൂട്ട്, മാലിന്യ സംസ്കരണ സംവിധാനം, ടൗൺ ഹാൾ, പഴയ മൂന്നാർ റോഡിന്റെ നവീകരണം, വെള്ളപ്പൊക്കം നേരിടാൻ മാസ്റ്റർ പ്ലാൻ, ഇൻഫോ പാർക്ക് സബ് സെന്റർ, സിന്തറ്റിക്ക് ട്രാക്ക്, സ്പോർട്സ്- അത്ലറ്റിക്സ് അക്കാദമികൾ, ഇൻഡോർ സ്റ്റേഡിയം, പൊതു ശ്മശാനം, ആധുനിക മൽസ്യ, മാംസ മാർക്കറ്റ്, ഹെൽത്ത് ക്ലബ്, റിട്ടയർമെന്റ് ലിവിങ് ഹോം, ഫിനിഷിങ് സ്‌കൂൾ, മെഡിക്കൽ കോളേജ്, മെമു ട്രെയിൻ സർവീസ് തുടങ്ങിയ നിർദേശങ്ങൾ കോൺക്ലേവിൽ ഉയർന്നു.
റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഡോ. കെ എൻ രാഘവൻ, മുൻ മന്ത്രി ടിയു കുരുവിള, മുൻ കൊച്ചി മേയർ കെ ജെ സോഹൻ, ഒളിമ്പ്യൻ എംഡി വത്സമ്മ, എസ് ആർ നായർ, ജിബു പോൾ, ജേക്കബ് ഇട്ടൂപ്, പ്രവീൺ കണ്ടന്തറയിൽ, ബേബി മാത്യു സോമതീരം, ആൻറണി കണ്ടിരിക്കൽ, ഡോ. ഷിബു വര്ഗീസ്, മുൻ മുൻസിപ്പൽ ചെയർമാൻ വിവി കുര്യൻ, മുൻസിപ്പൽ കൗൺസിലർമാരായ ജോർജ് അമ്പാട്ട്, പ്രിൻസ് വർക്കി,ഷിബി മാത്യു എന്നിവർ കോൺക്ലേവിൽ പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. പ്രൊഫ കെഎം കുര്യക്കോസ് നിർദേശങ്ങൾ ക്രോഡീകരിച്ച് വികസന മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിച്ചു. ചർച്ചയുടെ വിശദാംശങ്ങൾ ദീർഘ വീക്ഷണവും സത്യസന്ധവുമായ വികസന പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തിയ റബര് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെഎൻ രാഘവൻ പറഞ്ഞു. റബർ കൃഷിയിൽ പതിവ് രീതികൾ മാറണം. ടാപ്പിംഗ് ആഴ്ചയിൽ ഒരു ദിവസമാക്കി ചുരുക്കി തൊഴിലാളികളെ കിട്ടാനുള്ള പരിമിതി മറികടക്കണം. സ്റ്റേഡിയങ്ങളല്ല പൊതു മൈതാനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഡ് വികസനത്തിന്റെ പ്രാധാന്യവും കോതമംഗലം നഗരം എറണാകുളത്തിന്റെ ഒരു ഹബ് ആയി മാറേണ്ടതിന്റെ ആവശ്യകതയും കോൺക്ലേവിൽ ഉയർന്നുവന്നു. കോതമംഗലത്തിന്റെ വിസിബിലിറ്റി കൂടുതൽ പേരിലേക്ക് എത്തുന്നതിന്റെ ആവശ്യകതെയെപ്പറ്റി സംസാരിച്ച മുൻ കൊച്ചി മേയർ കെജെ സോഹൻ നാടിന്റെ സമഗ്ര വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചു. കൃഷിയും ഫാം ടൂറിസവും നാടിന്റെ ജീവനാഡിയാകേണ്ടതിന്റെ ആവശ്യകതയിലാണ് അദ്ദേഹം ശ്രദ്ധയൂന്നിയത്.
