EDITORS CHOICE
‘കൊറോണ പരീത്’ ; കൊറോണയിലൂടെ ജീവിതവിജയം കൈവരിച്ച കോതമംഗലം സ്വദേശി

- സലാം കാവാട്ട്
കോതമംഗലം: ജനകോടികൾ ഞെട്ടിവിറയ്ക്കുന്ന കൊറോണ എന്ന ഒരൊറ്റ പേരിൽ ജീവിത വിജയമുണ്ടാക്കിയ ഒരാൾ അതിജീവനത്തിന്റെ പ്രതീക്ഷപകർന്ന് ഇവിടെ നമുക്കിടയിലുണ്ട്.
ചെറുവട്ടൂരിനടുത്ത് ബീവിപ്പടിയിലാണ് ആരും കിടുകിടാവിറച്ചു പോകുന്ന ഭയാനകമായ കൊറോണ എന്ന ആ സവിശേഷ നാമത്തിന് കീഴിൽ ജീവിത വിജയം വെട്ടിപ്പിടിച്ചെത്തിയ പരീത് എന്നവസ്ത്രവ്യാപാരി വേറിട്ട കാഴ്ചയായിരിക്കുന്നത്. കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി പഞ്ചായത്തും മൂവ്വാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തും അതിരിടുന്ന ബീവിപ്പടിയിൽ കയറ്റം കയറി എത്തുന്ന വാഹന യാത്രികർ റോഡിന്റെ പാർശ്വഭാഗത്തേയ്ക്ക് കണ്ണിമപായിക്കുമ്പോൾ വരവേൽക്കുന്നത് ഒറ്റപ്പെട്ടു നിൽക്കുന്ന ഒരു ഷോപ്പിങ്ങ് കോംപ്ലക്സിലെ ബോർഡിൽ മനോഹരമായി എഴുതി വച്ചിരിക്കുന്ന ലോകജനത ഏറ്റവും കൂടുതൽ ഭയാശങ്കകളോടെ കാണുന്ന കോവിഡ് 19 രോഗത്തിന്റെ ആദ്യ നാമമായിവന്ന കൊറോണ എന്ന പേരാണ്.
പായിപ്ര കക്ഷായി പുത്തൻപുരയിൽ പരീത് എന്ന വസ്ത്രവ്യാപാരിക്ക് കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി സമൂഹം കൽപ്പിച്ചു നൽകിയ അപരനാമം കൂടിയാണ് ‘കൊറോണ പരീത് ‘ എന്ന വിളിപ്പേര്. ഇന്ന്ലോക ആരോഗ്യ സംഘടനയും ആധുനിക വൈദ്യശാസ്ത്രവും ആഗോള മാധ്യമങ്ങളും കൊറോണ എന്ന വാക്ക് പ്രചരിപ്പിക്കുന്നതിന് മുമ്പ് തയ്യൽ ജോലികളിലെ കരവിരുതിൽ പ്രശസ്തനായിരുന്ന പരീത് 1993ൽ എം.സി.റോഡിലെ പേഴയക്കാപ്പിള്ളിയിൽ പാന്റ് ഹൗസ് എന്ന തന്റെ കട നവീകരിച്ച് നടത്തിയ
പേര്മാറ്റം കൊണ്ടെത്തിച്ചത് കൊറോണ എന്ന വേറിട്ട വാക്കിലായിരുന്നു.
27 വർഷംമുമ്പ് തന്റെ ജീവിത സ്വപ്നമായി പടുത്തുയർത്തിയ വസ്ത്രവ്യാപാരശാലയ്ക്ക് കൊറോണ എന്ന പേരിടുമ്പോൾ ഇന്നത്തെ നോവൽ കൊറോണ വൈറൽ ഡിസീസ് അഥവാ കോവിഡ് 19 എന്ന മഹാമാരിയുടെ രൂപത്തിലേക്ക് അത് പരിണമിച്ച് തന്റെകടയുടെ പേരുമായികെട്ടുപിണഞ്ഞ് ഒരു കൗതുക കാഴ്ചയാകുമെന്ന് പരീത് കരുതിയിരുന്നില്ല.
