CHUTTUVATTOM
മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് : എംഎൽഎ യുടെ ഉപവാസ സമരം ചൊവ്വാഴ്ച.

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ നടപടികൾ സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാരന്റെ അലംഭാവത്തിനെതിരെയും എൽദോസ് കുന്നപ്പിള്ളി എംഎൽഎ ചൊവ്വാഴ്ച പെരുമ്പാവൂർ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് മുന്നിൽ ഉപവസിക്കും. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് അവലോകന യോഗങ്ങൾ ഓഫീസിലും ഓൺലൈൻ വഴിയും വിളിച്ചു ചേർത്തെങ്കിലും പൊതുമരാമത്ത് വകുപ്പ് അനങ്ങുന്നില്ല. മന്ത്രിയെ നേരിൽ കണ്ടും കത്ത് വഴിയും വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുവാൻ ആവശ്യപ്പെട്ടിട്ടും റോഡ് നിർമ്മാണത്തിന് വേഗത വന്നില്ലെന്നും എംഎൽഎ പറയുന്നു. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു എൽദോസ് കുന്നപ്പിള്ളി എംഎൽഎ കിഫ്ബിയിലും കേരള റോഡ് ഫണ്ട് ബോർഡിലും നേരിട്ട് ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചിട്ടും നടപടികൾ വൈകുകയാണ്.
എറണാകുളം ജില്ലയിലെ 3 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. എം.സി റോഡിലെ തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ഉപയോഗപ്പെടുത്തുവാൻ സാധിക്കും. പെരുമ്പാവൂർ ടൗണിൽ കൂടി പോകാതെ തന്നെ പടിഞ്ഞാറൻ മേഖലയിലേക്ക് എത്തിച്ചേരുന്നതിനും മണ്ണൂർ പോഞ്ഞാശ്ശേരി റോഡ് സഹായകരമാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഈ റോഡ് ഉപകരിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ റോഡിന്റെ പ്രാധാന്യം ഏറെയാണ്.
സംസ്ഥാന സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ 10 കോടി രൂപ അനുവദിച്ച റോഡാണ് മണ്ണൂർ പോഞ്ഞാശ്ശേരി റോഡ്. സർവ്വേ നടപടികൾ പൂർത്തീകരിച്ചു വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞപ്പോൾ 23.74 കോടി രൂപയായി പദ്ധതി ചെലവ് ഉയർന്നു. തുടർന്ന് ഈ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകുകയും ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു 2019 ജനുവരി അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരൻ നിർമ്മാണണോദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
എന്നാൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു 21 മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തികരിക്കുവാൻ ഇതുവരെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. 2019 മുതൽ കൊറോണ വൈറസ് വ്യാപിക്കുന്ന ഘട്ടത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കന്നതിന് മുൻപ് വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോർഡ്, വാട്ടർ അതോറിറ്റി, താലൂക്ക് സർവ്വേ വിഭാഗം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചു എംഎൽഎ ഓഫിസിൽ അവലോകന യോഗങ്ങൾ ചേർന്നിട്ടുണ്ട്. ഇത് കൂടാതെ ലോക്ക് ഡൗൺ തുടങ്ങിയത് മുതൽ ടെലിഫോൺ വഴിയുള്ള യോഗങ്ങളും ചേർന്ന് ഈ പദ്ധതി വേഗത്തിലാക്കുവാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്ന് എംഎൽഎ പറഞ്ഞു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി അൽപ്പം എങ്കിലും മുന്നോട്ടു പോയത്.
വെങ്ങോല മുതൽ പോഞ്ഞാശ്ശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം ആദ്യമേ തന്നെ ആദ്യഘട്ട ടാറിംഗ് പൂർത്തികരിച്ചിരുന്നു. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരമാണ് പദ്ധതി ഇഴഞ്ഞു നീങ്ങുന്നത്. ഇവിടെ കലുങ്കുകളും കാനകളും നിർമ്മിക്കേണ്ടതുണ്ട്. അതിന്റെ നിർമ്മാണം ഇതുവരെ പൂർത്തികരിച്ചിട്ടില്ല. അതിന്റെ നടപടികളും പൂർത്തികരിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി. റോഡ് കയ്യേറ്റം സംബന്ധിച്ച സർവ്വേ നടപടികളും പൂർത്തീകരിച്ചു. റോഡിന്റെ വശങ്ങളിലെ മരങ്ങളും വെട്ടി മാറ്റി. വൈദ്യുതി ബോർഡ് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികളും പൂർത്തീകരിച്ചു.
