കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ ജ്യൂവൽ ജൂഡി സ്ഥലത്തെത്തുകയായിരുന്നു. കയറു കെട്ടിയും തോട്ടി ഉപയോഗിച്ചു മെല്ലാം പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പല പ്രാവശ്യം പാതിവഴിയിൽ വഴുതിപ്പോവുകയായിരുന്നു. ഒടുവിൽ തോട്ടിയിൽ കമ്പുകൾ വച്ചു കെട്ടി അതിൽ തോണ്ടിയെടുത്താണ് കിണറിനു വെളിയിൽ എത്തിച്ചത്. തുടർന്ന് ജ്യൂവൽ സ്റ്റിക്ക് ഉപയോഗിച്ച് പാമ്പിനെ വരുതിയിലാക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ വനപാലകർക്ക് കൈമാറും.
കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി ജ്യൂവൽ ജൂഡിയാണ് താരം.കൊടും വിഷമുള്ള രാജവെമ്പാലയോ, മൂർഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാൽ ഉടൻ ജ്യൂവലിന് വിളിയെത്തും. ജ്യൂവലിൻ്റെ നാടായ കോട്ടപ്പടി ഒരു വനാതിർത്തി മേഖലയാണ്. പാമ്പുകൾ മാത്രമല്ല കാട്ടാനകളും, മറ്റ് വന്യമൃഗങ്ങളും ഈ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത് പതിവാണ്. ഏത് രാത്രിയിലും നാട്ടുകാരുടെ വിളി വന്നാൽ ജ്യൂവൽ ഉടൻ സ്ഥലത്ത് എത്തും. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന ആവശ്യമുയർത്തി നിരവധി സമരങ്ങൾ നടന്നു. അതിലും മുന്നിൽ നിന്ന് നയിക്കാൻ ജ്യൂവൽ ഉണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തായാലും പാമ്പോ, കാട്ടാനയോ വന്നാൽ ഓടിയെ ത്താറുണ്ടെന്നും. അത് ഒരു ബാധ്യതയായി കാണുന്നില്ലെന്നും, നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ചാണ് സ്ഥാനാർത്ഥിയായ തെന്നും ജ്യൂവൽ പറഞ്ഞു.
ലക്ഷങ്ങളുടെ പ്രചാരണവും വലിയ വാഗ്ദാനങ്ങളുമില്ലെങ്കിലും ജനങ്ങളുടെ ജീവൻ രക്ഷിച്ച അനുഭവങ്ങളും ആത്മവിശ്വാസവുമായാണ് സേവനത്തിൻ്റെ തുടർച്ചക്കായി ജനാധിപത്യ പോരാട്ടത്തിന് ജ്യൂവൽ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.



























































