കോതമംഗലം: കാർഷിക മേഖലയിലെ സമഗ്രവും നൂതനവുമായ വികസനത്തിനായി നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ്റെ (എ. ഐ സി റ്റി ഇ) ‘പരീക്ഷണ ശാലയിൽ നിന്ന് വിപണിയിലേക്ക് ‘ എന്ന റിസേർച്ച് പ്രമോഷൻ പദ്ധതിയുടെ ഭാഗമായി 27,48,000/- രൂപയുടെ ഗ്രാൻ്റ് ലഭിച്ചു.
ആധുനിക യുഗത്തിൽ കാർഷിക പ്രവർത്തനങ്ങളെ കൂടുതൽ കൃത്യതയോടെയും കാര്യക്ഷമതയോടെയും മുന്നോട്ട് കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ‘അഗ്രിവേഴ്സ്’ എന്ന പ്രോജക്റ്റിനാണ് ഈ നേട്ടം ലഭിച്ചിരിക്കുന്നത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അധ്യാപകരായ ഡോ. ദീപക് എൽദോ ബാബു, ഡോ. ബോബിൻ ചെറിയാൻ ജോസ്, ഡോ. ഹരീഷ് കൃഷ്ണൻ എച്ച് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകുന്നത്.
ഇൻഡോ-ഫ്രഞ്ച് കമ്പനിയായ ക്യാൻകോറും കോഴിക്കോട് എൻഐടി യിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അധ്യാപകനായ ഡോ. അരുൺ ബാബുവുമായുള്ള സഹകരണത്തോടെയാണ് ഈ ഗവേഷണം വിഭാവനം ചെയ്തിരിക്കുന്നത്.
കർഷകരുടെ അധ്വാനം ലഘൂകരിക്കുകയും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതി സുസ്ഥിര കാർഷിക വികസനത്തിനായുള്ള വലിയൊരു ചുവടുവെപ്പായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ അഭിമാനകരമായ നേട്ടം കൈവരിച്ച ഗവേഷക സംഘത്തെ എം.എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗ്ഗീസും കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസും അഭിനന്ദിച്ചു.






















































