തിരുവനന്തപുരം : എ എം റോഡിൽ ആലുവ മുതൽ കോതമംഗലം വരെയുള്ള ഭാഗം നാലുവരി ആക്കുമ്പോൾ
കബർസ്ഥാനുകൾ പൊളിക്കേണ്ടതില്ല എന്ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി ഉന്നതതലയോഗം തീരുമാനിച്ചതായി എംഎൽഎമാരായ എൽദോസ് കുന്നപ്പള്ളി , പി.വി. ശ്രീനിജൻ , ആൻറണി ജോൺ എന്നിവർ സംയുക്തമായി അറിയിച്ചു.
കബർസ്ഥാനുകൾ വരുന്ന ഇടങ്ങളിൽ റോഡിൻറെ മീഡിയൻ ,നടപ്പാതയുടെ വീതി , ഇവ കുറയ്ക്കും. ഈയിടങ്ങളിൽ റോഡിൻറെ പരമാവധി ടാറിങ് വീതിയായ 15.5 മീറ്റർ തന്നെ ഉറപ്പുവരുത്താൻ കബർസ്ഥാൻ പൊളിക്കാതെ തന്നെ കഴിയുമെന്ന് അധികൃതർ വിലയിരുത്തി.
ആരാധനാലയങ്ങളും കടകളും വീടുകളും പരമാവധി സംരക്ഷിക്കുവാൻ ശ്രദ്ധിച്ചു കൊണ്ടുള്ള അലൈൻമെന്റ് ആണ് നിലവിലുള്ളതെന്ന് കിഫ്ബി അധികൃതർ വിശദീകരിച്ചു .കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ എം എബ്രഹാം സാറിൻ്റെ സാന്നിധ്യത്തിലാണ് തീരുമാനം എടുത്തത്.


























































