കോതമംഗലം: വന്യമൃഗശല്യം രൂക്ഷമായ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കാനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ച് ഒന്നര വർഷത്തോളമായെങ്കിലും തുടർ നടപടി ഉണ്ടായില്ല.കുട്ടമ്പുഴ പഞ്ചായത്തിലേക്കുൾപ്പെടെയുള്ള പ്രദാന റോഡായ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള എൽടിലൈൻ വലിക്കുന്നതിനുള്ള തുക അനുവദിച്ചു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.
മുൻ സർക്കാരിൻ്റെ കാലത്ത് 10.16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതല്ലാതെ വർക്ക് ചെയ്യുന്നതിനായി കെഎസ്ഇബിക്ക് ഇതുവരെ പണം കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്. മുൻ എംഎൽഎ ആൻറണി ജോണിൻ്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ എൽടിലൈൻ വലിക്കുന്നതിനുള്ള പ്രത്യേക അനുമതി ധന വകുപ്പിൽനിന്നും 2025 മാർച്ച് 17 ന് ലഭിച്ചിരുന്നു.
ഭരണാനുമതി ലഭിക്കുന്നതിനായി ലഭ്യമാക്കിയിരുന്ന എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിട്ടുള്ള സൂപ്പർവിഷൻ ചാർജ് പദ്ധതിയിൽ അനുവദീയമല്ലാത്തതിനാൽ അത് ഒഴിവാക്കി പുതുക്കിയ എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ ആവശ്യപ്പെട്ടതിനെത്തുടർന്ന് അതും നൽകിയിരുന്നു.
എന്നാൽ ഇതുവരെയായി തുക കൈമാറിയിട്ടില്ലാത്തതിനാൽ ഇനി പുതിയതായി തുക കണ്ടെത്തുന്നത് അടക്കമുള്ള നടപടികൾ ഉണ്ടായാലേ കെഎസ്ഇബി വഴിവിളക്കുകൾ സ്ഥാപിക്കുകയുള്ളു.
കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഗോത്ര വർഗക്കാർ ഉൾപ്പെടെ ഇരുപത്തി അയ്യായിരത്തോളം ജനങ്ങൾ ഉപയോഗിക്കുന്ന സഞ്ചാര മാർഗ്ഗമാണ് പുന്നേക്കാട് – തട്ടേക്കാട് റോഡ്. നാളിതുവരെയായി പ്രഖ്യാപനങ്ങൾ അല്ലാതെ വഴിവിളക്കുകൾ സ്ഥാപിക്കാനാവാത്തത് ജനപ്രതിനിധികളുടെയടക്കം ഭരണപരമായ വീഴ്ചയാണെന്ന് ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്മെൻ്റ് (ഫാം) കുറ്റപ്പെടുത്തി.
അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎ അടിയന്തിരമായി ഇടപെട്ട് തട്ടേക്കാടുമുതൽ പുന്നേക്കാടുവരെയുള്ള മൂന്ന് കൊലോമീറ്റർ ദൂരം വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഫാം ജനറൽ സെക്രട്ടറി ബിനു വത്സൻ ആവശ്യപ്പെട്ടു.



















































