EDITORS CHOICE
കൊറോണ മഹാമാരിയിൽ ലോക്കായി നമ്മുടെ ‘കാർണവൻമാർ ‘.

കോതമംഗലം :- ‘ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ‘.
നമ്മുടെ പല വീടുകളിലും ഇപ്പോൾ പുറത്തിറങ്ങാതെ സ്വന്തം ഇഷ്ടങ്ങൾ, താല്പര്യങ്ങൾ എന്നിവ ത്യജിച്ചു ഒതുങ്ങി ജീവിക്കുന്ന പ്രായമായവരുടെ അവസ്ഥ കൊറോണ മഹാമാരി വന്നതിൽ പിന്നെ ഈ വരികളിൽ വിവരിച്ചിരിക്കുന്ന പോലെയല്ലേ എന്ന് ചിന്തിച്ചു പോകുന്നു. സ്വന്തം വീട്ടിലും ബന്ധനസ്തനായ അവസ്ഥ.
അതി രാവിലെ എഴുന്നേറ്റു, ഒറ്റക്കും, സുഹൃത്തുക്കളുമായോ അല്ലെങ്കിൽ ഭാര്യയോടൊത്തോ ഉള്ള പ്രഭാത നടത്തം പലരും ഉപേക്ഷിച്ചു, വീടിനു ചുറ്റുമുള്ള കറങ്ങൽ മാത്രമായി മാറി. നമ്മൾ ‘കാർണവൻമാർ ‘ എന്ന് വിളിക്കുന്ന നമ്മുടെ വീടുകളിലെ പ്രായമുള്ള ഗർജിക്കുന്ന സിംഹങ്ങളായ അപ്പൂപ്പന്മാരും,അമ്മൂമ്മ മാരും അച്ഛന്മാരുമാരുമെല്ലാം കഴിഞ്ഞ മാർച്ചു മാസം വരെ സ്ഥിരമായി ചെയ്തിരുന്ന പലശീലങ്ങളും അതായത് അടുത്തുള്ള ചായപീടികയിലെ ചായകുടി, അവിടെയിരുന്നുള്ള നർമ്മ സംഭാഷങ്ങൾ നാ ൽക്കവലയിലെ സൗഹൃദകൂട്ടം, അടുത്തുള്ള പള്ളികളിലെയും അമ്പലങ്ങളിലെയും സ്ഥിര സന്ദർശനങ്ങൾ, തുടങ്ങി ഇവരുടെ ജീവിതത്തിലിതുവരെ അനുഭവിച്ച സന്തോഷകരമായ പലതും കൊറോണ പേടി കാരണം ഉപേക്ഷിച്ചു വീട്ടിൽ തന്നെ ഒതുങ്ങി കൂടിയിരിക്കുന്നു. വിവാഹങ്ങൾ, ചോറൂണ്, എന്തിനു പറയുന്നു ഈ കൊറോണ കാലത്തു വിട്ടു പിരിഞ്ഞു പോയ ഉറ്റവരേയും, ആത്മസുഹൃത്തുക്കളെയും ഒരു നോക്കു കാണാനാകാതെ മരണചടങ്ങിൽ പോലും പങ്കെടുക്കുവാൻ സാധിക്കാത്ത വിഷമത്തിൽ വീട്ടിൽ തന്നെ ഇരിക്കുന്നു.