നഷ്ട്മായ കോതമംഗലത്തിന്റെ മുൻ നിരയിലെ സ്ഥാനങ്ങൾ തിരിച്ചുപിടിക്കുവാനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാകേണ്ടതെന്ന് മുൻ എംഎൽഎ ടിയു കുരുവിള അഭിപ്രായപ്പെട്ടു. നഗരത്തിൽ പുതിയൊരു മെഡിക്കൽ കോളേജിനായുള്ള ശ്രമങ്ങൾ തുടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയ മൂന്നാർ റോഡിൻറെ നവീകരണം ടൂറിസം മേഖലയുടെ ഉണർവിനും കാരണമാകുമെന്ന് കുരുവിള പറഞ്ഞു.
എറണാകുളത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന റോഡുകളുടെ അടിയന്തിരമായ പൂർത്തീകരണം നാടിന്റെയൊന്നാകെയുള്ള ആവശ്യമാണെന്ന് കോൺക്ലേവിൽ അഭിപ്രായമുയർന്നു. നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിനും പാർക്കിംഗ് അസൗകര്യങ്ങൾക്കുമുള്ള പരിഹാരവും വളർച്ചയ്ക്ക് ആവശ്യമാണെന്ന് പൊതുവിലായിരുത്തൽ ഉണ്ടായി. മഴയെ അതിജീവിക്കുന്ന റോഡുകളും ഡ്രയ്‌നേജ് സൗകര്യങ്ങളും, സുരക്ഷിതമായ ഫുട്പാത്തുകളും നഗരവികസനത്തിൽ നിര്ണായകമാണെന്ന് കോൺക്ലേവിൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. മാലിന്യപ്രശ്നങ്ങളുടെ സങ്കീർണതകളും പ്രധാന ചർച്ചാവിഷയമായി മാറി. നഗരത്തിൽ പൊതുശ്മശാനം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ആധുനിക മത്സ്യ-മാംസ മാർക്കറ്റിന്റെ പ്രാധാന്യവും വികസന കോൺക്ലേവിൽ ഉയർന്നുവന്നു.
മൂന്നാറിലേക്കുള്ള ട്രെയിൻ സർവീസിൻ്റെ സാധ്യകളെക്കുറിച്ചും ചർച്ചകൾ ഉയർന്നുവന്നു. ശുചിമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നഗരത്തിൽ ഏർപ്പെടുത്തേണ്ടതിന്റെ പ്രധാന്യം പൊതുഅഭിപ്രായമായി ഉയർന്നുവരുന്നതിനും കോൺക്ലേവ് സാക്ഷ്യം വഹിച്ചു. വിദ്യാഭ്യാസം മേഖലയിൽ കോതമംഗലത്തിനുണ്ടായിരുന്ന അപ്രമാദിത്വം എങ്ങനെ നഷ്ടമായി എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് പ്രമുഖ മാനേജ്‌മന്റ് ഗുരു എസ്ആർ നായർ അഭിപ്രായപ്പെട്ടു. വിദഗ്ധരായ തലമുറയെ വളർത്തിയെടുക്കുവാനുള്ള ഇക്കോ സിസ്റ്റം ഉണ്ടാക്കേണ്ടത് നാടിന്റെ വളർച്ചയ്ക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാർട്ട്അപ്പ് വിപ്ലവത്തിൻ്റെ ഹബ് ആക്കി കോതമംഗലത്തെ മാറ്റണം എന്ന് അദ്ദേഹം ആഹ്വനം ചെയ്തു.
