കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം,
ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി.
തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. ആ പ്രതിനിധിസംഘത്തിൻറ്റെ റിപ്പോർട്ട് 2025 ഏപ്രിൽ 15 ന് കൂടിയ ദേശീയ വന്യജീവി ബോർഡിൻറ്റെ സ്റ്റാൻഡിങ് കമ്മറ്റിയുടെ പരിഗണക്ക് വന്നിരുന്നു എങ്കിലും (അജണ്ട നമ്പർ 82.2.8) സംസ്ഥാന ഗവൺമെൻറ്റ് ഇത് സംബന്ധിച്ച ഗൈഡ് ലൈനും, ആക്ഷൻ പ്ലാനും സമർപ്പിക്കുന്നത് വരെ അതിർത്തി പുനർനിർണ്ണയം സംബന്ധിച്ച തീരുമാനം എടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
സ്ഥല പരിശോധനനടത്തിയ കേന്ദ്രവന്യജീവി ബോർഡ് അംഗങ്ങളുടെ ശുപാർശ അനുസരിച്ച് സങ്കേതത്തിൽ നിന്നും ഒഴിവാക്കുന്ന ജനവാസ മേഖലയിൽ സംസ്ഥാന സർക്കാർ സങ്കേതത്തിന് അനുകൂലമായ ഡവലപ്മെൻറ്റ് പ്ലാൻ തയ്യാറാക്കി നൽകേണ്ടതുണ്ട്. കൂടാത്ത സങ്കേതത്തിൽനിന്നും ഒഴിവാക്കപ്പെടുന്ന 897.25 ഹെക്ടർ ഭൂമിക്ക് പകരം മൂന്നാർ വനം ഡിവിഷനിൽ, നേര്യമംഗലം റെയിഞ്ചിൽനിന്നും വിട്ടുനൽകുന്ന 1016.94ഹെക്ടർ ഭൂമിയുടെ വിശദാംശങ്ങളും സർക്കാർ നൽകിയിട്ടില്ല. തട്ടേക്കാട് പോലെതന്നെ പെരിയാർ കടുവാ സങ്കേതത്തിൽനിന്നും ഒഴിവാക്കുന്ന പമ്പാ വാലി സെറ്റിൽ മെൻറ്റിൻറ്റെ കാര്യത്തിലും ദേശീയ വന്യജീവി ബോർഡ് ഇതേ തീരുമാനം തന്നെയാണ് എടുത്തിട്ടുള്ളത്.
1983 ൽ ആണ് തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നത് അന്ന് സ്വാഭാവിക അതിർത്തികളായ തോടും പുഴയുമൊക്കെ അതിർത്തിയായി പരിഗണിച്ചപ്പോൾ ഒൻപത് സ്‌കോയർ കൊലോമീറ്റർ ജനവാസമുള്ള റവന്യു ഭൂമിയും, പന്തീരായിരത്തോളം വരുന്ന സാധാരണക്കാരും സങ്കേതത്തിനകത്ത് പെട്ടുപോയി. അതിർത്തി പുനർനിർണ്ണയിച്ച് ജനവാസമേഖല ഒഴുവാക്കുന്നതിനായി ഫാർമേഴ്‌സ് അവയർനെസ്സ് റിവൈവൽ മൂവ്‌മെൻറ്റ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിൻറ്റെ നേതൃത്വത്തിൽ 2020 ലാണ് ശക്തമായ പ്രവർത്തനങ്ങൾ തുടങ്ങിയത് . പിന്നീട് വിഷയം ഹൈക്കോടതിയുടെ പരിഗണയിലും വന്നു.
2023 ൽ സംസ്ഥാന വന്യജീവി ബോർഡ് അതിർത്തി പുനർനിർണ്ണയിക്കാൻ തീരുമാനിക്കുകയും ദേശീയ വന്യജീവി ബോർഡിന് അതുസംബന്ധിച്ച ശുപാർശ കൊടുക്കുകയുമാണുണ്ടായത്. പക്ഷെ സംസ്ഥാന സർക്കാരിൻറ്റെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ഇടപെടീൽ ഇക്കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ തട്ടേക്കാടിൻറ്റെയും, പമ്പാ വലിയുടെയും അതിർത്തി പുനർനിർണയം ചുവപ്പ് നാടയിൽ കുടുങ്ങും.