എന്നാൽ, ഒരു കാര്യം ഈ വ്യാപാരി തിരിച്ചറിയുന്നുണ്ട്; ലോകവിപണിയെപ്പോലും സ്തംഭിപ്പിച്ചുകൊണ്ട് അനുദിനംപടരുന്ന കൊറോണ എന്ന ഒരൊറ്റ പേരിന് കീഴിലാണ് താൻ ഇത്രത്തോളം വളർന്നതെന്ന ജീവിത യാഥാർത്ഥ്യം.
ഒരു പക്ഷേ കൊറോണ എന്ന പേരിന് കീഴിൽ ഇരുന്ന് ലോകത്ത് ഏറ്റവും സംതൃപ്തിയും സുഖവും അനുഭവിക്കുന്ന ഒരാൾ പരീത് എന്ന ഈ അറുപത് വയസ്സുകാരനായിരിക്കും.
കൊറോണപരിത് എന്ന ഈ വ്യാപാരി നടന്നെത്തിയ നാൾവഴികളിലേയ്ക്ക് കോതമംഗലം വാർത്ത ചെന്നെത്തുകയാണ്.
പായിപ്ര പഞ്ചായത്തിലെ ജീവിത ക്ലേശങ്ങൾ ഏറെയുള്ള ഒരു വീട്ടിൽ പിറന്ന പരീത് തയ്യൽക്കാരനായിരുന്ന ജേഷ്ഠൻ മക്കാരിന്റെ ശിഷ്യനായാണ് തന്റെ ജീവിത സങ്കൽപ്പങ്ങൾ തുന്നിച്ചേർക്കാനായി ചെറുവട്ടൂർ കവലയിലെ ആദ്യത്തെ ടെക്സ്റ്റയിൽസായി (ഇപ്പോഴത്തെ ഹൽദി ഫാൻസി ഷോപ്പ് ഉടമ) കെ.എം.അലിയാർ തുടങ്ങിയ വസ്ത്രശാലയിലേക്ക് 1973ൽ എത്തുന്നത്. അന്ന് ജേഷ്ഠൻ മക്കാരിനെക്കൂടാതെ ആശാൻമാരായി ഉണ്ടായിരുന്ന മാപ്പിള കുടിയിൽ ശേഖരന്റേയും കുറ്റിലഞ്ഞി സ്വദേശിയായ ശ്രീധരന്റേയും കീഴിൽ പരീത് വളരെവേഗം തുന്നൽ പഠിച്ചെടുത്തു. ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975 ൽ പായിപ്ര സൊസൈറ്റി പടിയിൽ ഒരു ചെറിയമുറി വാടകയ്ക്കെടുത്ത് പരീത് സ്വന്തമായി തയ്യൽകട ആരംഭിച്ചു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു രാത്രി കടയിൽ കവർച്ച നടന്നതോടെ അവിടെ നിന്നും എം.സി.റോഡിലെ പേഴക്കാപ്പിള്ളിയിലേക്ക് സ്ഥാപനംമാറ്റാൻ പരീത് നിർബന്ധിതനായി. പാന്റ് ഹൗസ് എന്ന പേരിൽ അവിടെ റെഡിമെയ്ഡ് ഷോപ്പുകൂടിയുള്ള തയ്യൽ കടയിൽ നിന്നും തുടങ്ങിയ സംരഭയാത്രയാണ് അങ്ങനെ കൊറോണയായി പരിണമിച്ചത്.
