NEWS
എന്റെ നാടിന്റെ സേവനങ്ങൾ തടയാൻ ഗൂഢ നീക്കം നടക്കുന്നതായി ഷിബു തെക്കുംപുറം

കോതമംഗലം : കഴിഞ്ഞ നാലു വർഷങ്ങളായി കോതമംഗലത്തിന്റെ സമഗ്ര വളർച്ചക്കായി എന്റെ നാട് ജനകീയ കൂട്ടായ്മ നടത്തുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളെക്കുറിച്ചു കോതമംഗലം നിവാസികൾക്ക് ബോധ്യമുള്ളതാണല്ലോ. പ്രളയ കാലത്ത് നാടിന് കൈത്താങ്ങായി നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കാര്യവും എല്ലാവരുടെയും ഓർമയിലുണ്ട്. ലോകം മുഴുവൻ കോവിഡ് എന്ന മാരക വിപത്തിനെതിരെ പോരാടുമ്പോൾ ഈ ജനകീയ കൂട്ടായ്മയും എല്ലാം മറന്ന് സർക്കാരിനൊപ്പം ജന സേവനത്തിൽ മുഴുകിയിരിക്കുകയാണ്. എന്റെ നാട് കോവിഡ് പ്രതിസന്ധി കാലത്ത് നടത്തുന്ന ഇടപെടലുകൾ എല്ലാം തികഞ്ഞ സൂക്ഷ്മതയോടെയും, കരുതലോടെയാണ്.
സാനിറ്റൈസർ ലഭ്യതക്ക് കുറവ് വന്നപ്പോൾ ഈ മേഖലയിലേക്കാവശ്യമായ മികച്ച നിലവാരമുള്ള സാനിറ്റൈസർ സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങളിൽ ഉണ്ടാക്കി ഔദ്യോഗിക മാർഗ നിർദേശങ്ങൾക്കനുസരിച് സൗജന്യമായി മേഖലയിലാകെ വിതരണം ചെയ്തുവരുന്നു. എന്റെ നാട് സൂപ്പർ മാർക്കറ്റിലൂടെ പരമാവധി വിലക്കിഴിവിൽ ഭക്ഷ്യ വിഭവങ്ങൾ വിതരണം ചെയ്തു. പുറത്തിറങ്ങാൻ പ്രയാസമുള്ളവർക്ക് അത് വീടുകളിൽ എത്തിച്ചു കൊടുക്കാനുള്ള സംവിധാനമുണ്ടാക്കി. അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യ വിതരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. സൂപ്പർ മാർക്കറ്റിൽ സമയപരിധിക്കുള്ളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നതിനും, അത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുകളിൽ എത്തിക്കുന്നതിനും നിയമ തടസമില്ല. നാടൊട്ടുക്കും ഇത് നടക്കുന്നുണ്ട്. എന്നാൽ എന്റെ നാടിന്റെ സ്വീകാര്യതയിൽ അസ്വസ്ഥരായ ഒരു വിഭാഗം ഭക്ഷ്യകിറ്റുകളുടെയും മരുന്നുകളുടെയും വിതരണം തടഞ്ഞിരിക്കുകയാണ്.
ലോക്ഡൗൺ മൂലം ദുരിതത്തിലായത് തുച്ഛമായ ദിവസവേതനത്തിന് ജോലി ചെയ്തവരാണ്. ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണ് എന്റെ നാട് ഈ ദൗത്യം ഏറ്റെടുത്തത്. ആദിവാസികളും സാമ്പത്തിക പിന്നോക്കം നിൽക്കുന്നതുമായ കുടുംബങ്ങളുമുളള കുട്ടമ്പുഴ പഞ്ചായത്തിന് 1000 കിറ്റുകളും കോതമംഗലം മേഖലയിലെ രോഗികളും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്ക് 5000 കിറ്റുകളുടെയും വിതരണമാണ് തടസപ്പെടുത്തിയിരിക്കുന്നത്. എന്ത് വിലകൊടുത്തും എന്റെ നാടിന്റെ പ്രവർത്തനങ്ങൾ തടയാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ചിലർ ശ്രമിക്കുന്നു. ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു. എന്തൊക്കെ സമ്മർദ്ദങ്ങൾ ഉണ്ടായാലും, ആര് തടസപ്പെടുത്തിയാലും ജനങ്ങൾ അഭിലഷിക്കുന്നിടത്തോളം കാലം ജന സേവനത്തിന്റെ മുൻ നിരയിൽ എന്റെ നാടുണ്ടാവും എന്ന് മാത്രമേ ഈ സന്ദർഭത്തിൽ ഞങ്ങൾക്ക് പറയാനുള്ളൂ.
ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ഒറ്റുക്കൊടുത്തവരെ കോതമംഗലം തിരിച്ചറിയുക തന്നെ ചെയ്യും. രാഷ്ട്രിയവും, മതവും, സമുദായവും, പ്രദേശവും മറന്ന് ലോകം ഒരൊറ്റ മനസോടെ നീങ്ങുമ്പോഴും സങ്കുചിത മനസോടെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് നീങ്ങുന്നവരെ ജനം തള്ളിക്കളയും. രാഷ്ട്രിയവും, മതവും, സമുദായവും, പ്രദേശവും മറന്ന് ലോകം ഒരൊറ്റ മനസോടെ നീങ്ങുമ്പോഴും സങ്കുചിത മനസോടെ രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് നീങ്ങുന്നവരെ ജനം തിരിച്ചറിയാതിരിക്കില്ല. എങ്കിലും ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളെ ഒറ്റിക്കൊടുക്കുന്നവർ ആരൊക്കെയെന്ന് വരും നാളുകളിൽ കോതമംഗലം നിവാസികൾ തിരിച്ചറിയാതിരിക്കില്ല. എന്നും ജനസേവനത്തിന്റെ മുൻ നിരയിൽ എന്റെ നാട് ഉണ്ടാകുമെന്ന് ചെയർമാൻ ഷിബു തെക്കുംപുറം വെളിപ്പെടുത്തുന്നു.
NEWS
പന്ത്രപ്രയിലെ ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം പി

കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.
NEWS
ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിന്റെ ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 16 കോടി രൂപ മുടക്കിയാണ് ആധുനിക രീതിയിൽ റോഡ് നവീകരിക്കുന്നത്. ആയക്കാട് ജംങ്ഷനിൽ നിന്ന് ആരംഭിച്ച് മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി- വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്.
തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പഠിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും. കൂടാതെ 10 കൾവർട്ടുകൾ ആവശ്യമായ ഇടങ്ങളിൽ ഡ്രൈനേജ് സംവിധാനങ്ങളും നിർമ്മിക്കും. 5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും പ്രസ്തുത പദ്ധതിയുടെ ഭാഗമായി നവീകരിക്കും.
സംസ്ഥാന സർക്കാരിന്റെ ശുപാർശ പ്രകാരം സി ആർ ഐ എഫ് സ്കീമിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിക്കുന്നതിന് വേണ്ടി 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും,സി ഡി വർക്കുകൾ വേഗത്തിൽ ആരംഭിക്കുമെന്നും, തുടർച്ചയിൽ കാലവർഷതിന് ശേഷം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും എം എൽ എ പറഞ്ഞു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ദേശീയ പാത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു
NEWS
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ

കോതമംഗലം :- കോട്ടപ്പടി വടക്കുംഭാഗത്ത് വീടിനു നേരെ കാട്ടാനയാക്രമണം; ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വടക്കുംഭാഗം, തൂപ്പനാട്ട് വേലായുധൻ്റെ വീടിനു നേരെയാണ് കാട്ടാനയാക്രമണം ഉണ്ടായത്. വേലായുധൻ്റ ഭാര്യ ഷിജിയും രണ്ട് മക്കളും വീടിനുള്ളിൽ ഉറങ്ങുമ്പോഴാണ് വീടിനു നേരെ കാട്ടു കൊമ്പൻ്റെ അതിക്രമം നടന്നത്.
വീടിൻ്റെ പുറകുവശത്ത് എത്തിയ ആന വാഴ മറിച്ചിടുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. വാഴ തീറ്റ കഴിച്ച ശേഷം വീടിൻ്റെ മുൻവശത്തെത്തിയ ആന ജനാലച്ചില്ലുകൾ തകർക്കുകയും വീടിൻ്റെ ഭിത്തി കൊമ്പു കൊണ്ട് കുത്തുകയുമായിരുന്നു. ഭിത്തിയിൽ തുള വീണിട്ടുണ്ട്.തുടർന്ന് വീടിനോട് ചേർന്നുള്ള കയ്യാലയും തകർത്ത് ആന കോട്ടപ്പാറ വനമേഖലയിലേക്ക് മടങ്ങി. കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. ആനയെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നുവെന്നും വല്ലാതെ പേടിച്ചു പോയെന്നും വീട്ടമ്മ ഷിജി പറഞ്ഞു.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
CRIME23 hours ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS1 week ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
CRIME23 hours ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