കോതമംഗലം: മദ്യവില്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് വനിതാ പഞ്ചായത്ത് മെമ്പർ ബിന്ദു രാജേന്ദ്രൻ ഉൾപ്പെടെ യുഡിഫ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ശക്തമായ നിയമ നടപടിവേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
പിണവൂർകുടിയിൽ ക്ലബ്ബിന്റെ വിഷു ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രനെയും കുടുംബത്തെയും കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ മർദ്ദിച്ചത്. ആക്രമണത്തിനിടെ വനിതാ മെമ്പറുടെ വസ്ത്രങ്ങൾ വലിച്ചു കീറി സ്ത്രീത്വത്തെ അപമാനിച്ചു. സംഭവത്തിൽ മെമ്പറുടെ മകൻ വിമൽ ഉൾപ്പെടെ ബന്ധുക്കളായ അനിൽ, സതീശൻ, ഉഷ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.
കുട്ടമ്പുഴ പഞ്ചായത്തിലെ ട്രൈബൽ ആശാ വർക്കറും പഞ്ചായത്ത് മെമ്പറുമായ ഒരു വനിതക്ക് കമ്മ്യൂണിസ്റ്റ് ഗുണ്ടകളിൽ നിന്ന് ഇത്തരത്തിലുള്ള ആക്രമണം ഉണ്ടായപ്പോൾ സാധാരണക്കാരായ സ്ത്രീകൾ എത്രത്തോളം പേടിച്ചു ജീവിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ നിലവിൽ ഉള്ളതെന്നും പറഞ്ഞു.
എഫ്ഐആറിൽ പ്രതികളായി ചേർക്കപെട്ടവരിൽ ആഞ്ഞിലിമൂട്ടിൽ മധു ഫോറെസ്റ്റ് ഡിപ്പാർട്മെന്റിലെ ആർആർടി വാഹനത്തിലെ ഡ്രൈവറും, ആഞ്ഞിലിമൂട്ടിൽ പ്രതാപൻ കെഎസ്ഇബി ജീവനക്കാരനുമാണ്. ഇവരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും, സ്ത്രീകൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഏതെങ്കിലും നീക്കങ്ങൾ ഉണ്ടായാൽ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് രംഗത്തിറങ്ങുമെന്നും ഷിബു തെക്കുപുറം മുന്നറിയിപ്പ് നൽകി.
യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ഇത്തരത്തിലുള്ള ഗുണ്ട പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും എല്ലാവിധ സുരക്ഷയും ഒരുക്കികൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ ആയിരിക്കുമെന്നും പറഞ്ഞു.

















