ലോക്ക്ഡൗണിനു ശേഷം ജീവിക്കാനായി,കുടുംബം പുലർത്താനായി, പണം കണ്ടെത്താനായി, കുറച്ചു പ്രായമുള്ള ആളുകൾ വരുന്നത് വരട്ടെയെന്ന ഭാവത്തിൽ ഇപ്പോഴും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നുണ്ടെങ്കിലും ,പണ്ടത്തെപോലെ സൗഹൃദയ വലയങ്ങൾ ഒന്നുമില്ലാതെ, കവലകളിൽ തങ്ങാതെ, ജോലിക്ക് ശേഷം വേഗം വീടുപിടിക്കുന്നു. വീടുകളിൽ തന്നെ ഒതുങ്ങി കൂടിയ ചിലരുടെ കാര്യമാണ് കഷ്ടം, അലക്കി തേച്ച മുണ്ടുടുത്തും, ദിവസവും താടി വടിച്ചും, മുടി കറുപ്പിച്ചും സമൂഹത്തിൽ കണ്ടിരുന്ന, പ്രായമുള്ളവർ, പല സാമുദായിക രാക്ഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അമരത്തുണ്ടായിരുന്നവർ എല്ലാ സംഗതികളും ,മനസ്സില്ലാ മനസ്സോടെ ഉപേക്ഷിച്ചു വീടുകളിൽ ഒതുങ്ങി.
ലോക്ക് ഡൌൺ തുടങ്ങിയ ഏപ്രിൽ മാസം ചുരുക്കം ചില വീടുകളിൽ ഒഴികെ മറ്റുള്ളയിടത്തെല്ലാം പ്രായമുള്ളവർ സന്തോഷത്തിലായിരുന്നു. മക്കൾ, കൊച്ചുമക്കൾ എന്നിവർ വീട്ടിൽ തന്നെയിരിക്കുന്നു, പാചകം, ടെലിവിഷൻ, കമ്പ്യൂട്ടർ എന്നിവയിലെ സിനിമകൾ, കുഞ്ഞു മക്കളോടൊത്തുള്ള കളിചിരികൾ,പുസ്തക വായന തുടങ്ങി ഒരുപാട് സുഖകരമായ കാര്യങ്ങൾ. പിന്നെ ജൂൺ,ജൂലൈ മാസം മുതൽ മക്കൾ ജോലിക്ക് പോയി തുടങ്ങി, കൊച്ചു മക്കൾക്കാകട്ടെ ഓൺലൈൻ ക്ലാസ്സുള്ളതിനാൽ ടെലിവിഷൻ പോലും കാണാൻ പറ്റാത്ത ഒരു വല്ലാത്ത അവസ്ഥ.
കൊറോണ കാരണം ആവശ്യ കാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂയെന്ന ഗവണ്മെന്റ് നിർദ്ദേശവും, പുറത്തു പോകരുതെന്ന മക്കളുടെ കർക്കശ നിലപാടും കാരണം മരുന്ന് വാങ്ങുവാൻ പോലും പലരും പുറത്തേക്കിറങ്ങാതായി.മക്കൾ വിദേശത്തും, അകലെയുമുള്ള പ്രായമായവർ മാത്രം താമസിക്കുന്ന വീടുകളിൽ മരുന്നും മറ്റു സാധന സാമഗ്രികളും വാങ്ങുവാനായി മറ്റുള്ളവരെ ആശ്രയിക്കേണ്ട സ്ഥിതി യാണ്. ഇനി എങ്ങാനും കൊറോണ പിടിപെട്ടാൽ അസുഖങ്ങൾ ഉള്ള പ്രായമായവരെ വീട്ടിൽ നിന്നും മറ്റു ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതും അവർക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അസുഖങ്ങൾ വന്നാൽ പ്രായമുള്ളവർക്ക് ആശുപത്രിയിൽ പോകാൻ ഇപ്പോൾ മടിയാണ്. സ്ഥിരമായി അലട്ടുന്ന ശരീര വേദനക്കും മറ്റും നാട്ടുമരുന്നും, മുറിവെണ്ണയും, കൊട്ടൻ ചുക്കാദി തൈലവും, ബാമുകളും പുരട്ടി ആരോടും പരിഭവിക്കാതെ പലതും മക്കളെ അറിയിക്കാതെ സ്വയം ഒതുങ്ങി ജീവിക്കുന്നു. സ്വന്തം വീടാണെങ്കിലും എത്ര സമയമാണ് ഉറങ്ങിയും,കറങ്ങിയും കഴിയുക. മാനസികമായ പിന്തുണയാണ് അവർക്ക് വേണ്ടത്, ചില പ്രായമുള്ളവർ പ്രകടിപ്പിക്കുന്ന ദേഷ്യം അവരുടെ ഈ അവസ്ഥ യിലെ വിഷമങ്ങളുടെ പ്രതിഫലനം മാത്രമാണെന്ന് മനസിലാക്കുക. കൊറോണ വന്നാൽ ചിലപ്പോൾ മരണം സംഭവിക്കുമെന്ന പേടികൊണ്ടല്ല, പുറത്തിറങ്ങി എങ്ങാനും അസുഖ ബാധിതനായാൽ അവർ മൂലം കുടുംബത്തിനോ, കുഞ്ഞു കുട്ടികൾക്കോ ഒരു അസുഖവും വരരുതെന്ന കരുതലും, മക്കൾ ബുദ്ധിമുട്ടേണ്ടെന്ന വിചാരവുമാണ് ഇവരോരുത്തരെയും വീടുകളിൽ തന്നെയിരിക്കുവാൻ പ്രേരിപ്പിക്കുന്നത്.