നാടിന്റെ വളർച്ചയ്ക്ക് ആദ്യം വേണ്ടത് മികച്ച റോഡുകളാണെന്നും കോതമംഗലത്തിന്റെ ഭാവിയിൽ കൃഷിയുടെ സ്ഥാനം വലുതാണെന്നും കെഎംഎ പ്രസിഡന്റ് ശ്രീ.ജിബു പോൾ അഭിപ്രായപ്പെട്ടു. വലിയ ബിസിനസ്സുകൾക്ക് പകരം ബിസിനസ് ക്ലസ്റ്ററുകളാണ് കാലത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംരംഭകരുടെ സൃഷ്ടിക്കായി ശ്രമങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയുമായാണ് യുഎൻ ഐടി പ്രൊജക്റ്റ് അസ്സോസിയേറ്റ് ശ്രീ.പ്രവീൺ കണ്ടന്തറയിൽ കോൺക്ലേവിനെ അഭിസംബോധന ചെയ്തത്. ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുവാനുള്ള വേദികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിഗ് ഡാറ്റയും റോബോട്ടിക്‌സും ആർട്ടിഫിഷ്യൽ ഇന്റെലിജിൻസുമാണ് ഇനിയുള്ള കാലത്തെ സാധ്യതകളെന്നും അത് ഉപയോഗപ്പെടുത്തുവാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള ജനത വികസന വളർച്ചയിലെ പ്രധാനപ്പെട്ട ഭാഗമാണെന്നും അതിനാൽ തന്നെ കോതമംഗലത്തിന്റെ വളച്ചയിൽ ഹെൽത്ത് ക്ലബ്ബുകൾക്കും മുതിർന്നവർക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന പാർക്കുകൾക്കും റിട്ടയർമെന്റ് ലിവിങ് ഹോമുകൾക്കും പ്രാമൂഹ്യം നൽകണമെന്നും കോൺക്ലേവിൽ അഭിപ്രായമുയർന്നു. മുതിർന്നവരുടെ സേവനംകൂടി ഉപയോഗപ്പെടുത്തി കുട്ടികൾക്കായി ഫിനിഷിങ് സ്കൂളുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും കോൺക്ലേവിൽ ചർച്ചകൾ ഉയർന്നുവന്നു.
കൃഷിയും ടൂറിസവും കോതമംഗലത്തിന്റെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തുവാൻ തക്കശേഷിയുള്ള വിഭവങ്ങളാണെന്നും അവയെ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുവാൻ സാധിച്ചാൽ വലിയ അത്ഭുതങ്ങൾ ഉണ്ടാക്കുവാൻ സാധിക്കുമെന്നും കോൺക്ലേവിൽ പങ്കെടുത്ത വിദഗ്ദ്ധർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. അവസരങ്ങൾ അനവധിയാണെന്നും മാറേണ്ടത് പുതു തലമുറയുടെ കാഴ്ചപ്പാടാണെന്നും കൃഷി, ടൂറിസം ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യുവാക്കൾ കൂടുതൽ കൃഷിയിലേക്ക് തിരിച്ചു വരണമെന്ന് കൃഷിയിൽ മുഖ്യ പ്രഭാഷണം നടത്തിയ ആന്റണി കണ്ടിരിക്കൽ അഭിപ്രായപ്പെട്ടു. എയർപോർട്ടിൽ നിന്ന് മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ യാത്ര പുതിയ അനുഭവമാക്കി മാറ്റാനുള്ള നിർദേശം ചർച്ചയിൽ ഉയർന്നു. കോതമംഗലത്തിന്റെ ടൂറിസം വികസനത്തിൽ സർക്കാരിൽ നിന്നും സാധ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന് ബേബി മാത്യു സോമതീരം ഉറപ്പു നൽകി.
