കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
പുതിയ കുറ്റകൃത്യങ്ങള്‍ ആസുത്രണം ചെയ്യുന്നതിനാണ് ഇവര്‍ ഒത്തുകൂടിയതെന്നായിരുന്നു പോലിസിന്‍റെ കണ്ടെത്തില്‍.സംഘടിക കുറ്റകൃത്യം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ്സെടുക്കുകയും അഞ്ചുപേരേയും റിമാന്‍റിലയക്കുകയും ചെയ്തിരുന്നു. ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയ പോലിസ് ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് അര്‍ജുന്‍ ആയങ്കി ഫെയ്സ് ബുക്കിലൂടെ ഭീക്ഷണി മുഴക്കിയിരിക്കുന്നത്.
കോതമംഗലം സര്‍ക്കിള്‍ ഏമാന് തുറന്ന കത്ത് എന്ന പേരിലാണ് ദൈര്‍ഘ്യമേറിയ പോസ്റ്റ്. കള്ളക്കേസ് തലയില്‍വച്ച് തന്ന് തങ്ങളുടെ അഞ്ച് പേരുടെ ജീവിതം അവതാളത്തിലാക്കിയെന്ന് ഉള്‍പ്പടെയാണ് കുറിപ്പിലെ പരാമര്‍ശം. സമാധാനത്തോടെ പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കില്ലെന്നാണ് പോലിസ് ഉദ്യോഗസ്ഥനെതിരെയുള്ള ഭീക്ഷണി. അറസ്റ്റിലാകുമ്പോള്‍ പോലിസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടിയതിന് പിന്നാലെയാണ് അര്‍ജുന്‍ പോലിസിനെതിരെ ഭീക്ഷണിയുമായി രംഗത്തുവന്നിരിക്കുന്നത്.
സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തങ്ങളെ പോലിസ് കസ്റ്റഡിയിലെടുത്തതെന്ന് പോലിസിന്‍റെ കസ്റ്റഡിയിലിരിക്കെ അര്‍ജുന്‍ ആയങ്കി ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അര്‍ജുന്‍ ആയങ്കയുടെ ഭീക്ഷണി കുറിപ്പില്‍ നടപടിയെടുക്കാനാണ് പോലിസിന്‍റെ തീരുമാനം. സൈബര്‍ പോലിസാകും കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുക.




















































