Connect with us

Hi, what are you looking for?

CHUTTUVATTOM

രണ്ട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏഷ്യയിലെ ആദ്യ “എ” ക്ലാസ്സ്‌ ആർച്ച് പാലത്തിന് 87 വയസ്സ്.

കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ്‌ ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി നിൽക്കുവാൻ തുടങ്ങിയിട്ട് 87 വർഷങ്ങൾ പിന്നിടുകയാണ്. 1935 മാർച്ച് രണ്ടിന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് ഉദ്ഘാടനം ചെയ്തതാണ് നേര്യമംഗലം പാലം. രണ്ടു മഹാപ്രളയങ്ങളെയാണ് കമാന ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈപ്പാലം അതിജീവിച്ചത്. ഇന്നും തലയെടുപ്പോടെ നിൽക്കുന്നത് കാണുവാൻ ഒരു ആന ചന്തം തന്നെയാണ്. എറണാകുളം -ഇടുക്കി ജില്ലയുടെ പ്രവേശന കവാടം കൂടിയാണ് നേര്യമംഗലം പാലം.


1924ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം പൂർത്തിയാകാൻ 10 വർഷമെടുത്തു. പെരിയാർ നദിയിലെ ശക്തമായ ഒഴുക്കിനെ അതിജീവിക്കാൻ കമാനാകൃതിയിലാണ് പാലത്തിന്‍റെ നിർമാണം. കൊച്ചിയിൽനിന്ന്‌ തട്ടേക്കാട്, പൂയംകുട്ടി, മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത.പഴയ മൂന്നാർ രാജപാത എന്നാണ് ഇതറിയപെടുന്നത്. ഹൈറേഞ്ചിൽനിന്നും സുഗന്ധവ്യഞ്ജനങ്ങളടക്കം എല്ലാ വ്യാപാര-വ്യവഹാരങ്ങളും കൊച്ചിയിലേക്ക് എത്തിച്ചിരുന്നത് ഈ പാതയിലൂടെ യായിരുന്നു . പുതിയ പാതയിലുള്ളവിധം ചെങ്കുത്തായ കയറ്റങ്ങളോ വളവുകളോ ഈ പാതയിൽ ഉണ്ടായിരുന്നില്ല.


1872ൽ ബ്രിട്ടീഷുകാർ മൂന്നാറിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ചു. ഫാക്ടറികളിൽ കൊളുന്ത് എത്തിക്കാനായി റെയിൽപ്പാതകൾ നിർമിക്കുകയും ചെയ്തിരുന്നു. തേയില റോപ്‌വേ വഴിയും റോഡ് മാർഗവുമായി തേനിവഴി തൂത്തുക്കുടിയിൽ എത്തിച്ച് കപ്പലിൽ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു ലക്ഷ്യം. എന്നാൽ, തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെടുന്ന കൊല്ലവർഷം 1099ൽ ഉണ്ടായ (ഇംഗ്ലീഷ് വർഷം 1924) മഹാപ്രളയത്തിൽ രാജപാതയിലെ കരിന്തിരിമല ഇടിഞ്ഞ് നാമാവശേഷമാകുകയും പൂയംകുട്ടി മുതൽ മാങ്കുളംവരെയുള്ള പാത തകർന്നടിയുകയും ചെയ്തു. സമുദ്രനിരപ്പിൽനിന്ന്‌ 6500 അടി ഉയരമുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽവരെ വെള്ളപ്പൊക്കം ഉണ്ടായി. ബ്രിട്ടീഷുകാർ നിർമിച്ച റെയിലും റോപ്‌വേയും പ്രളയത്തിൽ നശിച്ചു. കൊച്ചിയുമായുള്ള വ്യാപാരബന്ധങ്ങൾ ഇല്ലാതായി. തുടർന്ന്, ആലുവ മുതൽ മൂന്നാർവരെ പുതിയ പാതയും പെരിയാറിന് കുറുകെ പുതിയ പാലവും നിർമിക്കാൻ മഹാറാണി സേതു ലക്ഷ്മിഭായി ഉത്തരവിട്ടു.

റാണി സേതു ലക്ഷ്മിഭായിയുടെ പേരിൽ നിർമിച്ചിരിക്കുന്ന പാലം 1935നുശേഷം ഹൈറേഞ്ചിനുണ്ടായിട്ടുള്ള എല്ലാ വളർച്ചയിലും മുഖ്യപങ്ക്‌ വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്‌ ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിന് വഴിയൊരുക്കിയതും നേര്യമംഗലം പാലമാണ്. 214 മീറ്റർ നീളത്തിൽ 4.9 മീറ്റർ വീതിയോടെ അഞ്ച്‌ സ്പാനുകളിലായാണ് പാലം ഉയർന്നത്. പാലത്തിലെ ആർച്ചുകൾ സ്പാനുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് നിർമാണം. 1961ലും 2018ലും ഉണ്ടായ മഹാപ്രളയങ്ങളെ അതിജീവിച്ച് പെരിയാറിന് കുറുകെ, കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ പ്രൗഢിയിൽ ഒട്ടും കുറവ് വരാതെ നേര്യമംഗലത്തിന്‍റെ തലയെടുപ്പായി ഈ പാലം നിലകൊളളുകയാണ്.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

EDITORS CHOICE

കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി പൂവുകൾ കൊണ്ട് 25 അടി വലിപ്പമുള്ള അദ്ദേഹത്തിന്റെ പുഷ്‌പ്പ ചിത്രം നിര്‍മിച്ചിരിക്കുകയാണ് പ്രശസ്ത ശിൽപ്പിയും, ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ് ....