നമ്മോളൊരോ മക്കളുടെയും സ്നേഹപൂർണമായ വാക്കോ, സന്തോഷം നിറഞ്ഞ പ്രവൃത്തിക്കളോ മാത്രം മതി അവർക്ക് ഈ കൊറോണ കാലത്തെ വിജയകരമായി അതിജീവിക്കാൻ ….. എന്തിനും നമ്മൾ മക്കൾ കൂടെയുണ്ടെന്ന വിശ്വസം ഒന്ന് മാത്രം മതി അവർക്ക് മുന്നോട്ട് നടക്കും വഴിയിലെ മുള്ളുകളൊക്കെ ചവിട്ടിമെതിച്ചു മുന്നേറാൻ,
ആശ്വസമേകാൻ.
EDITORS CHOICE
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ് ഡയാനക്കിത്. ഈ കഴിഞ്ഞ ചൊവ്വെഴ്ച ഗുരുവായൂർ അമ്പലത്തിനു സമീപമുള്ള നൃത്ത വേദിയിൽ ഭരതനാട്യം അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ നാല്പത്കാരിയായ ഈ കോളേജ് അദ്ധ്യാപികയുടെ കാലുകൾ വിറച്ചില്ല. ചുവടുകൾ പിഴച്ചില്ല. ആത്മ സംതൃപ്തിയുടെ ഊർജവുമായിട്ടാണ് ഡോ. ഡയാന തന്റെ അരങ്ങേറ്റം കുറിച്ചത്.
തന്റെ പ്രിയ അനിയത്തിക്കുട്ടി ദീപ്തി ഐസക് പാതിവഴിയിൽ ഉപേക്ഷിച്ച ആഗ്രഹം, തനിക്ക് സാധിക്കണമെന്ന് വാശിപിടിച്ച ജേഷ്ഠ സഹോദരിയുടെ മധുര പ്രതികാരംകൂടിയാണിത്.