കായിക രംഗത്തെ ചർച്ചകൾ സിന്തറ്റിക് ട്രാക്ക്, സ്പോർട്സ് സ്‌കൂൾ, അത്ലറ്റിക്സ് അക്കാദമി, പൊതു മൈതാനങ്ങൾ, സ്പോർട്സ് ഹോസ്റ്റൽ എന്നിവ അടങ്ങുന്ന സമഗ്ര പാക്കേജ് എന്ന ആശയത്തിലൂന്നി ആയിരുന്നു. കോതമംഗലത്ത് 400 മീറ്റർ സിന്തറ്റിക് ട്രാക്ക് എന്ന ആവശ്യം ഒളിമ്പ്യൻ എംഡി വത്സമ്മ, മാർ ബേസിൽ സ്‌കൂൾ കായികാധ്യാപിക ഷിബി മാത്യു എന്നിവർ ശക്തമായി ഉന്നയിച്ചു. മുൻ കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് സമാപന സമ്മേളനം ഉൽഘാടനം ചെയ്തു. വികസനം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും, പങ്കാളിത്ത സ്വഭാവത്തോടെയുള്ള പുതിയ പദ്ധതികൾക്ക് ജനങ്ങൾ മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
EDITORS CHOICE
ശ്രീലേഖ വാരപ്പെട്ടി : കുറുങ്കുഴൽ വാദനത്തിലെ പെൺപെരുമ

കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം : പാണ്ടിയുടെ കൊലുമ്പലിനോടൊപ്പവും പഞ്ചാരിയുടെ മധുരഗാംഭീര്യ ചെമ്പടവട്ടങ്ങളിലും ശ്രീലേഖ വാരപ്പെട്ടിയുടെ കുറുങ്കുഴൽ നാദം, ലയഭംഗിതീർത്ത ഉത്സവദിനങ്ങളായിരുന്നു കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഇത്തവണയും. മേളക്കാരായ പുരുഷപ്രജകൾക്കിടയിൽ സെറ്റുമുണ്ടും ധരിച്ചു നിൽക്കുന്ന ശ്രീലേഖയുടെ വളയിട്ട കൈകളിലെ കുറുങ്കുഴലിൽ നിന്നുമുയർന്ന രാഗലയം മേളപ്രിയർ അറിഞ്ഞാസ്വദിച്ചു. കുറച്ചു കാലങ്ങളായി തൃക്കാരിയൂരപ്പന്റെ മണ്ണിലെ ഉത്സവമേളത്തിലെ പതിവുകാരിയാണ് ശ്രീലേഖ. മാരാർ സമുദായത്തിൽപ്പെട്ട ശ്രീലേഖയ്ക്ക് പാരമ്പര്യ ജന്യമായിക്കിട്ടിയതാണ് ക്ഷേത്രകല. ഇലത്താളം വായനക്കാരനായ അച്ഛൻ സുകുമാരൻ മാരാരും വല്ല്യച്ഛനും കുടുംബക്കാരുമെല്ലാം പരമ്പരകളായി മേളക്കാരാണ്. ശാസ്ത്രീയ സംഗീതപദ്ധതിയിലെ ചിലരാഗങ്ങളെ പിൻതുടരുന്ന സുഷിരവാദ്യങ്ങളിലൊന്നായ കുറുങ്കുഴൽ വായിക്കാൻ പഠിച്ചെടുത്തതു മുതൽ എറണാകുളം ജില്ലയിലെ കിഴക്കൻ ദിക്കുകളിൽ ക്ഷേത്രോത്സവങ്ങൾക്കും പൂരങ്ങൾക്കും പോയിത്തുടങ്ങിയതാണ് ശ്രീലേഖ. ഈ രംഗത്ത് സ്ത്രീകൾ അപൂർവ്വമായി മാത്രമുള്ളതിനാൽ ആസ്വാദകർക്ക് കൗതുകം കൂടിയാണ് ഈ കലാകാരി യുടെ സാന്നിദ്ധ്യം.
കുട്ടിക്കാലം മുതൽ ക്ഷേത്രവാദ്യകലകളോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. ആദ്യം പഠിപ്പിച്ചത് ചെണ്ട. ഇടന്തല കൊട്ടലും ഇലത്താളവും പഠിച്ച് ഇരുപത്തഞ്ചാമത്തെ വയസ്സിൽ അരങ്ങേറ്റം. ‘പഞ്ചാരി തുടങ്ങിയാൽ പത്തു നാഴിക’ എന്ന പഴഞ്ചൊല്ല് പോലെ എത്ര മണിക്കൂറുകൾ വേണമെങ്കിലും പുരുഷന്മാർക്കൊപ്പം മേളത്തിൽ നിലയുറപ്പിയ്ക്കാൻ ശ്രീലേഖയ്ക്കാവും. തൃക്കാരിയൂരിൽ രണ്ടുവർഷമായി പാണ്ടിമേളത്തിന് കുറുങ്കുഴൽ വായിക്കുന്നുണ്ട്. പെരുമ്പാവൂർ സന്തോഷാണ് കുറുങ്കുഴൽ വായന പഠിപ്പിച്ചത്. ഇപ്പോൾ ഇടയ്ക്കയിലും പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. കാക്കനാട് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനായ അനുജൻ ശ്രീഹരിയും ഇടയ്ക്ക പരീശീലിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന ശ്രീലേഖ ഉത്സവകാലത്തു മാത്രമാണ് ഇപ്പോൾ കുറുങ്കുഴലുമായി വായനക്കിറങ്ങുന്നത്. വാരപ്പെട്ടി മഞ്ചേപ്പിള്ളിൽ വീട്ടിൽ അമ്മ എം.വി. മല്ലികയോടൊപ്പമാണ് താമസം.