കൊറോണ എന്നവാക്ക് സൂര്യനും ചന്ദ്രനും ചുറ്റുമുള്ളപ്രഭാവലയം എന്ന അർത്ഥം വരുന്നതായിരുന്നു. കൊറോണറി – ഹൃദയവുമായി ബന്ധപ്പെട്ടത് എന്നതും കൊറോണയ്ക്ക് ആധാരമായി. 15 ജോലിക്കാരുള്ള സ്റ്റിച്ചിങ്ങ് യൂണീറ്റും ടെക്സ്റ്റയിൽസുമെന്ന നിലയിൽ മൂവാറ്റുപുഴ മേഖലയിലെ യുവതയുടെ ഫാഷൻവസ്ത്രധാരണ സങ്കൽപ്പങ്ങളെ സ്വാധീനിച്ച പുത്തൻ ട്രെൻഡ് സെറ്ററായിട്ടായിരുന്നു കൊറോണ ബ്രാൻഡ് റെഡിമെയ്ഡ് ഷർട്ടും പാന്റും സഫാരി സ്യൂട്ടുമൊക്കെയായി പരീതിന്റെ ജൈത്രയാത്ര. കൊറോണ സാമ്പത്തിക വിജയമായി. അതോടെ അതിൽനിന്നും കിട്ടിയലാഭം റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ബുദ്ധിപൂർവ്വം വഴിതിരിച്ചുവിട്ടു. ബിസിനസ്സിലെ വൈവിധ്യവൽക്കരണത്തിലൂടെ കൂടുതൽ നേട്ടങ്ങൾ കൊയ്തതിന്റെ ഗുണഫലമാണ് ഇന്ന് കൊറോണ എന്നപേരിൽ തന്നെ ചെറുവട്ടൂർ-പായിപ്ര റോഡിലെ ബീവിപ്പടിയിലെ സ്വന്തം ഷോപ്പിങ്ങ് കോംപ്ലക്സും പിന്നിൽ പണികഴിപ്പിച്ച് വാടകയ്ക്ക് നൽകിയിരിക്കുന്ന വില്ലകളും അതിൽ നിന്നുള്ള സംതൃപ്തി പകരുന്ന വാടക വരുമാനവും.
ലോകത്തെ പേടിപ്പിക്കുന്നകൊറോണ എന്ന രോഗപ്രതിഭാസം സമസ്ത മേഖലകളെയും പിടിച്ചുലച്ച് സർവ്വനാശം വിതയ്ക്കുകയും WHOമഹാമാരിയെന്ന് വിളംബരം ചെയ്യുകയും ഇന്ത്യാരാജ്യത്തത് ദേശീയ ദുരന്തമായി സർക്കാർ പ്രഖ്യാപിക്കുകയും കേരളത്തിന്റെ കോവിഡ് വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങൾ ലോക മാതൃകയായി വാഴ്ത്തപ്പെടുകയും ചെയ്യുമ്പോൾ ചെറുവട്ടൂർ ബീവിപ്പടിയിലെ കൊറോണയിലിരുന്ന് പരീത് എന്ന അറുപത് വയസ്സുകാരൻ ചെറുപുഞ്ചിരിയോടെയും നിറഞ്ഞസന്തോഷത്തോടെയും അവിടെ എത്തുന്നവരെ വരവേൽക്കുകയാണ്.
EDITORS CHOICE
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ് ഡയാനക്കിത്. ഈ കഴിഞ്ഞ ചൊവ്വെഴ്ച ഗുരുവായൂർ അമ്പലത്തിനു സമീപമുള്ള നൃത്ത വേദിയിൽ ഭരതനാട്യം അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ നാല്പത്കാരിയായ ഈ കോളേജ് അദ്ധ്യാപികയുടെ കാലുകൾ വിറച്ചില്ല. ചുവടുകൾ പിഴച്ചില്ല. ആത്മ സംതൃപ്തിയുടെ ഊർജവുമായിട്ടാണ് ഡോ. ഡയാന തന്റെ അരങ്ങേറ്റം കുറിച്ചത്.
തന്റെ പ്രിയ അനിയത്തിക്കുട്ടി ദീപ്തി ഐസക് പാതിവഴിയിൽ ഉപേക്ഷിച്ച ആഗ്രഹം, തനിക്ക് സാധിക്കണമെന്ന് വാശിപിടിച്ച ജേഷ്ഠ സഹോദരിയുടെ മധുര പ്രതികാരംകൂടിയാണിത്.