കേരള റോഡ് ഫണ്ട് ബോർഡിന്റെ ഡ്രോൺ സർവ്വേയും പദ്ധതി പ്രദേശത്ത് നടത്തുന്ന ടോട്ടൽ സ്റ്റേഷൻ സർവേയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത രീതിയിലാണ് നിലവിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എടുത്തു വെച്ചിരിക്കുന്നത്. പദ്ധതി വൈകുന്നതിന് ഇതും ഒരു പ്രധാന കാരണമായി. ഉദ്യോഗസ്ഥ തലത്തിലെ കുറ്റകരമായ ഒരു അനാസ്ഥയാണ് ഇത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡ് നിർമാണം നടക്കുന്ന സ്ഥലത്ത് പോയി ഇടപെടൽ നടത്താത്തത് കൊണ്ടും മേൽനോട്ടം വഹിക്കാത്തത് കൊണ്ടും ഉണ്ടായ അപാകതയായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വിഷയം ചൂണ്ടി കാട്ടി ആഗസ്റ്റ് മാസം ഇരുപത്തിയൊന്നാം തിയ്യതി മന്ത്രി ജി സുധാകരന് എൽദോസ് കുന്നപ്പിള്ളി പരാതി നൽകിയിരുന്നു. റോഡ് നിർമ്മാണത്തിന്റെ കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കാലാവധി നീട്ടി നൽകുന്നതിനും എൽദോസ് കുന്നപ്പിള്ളി കൃത്യമായ രീതിയിൽ ഇടപെട്ടിരുന്നു. കൃത്യമായ രീതിയിൽ പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കാത്ത സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി റി ടെൻഡർ ചെയ്തു പദ്ധതി വേഗത്തിൽ പൂർത്തികരിക്കുന്നതിനും കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെടുന്നു.
CHUTTUVATTOM
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്കിൽ ( എൻ.ഐ. ആർ.എഫ്.) രാജ്യത്തെ മികച്ച 87-ാമത്തെ കോളജായി കോതമംഗലം മാർ അത്തനേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ 42000 ത്തിൽ പരം കോളജുകളുടെ പട്ടികയിൽനിന്നാണ് ആദ്യ 100 ൽ ഇടം നേടിയ മാർ അത്തനേഷ്യസ് കോളേജ് ശ്രദ്ധേയമാകുന്നത്. ഗവേഷണം, മറ്റ് അക്കാദമിക് പ്രവർത്തനങ്ങൾ, കലാ- കായികംരംഗത്ത് വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രോത്സാഹനം, പഠന സൗകര്യങ്ങൾ എന്നിവയെല്ലാം തിളക്കമാർന്ന നേട്ടം കൈവരിക്കാൻ എം.എ. കോളജിനെ സഹായിച്ചു.
കോളേജിൽ ബിരുദതലത്തിൽ 12 ഏയ്ഡഡ് പ്രോഗ്രാമുകളും 3 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ബിരുദാനന്തര ബിരുദതലത്തിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം എസ് സി പ്രോഗ്രാം ഇൻ ബേസിക് സയൻസ് ബയോളജി ( 5 വർഷം)കൂടാതെ 8 ഏയ്ഡഡ് പ്രോഗ്രാമുകളും 9 അൺഏയ്ഡഡ് പ്രോഗ്രാമുകളുമാണുള്ളത്. ഇക്കണോമിക്സ്, കെമിസ്ട്രി, ഫിസിക്സ് , മാത്തമാറ്റിക്സ് വിഭാഗങ്ങൾ ഗവേഷണ കേന്ദ്രങ്ങളുമാണ്. മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ പഠനാന്തരീക്ഷമാണ് കലാലയത്തിലേത്. അത്യാധുനിക സങ്കേതങ്ങളോടുകൂടിയ സ്മാർട്ട് ക്ലാസുകൾ, ലാബുകൾ, ഇൻസ്ട്രുമെന്റേഷൻ സെന്റർ, സെമിനാർ ഹാളുകൾ എന്നിവ ഭിന്നശേഷി വിദ്യാർത്ഥികൾക്കുകൂടി പ്രയോജനപ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. പുസ്തകങ്ങളുടെയും ഇ ജേണലുകളുടെയും വൻ ശേഖരമുള്ള ലൈബ്രറി ,കേരളത്തിലെ മികച്ച കലാലയ ലൈബ്രറികളിലൊന്നാണ്. മികച്ചകായിക പരിശീലന സൗകര്യങ്ങളോടുകൂടിയതാണ് 65 ഏക്കർ വിസ്തൃതമായ ക്യാംപസ് . ഇതിൽ ഇൻഡോർ സ്‌റ്റേഡിയം, ബാസ്കറ്റ് ബോൾ, വോളി ബോൾ, ടെന്നീസ് കോർട്ടുകൾ, അത്‌ലറ്റിക് ട്രാക്കുകൾ , ക്രിക്കറ്റ് ഫുട്ബോൾ ഗ്രൗണ്ടുകൾ, ഒളിംപിക്സ് നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, ഇൻഡോർ ഷൂട്ടിംഗ് റേഞ്ച് എന്നിവ ഉൾപ്പെടും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളും ക്യാംപസിൽ തന്നെയുണ്ട്.