ഫോട്ടോ: ശ്രീലേഖ വാരപ്പെട്ടി, കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവമേളത്തിൽ കുറുങ്കുഴൽ വായിക്കുന്നു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
EDITORS CHOICE
ന്യൂയോർക്കിലെ ഒച്ചിന്റെ വേഗതയിൽ കോതമംഗലത്ത് റോഡ് പണി; അത്ഭുതമായി നാല് വരിപ്പാത

കോതമംഗലം :- കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കാക്കനാട് നാലുവരിപാത നിർമ്മാണം നിലച്ച അവസ്ഥയിൽ. മലയോര മേഖലയുടെ കവാടമായ കോതമംഗലത്ത് നിന്ന് ജില്ലാ ആസ്ഥാനമായ കാക്കനാട്ടേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള സ്വപ്ന പദ്ധതിയാണ് 27 കിലോമീറ്റർ ദൂരം വരുന്ന പ്രസ്തുത റോഡ്. 7 കിലോമീറ്റർ ദൂരമാണ് കോതമംഗലം മണ്ഡലത്തിൽ വരുന്നത്. കോതമംഗലം ഉൾപ്പെടെ ജില്ലയുടെ കിഴക്കൻ മേഖലയ്ക്ക് വലിയ വികസന കുതിപ്പ് പകരുന്ന പദ്ധതിയാണിത്. ഇതിൽ 900 മീറ്റർ ദൂരം വരുന്ന റോഡ് 12 വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തീകരിച്ചതാണ്. 17 വർഷം കൊണ്ടു തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. ഒന്നര പതിറ്റാണ്ടിനു ശേഷവും 27.32 കിലോമീറ്റർ റോഡിന്റെ സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തിയില്ല. ഒന്നര പതിറ്റാണ്ട് മുൻപ് മുതൽ ഒച്ച് പകൽ സമയത്ത് മാത്രം ഇഴഞ്ഞാൽ ഇപ്പോൾ തിരുവനന്തപുരം കഴിഞ്ഞേനെ എന്ന് നാടൻ സായിപ്പുമാർ അടക്കം പറയുന്നു.
തങ്കളം – കാക്കനാട് നാലുവരി പാതയുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് റവന്യൂ വകുപ്പ് മന്ത്രി K രാജനും, റോഡ് നിർമ്മാണം കിഫ്ബിയിൽ ഉൾപ്പെടുത്തി ദ്രുതഗതിയിൽ ആരംഭിക്കുമെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും, ആന്റണി ജോൺ MLA യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായി അറിയിച്ചെങ്കിലും തുടർ നടപടികൾ ഇഴയുകയാണ്. നഗരത്തിൽ നിന്നു ജില്ലാ ആസ്ഥാനത്തേക്കു യാത്ര അര മണിക്കൂറായി കുറയ്ക്കുന്ന നിർദിഷ്ട തങ്കളം–കാക്കനാട് നാലുവരിപ്പാത ഒച്ചിഴയുന്നതിനേക്കാൾ വേഗത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അലൈൻമെന്റ് പലയിടങ്ങളിലും ടവർ ലൈൻ പോകുന്ന ഇടങ്ങളിലൂടെ ആയതും ഐആർസി അനുവദിക്കുന്ന ഗ്രേഡിയന്റ് അധികരിക്കുന്നതുമാണു റോഡിനു തടസ്സമാകുന്നത്. കിഫ്ബിയുമായി ചർച്ച ചെയ്തു തുടർനടപടികൾ സ്വീകരിക്കാമെന്നാണു മന്ത്രിയുടെ വിശദീകരണം മാത്രമാണ് ആശ്വാസമായുള്ളത്.
