കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ ( കലാ ഓഡിറ്റോറിയം – കോഴിപ്പിള്ളി വരെ ) ടാറിങ് പ്രവർത്തികൾ ആരംഭിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ 2019 -20 സംസ്ഥാന ബഡ്ജറ്റിലാണ് തങ്കളം- കോഴിപ്പിള്ളി ബൈപ്പാസിന്റെ ( രണ്ട് റീച്ചുകളിലെ) നിർമ്മാണത്തിനായി 14.5 കോടി രൂപ അനുവദിച്ചത്. ബൈ പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി തടസങ്ങളും കോടതി വ്യവഹാരങ്ങളുമെല്ലാം പരിഹരിച്ചു കൊണ്ടാണ് ഇന്നിപ്പോൾ ബൈ പാസ് പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിനില്കുന്നത്.ആന്റണി ജോൺ എം എൽ എയുടെ നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് ബൈ പാസ് നിർമ്മാണം പൂർത്തീകരിച്ച് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്.
4.5 കോടി രൂപ ചിലവഴിച്ചുള്ള തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെയുള്ള ആദ്യ റീച്ചിലെ നിർമ്മാണം പൂർത്തീകരിക്കുകയും ബൈപ്പാസ് റോഡിൽ ആവശ്യമായ വെളിച്ച സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഇരു സൈഡുകളിലുമായി 60 വാട്ടിന്റെ 73 എൽ ഇ ഡി ലൈറ്റുകളാണ് സ്ഥാപിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത് പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്.10 കോടി രൂപ അനുവദിച്ച കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പള്ളി വരെയുള്ള രണ്ടാം റീച്ചിലെ ടാറിങ് പ്രവർത്തികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.
ആന്റണി ജോൺ എം എൽ എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും റോഡ് സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ്,അസിസ്റ്റന്റ് എഞ്ചിനീയർ ആൻഡ്രു ഫെർണാൻസ് ടോം എന്നിവരും പൊതു പ്രവർത്തകരും, നാട്ടുകാരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു. കോതമംഗലത്തിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകാൻ പോവുകയാണെന്നും ശേഷിക്കുന്ന പ്രവർത്തികളുടെ പൂർത്തീകരിക്കരണത്തിന് ഏവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.























