ഡയാനയുടെ മകൾ ആറു വയസുകാരി ഹന്ന പോളിനെയും, നാലുവയസുകാരനായ മകൻ ഡാനിസ് ഐസക് പോളിനേയും നൃത്തം അഭ്യസിപ്പിക്കുവാനായിട്ടാണ് കൈമുദ്രകളിലൂടെയും, പദചലനങ്ങളിലൂടെയും ഭാവാഭി നയത്തിലൂടെയും വിസ്മയം തീർക്കുന്ന കോതമംഗലം വാരപ്പെട്ടി ഇളങ്ങവം സ്വദേശിനിയായ നൃത്ത അദ്ധ്യാപിക കലാമണ്ഡലം അഞ്ജലി സുനിലിന്റെ അടുത്ത് ഡയാനയെത്തുന്നത്.നൃത്ത അദ്ധ്യാപികയുടെ നിർബന്ധത്തിനും തന്റെ ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹപൂർത്തികരണത്തിനുമായി മക്കളുടെ ഒപ്പം ദക്ഷിണ വെച്ച് ഡയാന അടവുകൾ പഠിച്ചപ്പോൾ പൂവണിയാതെ പോയ ബാല്യകാല ആഗ്രഹങ്ങളുടെ ഭാരം ഇറക്കി വയ്ക്കുവാനുള്ള അവസരംകൂടിയായി. എന്നെക്കൊണ്ട് ഇത് സാധിക്കുമോ അഞ്ജലി ടീച്ചറെ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ ഡയാന ടീച്ചറെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്നെ പ്രോത്സാഹിപ്പിച്ച പ്രിയ ഗുരു കലാമണ്ഡലം അഞ്ജലി ടീച്ചറിന്റെ വിശ്വാസമാണ് തന്റെ ആഗ്രഹ സഫാല്യത്തിനു പിന്നിലെ ഊർജമെന്ന് ഡയാന പറയുന്നു.
മുഖാഭിനയങ്ങളിലൂടെയും, മുദ്രകളിലൂടെയും, അംഗ വിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകൾ തീർക്കാനൊരുങ്ങുകയാണ് ഈ കോളേജ് അദ്ധ്യാപിക. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോ. പ്രൊഫസർ മുവാറ്റുപുഴ, കടാതി വാത്യാട്ട് ഡോ. ജിനു പോളിന്റെ ഭാര്യയാണ്.
EDITORS CHOICE
സ്വപ്നതീരത്ത്കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പം ഒരുക്കി ഡാവിഞ്ചി സുരേഷ്

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍ കഴിമ്പ്രം കടപ്പുറത്ത് കുഞ്ഞുണ്ണിമാഷിന്‍റെ മണല്‍ ശില്‍പം തീര്‍ക്കുകയായിരുന്നു ഡാവിഞ്ചി.ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്‍ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് തീര്‍ത്തതാണ് ഈ മണൽ ശില്‍പം. ഡാവിഞ്ചി സുരേഷിന് സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശൂര്‍ , ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു.
എഴുത്തുകാരനും നോവലിസ്റ്റുമായ എം.പി സുരേന്ദ്രന്‍ ശില്‍പം നാടിനു സമര്‍പ്പിച്ചു. പ്രോഗ്രാം സംഘാടകരായി ശോഭാ സുബിൻ,ഉണ്ണികൃഷ്ണന്‍ തൈപരംപത്ത്,ഷൈന്‍ നെടിയിരിപ്പില്‍ എന്നിവരുടെ കൂടെ നോവലിസ്റ്റും ഡി . വൈ എസ്. പിയുമായ സുരേന്ദ്രന്‍ മങ്ങാട്ട് ,കവിയും പ്രഭാഷകനുമായ ചന്ദ്രമോഹന്‍ കുമ്പളങ്ങാട് , സുനില്‍ വേളെക്കാട്ട്,ഷീജ രമേശ് ബാബു ,നൌഷാദ് പാട്ട് കുളങ്ങര , പി ഡി ലോഹിതദാക്ഷന്‍ , സുജിത് പുല്ലാട്ട് ,സൌമ്യന്‍ നെടിയിരിപ്പില്‍ , മധു കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
EDITORS CHOICE
അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

- കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.
കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.
ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.
-
CRIME1 day ago
ബസിൽ ലൈംഗികാതിക്രമം; ഇരുമല്ലൂർ സ്വദേശി പിടിയിൽ
-
ACCIDENT10 hours ago
ചെറിയ പള്ളിക്ക് മുമ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മുൻ ട്രസ്റ്റി മരണപ്പെട്ടു
-
CRIME2 days ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME2 days ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME3 days ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME3 days ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
CHUTTUVATTOM4 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
NEWS3 days ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