കോതമംഗലം–എറണാകുളം ദൂരം 10 കിലോമീറ്റർ കുറയ്ക്കുന്ന നിർദിഷ്ട പാത തങ്കളം, ഇളമ്പ്ര, ഇരമല്ലൂർ, ചെറുവട്ടൂർ, 314, കാട്ടാംകുഴി, മാനാറി, കീഴില്ലം, കിഴക്കമ്പലം, പള്ളിക്കര, മനയ്ക്കക്കടവ് പാലം വഴിയാണു കാക്കനാട് എത്തുന്നത്. തങ്കളം ലോറി സ്റ്റാൻഡ് മുതൽ കാക്കനാട് മനയ്ക്കക്കടവ് പാലം വരെ 30 മീറ്റർ വീതിയാണു വിഭാവനം ചെയ്തത്. കോതമംഗലം (7.32 കി.മീ.), മൂവാറ്റുപുഴ (1.74 കി.മീ.), പെരുമ്പാവൂർ (1.26 കി.മീ.) കുന്നത്തുനാട് (17 കി.മീ.) നിയോജക മണ്ഡലങ്ങളിലൂടെയാണു റോഡ്. കോതമംഗലത്ത് ഒഴികെ മറ്റു മണ്ഡലങ്ങളിൽ സ്ഥലമേറ്റെടുക്കാനും തീരുമാനമില്ല. തങ്കളം മുതൽ ഇളമ്പ്ര വരെ 1.24 കിലോമീറ്റർ മാത്രമാണ് ഏറ്റെടുത്ത് നിർമിക്കാനായത്. 3 കലുങ്കും ഇളമ്പ്രയിൽ കനാലിനു കുറുകെ പാലവും തീർത്തു. പിന്നീട് പണികൾ നില്ക്കുകയായിരുന്നു. കോതമംഗലം താലൂക്കിൽ ഏറ്റെടുക്കേണ്ടത് 25.32 ഹെക്ടർ. ഏറ്റെടുത്തത് ആദ്യ റീച്ചിലെ 3.52 ഹെക്ടർ മാത്രം.
2006ലായിരുന്നു പദ്ധതിയുടെ ഉപഗ്രഹ സർവേ. ആദ്യഭാഗം നിർമാണത്തിന് 2012ൽ സർക്കാർ 5 കോടി രൂപ അനുവദിച്ചു. 2015ൽ സംസ്ഥാന ബജറ്റിൽ 10 കോടിയും അടുത്ത 2 വർഷം കിഫ്ബി പദ്ധതിയായി 67 കോടിയും ഉൾപ്പെടുത്തി. നടപടി അനന്തമായി നീണ്ടതോടെ തുടർ പ്രവർത്തനങ്ങൾക്കു പലപ്പോഴായി അനുവദിച്ച ഫണ്ട് പാഴാക്കുകയായിരുന്നു. കേരളത്തിലെ റോഡുകൾ ന്യൂയോർക്കിലെ റോഡുകളേക്കാൾ കേമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ന്യൂയോർക്ക് മലയാളികൾക്ക് കേരളത്തിലെ റോഡുകൾ ഒരു അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു. ന്യൂയോർക്കിലുള്ള ഈ മലയാളി ഇനി കേരളം സന്ദർശിക്കുമ്പോൾ ഒച്ചിനെക്കാൾ വേഗത കുറഞ്ഞ നിർമ്മാണ പ്രവർത്തന രീതി പഠന വിഷയമാക്കേണ്ടതാണ് എന്നാണ് നാട്ടുകാരുടെ ആവശ്യം.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
EDITORS CHOICE
ലെത്തീഫ് കുഞ്ചാട്ട് കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റ്

കൂത്താട്ടുകുളം : കേരള ജേർണലിസ്റ്റ് യൂണിയൻ എറണാകുളം ജില്ലാ പ്രസിഡന്റായി ലെത്തീഫ് കുഞ്ചാട്ടിനെയും സെക്രട്ടറിയായി
ശശി പെരുമ്പടപ്പിൽ നേയും സജോ സക്കറിയ ട്രഷറർ ആയും തിരത്തെടുത്തു. മറ്റ് ഭാരവാഹികൾ:
രതീഷ് പുതുശ്ശേരി, ദിലീപ് കുമാർ, ജോസ് പിറവം (വൈസ് പ്രസിഡൻറ് മാർ), നാദിർഷ കാലടി, സുരേഷ് ബാബു, കെ എം ഇസ്മായിൽ, അൻവർ കൈതാരം ( ജോയിൻ്റ് സെക്രട്ടറിമാർ). ഇതുകൂടാതെ 18 എക്സി. കമ്മിറ്റിയംഗങ്ങളേയും തിരഞ്ഞെടുത്തു. കൂത്താട്ടുകുളം ശ്രീധരീയം ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ കൺവെൻഷനിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടെ ലെത്തീഫ് കുഞ്ചാട്ട് 20 വർഷമായി കോതമംഗലത്ത് മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചു വരികയാണ് കേരള ജേർണലിസ്റ്റ് യൂണിയൻ താലൂക്ക് സെക്രട്ടറി, താലൂക്ക് പ്രസിഡന്റ് എന്നി സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോതമംഗലം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാണ്.