ഡയാനയുടെ മകൾ ആറു വയസുകാരി ഹന്ന പോളിനെയും, നാലുവയസുകാരനായ മകൻ ഡാനിസ് ഐസക് പോളിനേയും നൃത്തം അഭ്യസിപ്പിക്കുവാനായിട്ടാണ് കൈമുദ്രകളിലൂടെയും, പദചലനങ്ങളിലൂടെയും ഭാവാഭി നയത്തിലൂടെയും വിസ്മയം തീർക്കുന്ന കോതമംഗലം വാരപ്പെട്ടി ഇളങ്ങവം സ്വദേശിനിയായ നൃത്ത അദ്ധ്യാപിക കലാമണ്ഡലം അഞ്ജലി സുനിലിന്റെ അടുത്ത് ഡയാനയെത്തുന്നത്.നൃത്ത അദ്ധ്യാപികയുടെ നിർബന്ധത്തിനും തന്റെ ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹപൂർത്തികരണത്തിനുമായി മക്കളുടെ ഒപ്പം ദക്ഷിണ വെച്ച് ഡയാന അടവുകൾ പഠിച്ചപ്പോൾ പൂവണിയാതെ പോയ ബാല്യകാല ആഗ്രഹങ്ങളുടെ ഭാരം ഇറക്കി വയ്ക്കുവാനുള്ള അവസരംകൂടിയായി. എന്നെക്കൊണ്ട് ഇത് സാധിക്കുമോ അഞ്ജലി ടീച്ചറെ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ ഡയാന ടീച്ചറെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്നെ പ്രോത്സാഹിപ്പിച്ച പ്രിയ ഗുരു കലാമണ്ഡലം അഞ്ജലി ടീച്ചറിന്റെ വിശ്വാസമാണ് തന്റെ ആഗ്രഹ സഫാല്യത്തിനു പിന്നിലെ ഊർജമെന്ന് ഡയാന പറയുന്നു.
മുഖാഭിനയങ്ങളിലൂടെയും, മുദ്രകളിലൂടെയും, അംഗ വിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകൾ തീർക്കാനൊരുങ്ങുകയാണ് ഈ കോളേജ് അദ്ധ്യാപിക. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോ. പ്രൊഫസർ മുവാറ്റുപുഴ, കടാതി വാത്യാട്ട് ഡോ. ജിനു പോളിന്റെ ഭാര്യയാണ്.
EDITORS CHOICE
സ്വപ്നതീരത്ത്കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പം ഒരുക്കി ഡാവിഞ്ചി സുരേഷ്

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍ കഴിമ്പ്രം കടപ്പുറത്ത് കുഞ്ഞുണ്ണിമാഷിന്‍റെ മണല്‍ ശില്‍പം തീര്‍ക്കുകയായിരുന്നു ഡാവിഞ്ചി.ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്‍ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് തീര്‍ത്തതാണ് ഈ മണൽ ശില്‍പം. ഡാവിഞ്ചി സുരേഷിന് സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശൂര്‍ , ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു.
എഴുത്തുകാരനും നോവലിസ്റ്റുമായ എം.പി സുരേന്ദ്രന്‍ ശില്‍പം നാടിനു സമര്‍പ്പിച്ചു. പ്രോഗ്രാം സംഘാടകരായി ശോഭാ സുബിൻ,ഉണ്ണികൃഷ്ണന്‍ തൈപരംപത്ത്,ഷൈന്‍ നെടിയിരിപ്പില്‍ എന്നിവരുടെ കൂടെ നോവലിസ്റ്റും ഡി . വൈ എസ്. പിയുമായ സുരേന്ദ്രന്‍ മങ്ങാട്ട് ,കവിയും പ്രഭാഷകനുമായ ചന്ദ്രമോഹന്‍ കുമ്പളങ്ങാട് , സുനില്‍ വേളെക്കാട്ട്,ഷീജ രമേശ് ബാബു ,നൌഷാദ് പാട്ട് കുളങ്ങര , പി ഡി ലോഹിതദാക്ഷന്‍ , സുജിത് പുല്ലാട്ട് ,സൌമ്യന്‍ നെടിയിരിപ്പില്‍ , മധു കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
EDITORS CHOICE
അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

- കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.
കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.
ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.
-
ACCIDENT6 days ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
EDITORS CHOICE1 week ago
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക
-
NEWS1 week ago
ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കുമാരി സ്നേഹ പോളിനെ ആന്റണി ജോൺ എം എൽ എ അനുമോദിച്ചു
-
AGRICULTURE3 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CHUTTUVATTOM1 week ago
എം. എ. കോളേജിൽ അദ്ധ്യാപക ഒഴിവ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS4 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS3 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി