കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ് സ്വർണമാല തിരികെ നൽകി സത്യസന്ധത തെളിയിച്ചത്.
ഒരു മാസം മുമ്പാണ് പള്ളിക്കര സ്വദേശി കെ.ജി. അനിൽകുമാറിന് കുട്ടംപുഴ പുഴയിൽ നാലര പവൻ തൂക്കം വരുന്ന സ്വർണമാല നഷ്ടമാകുന്നത്. ഏറെ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും കുടുംബം ഉപേക്ഷിച്ചിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം അതിരപ്പിള്ളി സ്വദേശി ഷാജി എം.ജിക്ക് പുഴയിൽ നിന്ന് മാല ലഭിച്ചു. സ്വർണാഭരണം കിട്ടിയ വിവരം മറച്ചുവെക്കാതെ ഉടമയെ കണ്ടെത്താനുള്ള ശ്രമമാണ് ഷാജി നടത്തിയത്. അന്വേഷണത്തിനൊടുവിൽ മാലയുടെ യഥാർത്ഥ ഉടമ അനിൽകുമാറാണെന്ന് കണ്ടെത്തുകയും ചെയ്തു.തുടർന്ന് മന്ത്രി ഷിബു ബേബി ജോണിൻ്റെയും, ഷിബു തെക്കുംപുറം എംഎൽഎയുടെയും സാന്നിധ്യത്തിൽ മാല ഉടമയ്ക്ക് കൈമാറി. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണാഭരണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് അനിൽകുമാറും കുടുംബവും. മാലതിരികെ ലഭിച്ചതിൽ അതിയായ നന്ദിയുണ്ടെന്നും അനിൽ കുമാർ പറഞ്ഞു.സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ സത്യസന്ധതയ്ക്ക് വിലകൽപ്പിച്ച ഷാജി എം.ജിയുടെ പ്രവർത്തനം സമൂഹത്തിന് നൽകുന്നത് വലിയൊരു സന്ദേശമാണ്.
ഇതു പോലെ മുമ്പ് മൂന്ന് പ്രാവശ്യം സ്വർണമാല കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും, മന്ത്രിയുടെയും എംഎൽഎയുടെയും സാന്നിദ്ധ്യത്തിൽ ഉടമക്ക് മാല കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഷാജി പറഞ്ഞു. ജെസി സാജു, മേരി കുര്യാക്കോസ്, സിബി കെ. എ, എൽദോസ് ബേബി, പോൾ മാത്യു തുടങ്ങിയവരും സന്നിഹിതരായിരുന്നു.




















