സെക്രട്ടറിയായ ശശി പെരുമ്പടപ്പിൽ 20 വർഷമായി മാധ്യമ പ്രവർത്തകനാണ് പറവൂർ പ്രസ് ക്ലബ്ബ് ജോ : സെക്രട്ടറി, ജേർണലിസ്റ്റ് യൂണിയൻ ജില്ലാ ജോ. സെക്രട്ടറി, ട്രഷാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൂത്താട്ടുകുളത്തു നടന്ന ജില്ലാ കൺവെൻഷൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു.
പ്രാദേശിക വാർത്തകൾക്ക് ഊന്നൽ നൽകിയുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് നാടിൻെറ വികസനത്തിന് വലിയ സംഭാവനയാണ് നൽകിയിട്ടുള്ളതെന്ന്
മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനാൽ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോർട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവർത്തകർ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളാ ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കൺവെൻഷൻ കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് വിവിധ മേഖലകളേക്കാൾ ബുദ്ധിമുട്ടുള്ള ജോലിയും മാധ്യമപ്രവർത്തനമാണെന്നും മന്ത്രിപറഞ്ഞു.
കേരള ജേർണലിസ്റ്റ്സ് യൂണിയൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് സുനീഷ് കോട്ടപ്പുറം സ്മാരക മാധ്യമ അവാർഡ് കോലഞ്ചേരി ദീപിക ലേഖകൻ സജോ സക്കറിയയ്ക്ക് മന്ത്രി സമർപ്പിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബ് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി.നാരായണൻ നമ്പൂതിരി, ഫോർ എവർ ബിൽഡേഴ്സ് മാനേജിംഗ് ഡയറക്ടർ പ്രഭു ദാസ് എന്നിവർക്കും മന്ത്രി റോഷി അഗസ്റ്റിൻ നൽകി.
കൂത്താട്ടുകുളത്ത് നടന്ന ചടങ്ങിൽ കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ കൂത്താട്ടുകുളത്തെ മാധ്യമപ്രവർത്തകരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച് എൻ.സി. വിജയകുമാർ, എം.എ. ഷാജി, എം.എം. ജോർജ്ജ്, മനുഅടിമാലി എന്നിവരെ ആദരിച്ചു. ദേശീയ സമിതി അംഗങ്ങൾക്കുള്ള ഉപഹാരം തോമസ് ചാഴികാടൻ എം.പി. വിതരണം ചെയ്തു. അനൂപ് ജേക്കബ്ബ് എം.എൽ.എ ജില്ലയിലെ മാധ്യമപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ കെജെയു ന്യൂസ് പ്രകാശനം നിർവ്വഹിച്ചു. കൂത്താട്ടുകുളം പ്രസ് ക്ളെബ്ബിലെ അംഗങ്ങൾക്കുള്ള കുട്ടികളുടെ സ്കോളർ ഷിപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, വൈസ് പ്രസിഡന്റ് എം.എ. ഷാജി, സെക്രട്ടറി ജോഷി അറയ്ക്കൽ, കൂത്താട്ടുകുളം എറണാകുളം ജില്ലാ സെക്രട്ടറി സുനിഷ് മണ്ണത്തൂർ, ട്രഷറർ ശശി പെരുമ്പടപ്പിൽ, നഗരസഭാ വൈസ് ചെയർമാൻ സണ്ണികുര്യാക്കോസ്, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, ആലുവ മീഡിയാ ക്ലബ്ബ് സെക്രട്ടറി എം ജി സുബിൻ എന്നിവർ സംസാരിച്ചു.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/DcL8RgJp47d7R9L2iom1zx
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
You must be logged in to post a comment Login