കോതമംഗലം: മഴ കുറഞ്ഞ് നദികളിലെ ജലനിരപ്പ് താഴ്ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ജലക്ഷാമം രൂക്ഷമായത് പരിഹരിക്കുന്നതിന് മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പെരിയാര്‍ വാലി, ഇടമലയാര്‍ വാലി കനാലുകള്‍ തുറന്നു. കഴിഞ്ഞ മാസം ആദ്യവാരം മുതല്‍ ജലസ്രോതസുകള്‍ വറ്റി തുടങ്ങിയിരുന്നു. രൂക്ഷമായ ജലക്ഷാമ പ്രശ്‌നം കണക്കിലെടുത്ത്് ജില്ല കളക്ടര്‍ ഇടപെട്ടാണ് കനാല്‍ തുറക്കാന്‍ തീരുമാനമായത്. ശനിയാഴ്ച ജില്ലയിലെ എം.എല്‍.എ.മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഇറിഗേഷന്‍, ജല അതോറിട്ടി ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിരുന്നു. കളക്ടര്‍ ഓരോ സ്ഥലത്തെയും വിവരശേഖരം നടത്തിയ ശേഷം ബന്ധപ്പെട്ടവര്‍ക്ക് കനാല്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയത്. വേനലില്‍ തുറക്കേണ്ട കനാലുകള്‍ ആദ്യമായാണ് കാലവര്‍ഷത്തില്‍ തുറക്കുന്നത്. ഡിസംബര്‍ പകുതിയോടെ തുറക്കേണ്ട കനാല്‍ പ്രത്യേക കാലവാസ്ഥ സാഹചര്യം കണക്കിലെടുത്താണ് മൂന്നര മാസം മുമ്പേ തുറന്നത്.
ഭൂതത്താന്‍കെട്ട് ഡാമില്‍ ജലനിരപ്പ് 34 മീറ്റര്‍ എത്തിയ പശ്ചാത്തലതത്തില്‍ ശനിയാഴ്ച വൈകിട്ടോടെ പെരിയാര്‍വാലി, ഇടമലയാര്‍ വാലി കനാലുകള്‍ തുറന്നു. കാലവര്‍ഷ മുന്നൊരുക്കമായി എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ഭൂതത്താന്‍കെട്ട് ഡാമിന്റെ പതിനഞ്ച് ഷട്ടറും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ് പതിവ്. ഇക്കുറി പെരിയാറില്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് വലിയ അളവില്‍ താഴ്ന്നതോടെ കഴിഞ്ഞ മാസം ആദ്യം തന്നെ ഭൂതത്താന്‍കെട്ട് ഡാമിന്റെ പതിമൂന്ന് ഷട്ടറും അടച്ചിരുന്നു. പെരിയാര്‍വാലിയുടെ ചെങ്കര റെഗുലേറ്റര്‍ തുറന്ന് മെയിന്‍ കനാല്‍ നിറഞ്ഞതോടെ അടിയോടിയില്‍ നിന്ന്്് ഹൈ ലെവല്‍ ലോ ലെവല്‍ കനാലുകളും ഇന്നലെ (ഞായറാഴ്ച) തുറന്ന് വിട്ടു. ആലുവ- പറവൂര്‍ മേഖലയിലേക്കും, കോലഞ്ചേരി- എടയ്ക്കാട്ടുവയല്‍ പ്രദേശത്തേക്കും ഉള്‍പ്പെടെ 752 കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന ചെറുതും വലുതുമായ നിരവധി കനാലുകളുടെ ശൃംഖലയാണ്. അതുപോലെ ഭൂതത്താന്‍കെട്ട് – ഇടമലയാര്‍ റോഡില്‍ എസ്. വളവിലെ ഇടമലയാര്‍ വാലിയുടെ റെഗുലേറ്റര്‍ തുറന്ന് തുണ്ടം വനത്തിലൂടെയുള്ള 22 കിലോമീറ്റര്‍ മെയിന്‍ കനാലിലൂടെ വെള്ളം തുറന്നാണ് മലയാറ്റൂര്‍, മുളങ്കുഴി, അങ്കമാലി, മഞ്ഞപ്ര തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക്് ജല വിതരണം നടത്തുന്നത്.മെയിന്‍ കനാലുകളില്‍ വെള്ളം എത്തുമെങ്കിലും വിവിധ ബ്രാഞ്ച്, ഡിസ്ട്രിബ്യൂട്ടര്‍ കനാലുകളിലേക്ക് വെള്ളം എത്തുന്നത് വൈകും എന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. കനാലുകളിലെ കാടും മാലിന്യവും നീക്കം ചെയ്ത്് പ്രതലത്തില്‍ വെള്ളം ഒഴുകിയെത്താന്‍ വാര്‍ഷിക അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
