പെരുമ്പാവൂർ : കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്ത് കിഫ്ബി യിലൂടെ ഏറ്റെടുത്ത റോഡാണ് കീഴില്ലം പാണിയേലി പോര് വരെയുള്ള 16 കിലോമീറ്റർ റോഡ്. നിലവിൽ ഈ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല . കിഫ്ബി ഏറ്റെടുക്കുന്ന റോഡുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നുഉള്ള നിബന്ധന ഉള്ളതുകൊണ്ട് റോഡുകൾ വീതികൂട്ടി ഭാവിയിലേക്ക് പ്രയോജനകരമായി കൊണ്ടുപോകണമെന്ന് ഉള്ളതുകൊണ്ടും വിവിധങ്ങളായ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടക്കുകയായിരുന്നു. എന്നാൽ കിഫ്ബി ഏറ്റെടുത്ത റോഡുകൾക്ക് പൊതുമരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്താത് മൂലം വലിയ പ്രതിസന്ധി ഉണ്ടായിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥർക്കും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചിട്ടുള്ളതാണ്. ഈ പ്രശ്നങ്ങൾ റിവ്യൂ മീറ്റിങ്ങിന്റെ അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തു നൽകിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കീഴില്ലം മുതൽ പാണിയേലി പോര് വരെയുള്ള റോഡ് മെയിന്റൈൻ ചെയ്യാൻ കിഫ്ബി ധാരണയായി.
ഇതിന്റെ അടിസ്ഥാനത്തിൽ കീഴില്ലം മുതൽ നെല്ലിമോളം വരെയും, കുറുപ്പംപടി പാറ ജംഗ്ഷൻ മുതൽ കൊമ്പനാട് വരെയും, കൊമ്പനാട് മുതൽ പാണിയേലി പോര് വരെയുള്ള ഭാഗം മൂന്ന് ഘട്ടമായി തിരിച്ചാണ് തുക അനുവദിച്ചിട്ടുള്ളത്. നിലവിൽ 9 മീറ്റർ വീതിയിലുള്ള റോഡ് 18.6 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുത്ത് പുനർ നിർമ്മിക്കുവാനാണ് ധാരണ ആയിട്ടുള്ളത്. മുൻപുണ്ടായ ധാരണ അനുസരിച്ച് 10 മീറ്റർ വീതിയിൽ ആയിരുന്നു, പിന്നീട് അത് 12 മീറ്റർ ആക്കി പുനർനിർണയിച്ചു. കേരളത്തിലെ ഏറ്റവും വലിയ എക്കോ ടൂറിസം കേന്ദ്രമായ പാണിയേലി പോരിലേക്ക് നിരവധി വാഹനങ്ങൾ ഭാവിയിൽ വരാൻ സാധ്യതയുള്ളതിനാൽ റോഡ് വീതികൂട്ടി നാലുവരിപാത ആക്കി നിർമ്മിക്കണം എന്നുള്ള എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് കിഫ്ബി 18.6 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാൻ തീരുമാനം എടുത്തിട്ടുള്ളത്. നിലവിലുള്ള റോഡിന്റെ വളവുകൾ നിവർത്തിയും ആവശ്യമായ ഭൂമി ഏറ്റെടുത്തുമാണ് റോഡ് നിർമ്മിക്കാൻ പോകുന്നത്. മൂന്നുവർഷംകൊണ്ട് റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ ഭൂമി പൂർണമായി ഏറ്റെടുക്കുകയും ആവശ്യമെങ്കിൽ റോഡിന്റെ വളവുകൾ നിവർത്തുവാൻ വേണ്ടി പുതിയ റോഡ് നിർമ്മിക്കുകയും എന്നുള്ളതാണ് ലക്ഷ്യം.
ഇതുമായി ബന്ധപ്പെട്ട് കിഫ്ബി അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ ഡിസൈൻ തയ്യാറാക്കുവാനും ആവശ്യമായ ഫണ്ട് ലഭ്യമാക്കി സർവ്വേ നടപടികൾ പൂർത്തീകരിച്ച് ജോലികൾ വേഗത്തിൽ ആരംഭിക്കുവാൻ എംഎൽഎ ആവശ്യപ്പെട്ടു. ഈ റോഡിലൂടെയുള്ള വാഹനഗതാഗതം ഭാവിയിൽ വർദ്ധിക്കുവാൻ സാധ്യതയുണ്ട് എന്നുള്ളതിനാൽ മുൻകൂട്ടി വീതിയിൽ റോഡ് നിർമ്മിക്കേണ്ടത് അത്യാവശ്യമാണ്. മൂവാറ്റുപുഴയിൽ നിന്നും വരുന്ന യാത്രക്കാർക്കു കോതമംഗലം ഭാഗത്തേക്ക് പോകുവാനുള്ള ബൈപാസായും തിരിച്ച് കോതമംഗലത്ത് നിന്ന് മൂവാറ്റുപുഴ യിലേക്ക് ബൈപ്പാസായി ഉപയോഗപ്പെടുത്തുവാൻ ഈറോഡ് ഉപകരിക്കുന്നതാണ്. ഇതിന് ആവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുത്ത് നാലുവരിപ്പാത ആകുന്നതുവരെയുള്ള എല്ലാ കുഴികളും സമയബന്ധിതമായി കുഴിയടച്ച് മെയിൻടൈൻ ചെയ്തു മുന്നോട്ടുപോകാനും ധാരണയായി.
ഇതുമായി ബന്ധപ്പെട്ട് കീഴില്ലം മുതൽ നെല്ലിമോളം വരെ 43 ലക്ഷം രൂപയും , കുറുപ്പംപടി പാറ ജംഗ്ഷൻ മുതൽ കൊമ്പനാട് വരെയും 50 ലക്ഷം രൂപയും, കൊമ്പനാട് മുതൽ പാണിയേലി പോര് വരെയുള്ള ഭാഗം വരെ 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. സർക്കാർ നിർദേശിച്ച KRFB വഴിയാണ് തുക ചെലവഴിച്ച് റോഡ് പുനർനിർമ്മിക്കുന്നത്. ഈ നിർമ്മാണ പ്രവർത്തികൾ ഈ വേനൽ കാലത്തിനുള്ളിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം പൂർത്തിയാക്കുവാൻ വേണ്ട കാര്യങ്ങൾ സമയബന്ധിതമായി ചെയ്യുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.