തിരുവനന്തപുരം : തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉള്‍പ്പെടുന്ന ഒന്‍പത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം 19.01.2023-ന് ചേരുന്ന സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഈ പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണില്‍ വരുന്നില്ല, എന്നാല്‍ അവ പൂര്‍ണ്ണമായും സങ്കേതത്തിനകത്താണ്. ബഹു. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസുകളും ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും കൂടി പരിഗണിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. 2012-ലെ മാനേജ്‌മെന്റ് പ്ലാനില്‍ ഈ പ്രദേശത്തെ ഒഴിവാക്കുന്നതിനുള്ള നിര്‍ദ്ദേശം സ്റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും യഥാസമയം നടപടിയുണ്ടാകാത്തതിനാല്‍ ആയത് നാഷണല്‍ വൈല്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡിന് സമര്‍പ്പിച്ചിട്ടില്ല. അന്ന് തന്നെ ഇത്തരം ഒരു നിര്‍ദ്ദേശം നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ഇന്നത്തെക്കാള്‍ സുഗമമായി കാര്യങ്ങള്‍ നടക്കുമായിരുന്ന് എന്ന് യോഗം വിലയിരുത്തി.
1983-ലാണ് തട്ടേക്കാട് പക്ഷിസങ്കേതം നിലവില്‍ വന്നത്.യോഗത്തില്‍ അഡ്വ. ഡീൻ കുര്യാക്കോസ് എം പി,ആന്റണി ജോണ്‍ എം എൽ എ,മാത്യൂ കുഴല്‍നാടന്‍ എം എൽ എ,വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,കോതമംഗലം രൂപത പ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