അക്കാദമികരംഗത്തും കായികരംഗത്തും മികവു തെളിയിച്ച കോളേജ് കലാപരിപോഷണത്തിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ച് വിദ്യാത്ഥികൾക്ക് പരിശീലനം നൽകുന്നു. എല്ലാ ഡിപ്പാർട്ടുമെന്റുകളും ബിരുദ വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടു വർഷവും ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് ആദ്യവർഷവും വാല്യു ആഡഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നു. കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കുമായി സ്കിൽ ഡവലപ്മെന്റ് കോഴ്സുകളും ഉണ്ട്. ഈ അധ്യയവർഷം മുതൽ സ്‌റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവയും ഉണ്ടാകും.
റൂസയുടെ ധനസഹായത്തോടെ ഏർപ്പെടുത്തുന്ന സ്കോളർഷിപ്പ്, സ്പോർട്സ് വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പുകൾ, ഫാക്കൽറ്റി – അലുമ്നി സ്കോളർഷിപ്പുകൾ കലാപ്രതിഭകൾക്ക് പ്രതിവർഷം 2 ലക്ഷം രൂപയുടെ (20 പേർക്ക്) കോളേജ് മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പ് എന്നിവയെല്ലാം ചേർത്ത് ഒരു കോടിയിൽപരം രൂപയുടെ വിവിധ സ്കോളർഷിപ്പുകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 2023 ലെ എക്സലൻസ് അവാർഡ് മാർ അത്തനേഷ്യസ് കോളേജിനാണ് ലഭിച്ചത്. ഈ വർഷത്തെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ 5 സ്വർണ്ണം ഉൾപ്പെടെ 17 മെഡലുകൾ നേടി മാർ അത്തനേഷ്യസ് കോളേജ് ചരിത്രവിജയം നേടി. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ മികച്ച കായിക പ്രകടനത്തിനുള്ള 2021-22 ലെ മനോരമട്രോഫിയും ഈ വർഷം കേളേജ് സ്വന്തമാക്കിയിരുന്നു. ക്രൈസ്‌റ്റ് കോളേജ് ഇരിങ്ങാലക്കുട ഏർപ്പെടുത്തിയ ഡോ.ജോസ് തെക്കൻ ഓൾ കേരള ബെസ്റ്റ് ടീച്ചർ അവാർഡ് , എസ്.ബി കോളേജ് ചങ്ങനാശ്ശേരി നൽകുന്ന ബെർക്ക് മാൻസ് ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ഈ വർഷം തന്നെയാണ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനു ലഭിച്ചത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രലയത്തിന്റെ കീഴിലുള്ള മഹാത്മാഗാന്ധി നാഷണൽ കൗൺസിൽ ഓഫ് റൂറൽ എഡ്യൂക്കേഷനും സ്വച്ഛതാ ആക്ഷൻ പ്ലാനും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ ഡിസ്ട്രിക്ട് ഗ്രീൻ ചാംപ്യൻ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങൾ ഈ സ്വയം ഭരണ കോളജിനെ തേടിയെത്തിയിട്ടുണ്ട്. കായികമേഖലക്ക് നിരവധി ദേശീയ- അന്തർദ്ദേശീയ താരങ്ങളെ സംഭാവന ചെയ്യാനും കോളേജിന് കഴിഞ്ഞിട്ടുണ്ട്. ഒളിമ്പ്യൻ അനിൽഡ തോമസും ടി. ഗോപിയും കാല്പന്ത് കളിയിലെ ദേശീയ താരങ്ങളായ മഷൂർ ഷെരിഫ് ടി, അലക്സ് സജി ഇവർക്ക് പുറമെ കോമൺ വെൽത്ത് ഗെയിംസിലും ലോക ചാംപ്യൻഷിപ്പിലും തിളങ്ങിയ മുഹമ്മദ് അജ്മൽ, എൽദോസ് പോൾ,അബ്ദുള്ള അബൂബക്കർ എന്നിവരും എം. എ. കോളേജിന്റെ കായിക കളരിയിൽനിന്ന് ലോക കായിക ഭൂപടത്തിലേക്ക് ഉയർന്ന നക്ഷത്രങ്ങളാണ്.
അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരും ഒന്നിച്ചു നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.
കോളേജിൽ വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
അഡ്മിഷന്
https://macollege. online/ എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
യു ജി പ്രോഗ്രാമുകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 8-6-2023 .
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ : 91 9496 7 92512, 0485 28 22 512, 28 22378
CHUTTUVATTOM
കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തു. വീറ്റ് പ്ലാസ്റ്റിക്ക് പൊലൂഷന്‍ എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാചരണം. പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ചെയര്‍മാനുമായ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു. ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും ജീവികുലത്തിന് വംശനാശം വരുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മലിനീകരണത്തില്‍ നിന്ന് ജനങ്ങളും ഭരണകൂടങ്ങളും ജാഗ്രതയോടെ പെരുമാറണമെന്ന്് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ആര്‍ത്തിപൂണ്ട ജീവിതശൈലികള്‍ പ്രകൃതിക്കെതിരെയുള്ള യുദ്ധമായിമാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.ജെ.എ. യൂണിറ്റ് പ്രസിഡന്റ് കെ.പി. കുര്യാക്കോസ് അധ്യക്ഷനായി. മെന്റര്‍ അക്കാദമി ഡയറക്ടര്‍ ആഷ ലില്ലി തോമസ്, പത്രപ്രവര്‍ത്തകരായ എ.കെ. ജയപ്രകാശ്, ജിജു ജോര്‍ജ, പി.പി. മുഹമ്മദ്, സി.ജെ. എല്‍ദോസ്, ജോബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
CHUTTUVATTOM
വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക് ലഭിച്ചു. കൊല്ലത്തു വച്ചു നടന്ന ഇന്ത്യാ ഏരിയ കൺവൻഷനിൽ മുൻ ഇൻ്റർനാഷണൽ പ്രസിഡൻ്റ് വി.എസ്.ബഷീറിൽ നിന്നും അവാർഡു ഏറ്റുവാങ്ങി. വൈസ് മെൻ 100-ാം വാർഷികത്തിൽ മിഡ് വെസ്റ്റ് ഇന്ത്യാ റീജിയൺ എറണാകുളം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന 22 ക്ലബ്ബുകളിലായി ഒരു കോടി രൂപയുടെ ജീവകാരുണ്യ സേവന പദ്ധതികൾ ഡിസ്ട്രിക്റ്റ് 7-ൽ നടപ്പിലാക്കി.
റീജിയൺ പ്രോജക്റ്റുകളുടെ ഭാഗമായി, ഭവന രഹിതരായ 4 കുടുംബങ്ങൾക്കു വീടുകൾ, ഹോസ്പിറ്റലുകളിൽ ഡയാലിസിസ് മെഷീൻ വിതരണം, കോവിഡ് പ്രതിരോധം, മറ്റു കാരുണ്യ സേവന പ്രവർത്തനങ്ങൾ എന്നിവയാണ് ഡിസ്ട്രിക്ററി ൽ നടപ്പിലാക്കിയത്. വൈസ് മെൻ ഇന്ത്യ ഏരിയയുടെ കഴിഞ്ഞ വർഷത്തെ ഹീൽ ദി വേൾഡ് അവാർഡും ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ എൽ.ആർ.ഡി.ടോമി ചെറുകാട്, ഡിസ്ട്രിക്റ്റ് ഗവർണ്ണർ ലൈജു ഫിലിപ്പ്, മുൻ ഗവർണ്ണമാരായ ജോൺസൺ വി.സി, എൽദോ ഐസക്, ബിനോയി പൗലോസ്, ജിജോ വി എൽദോ, ബിജു ലോട്ടസ്, എന്നിവർ പങ്കെടുത്തു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
NEWS1 week ago
കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്