കോതമംഗലം: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിൽ നിന്നും പന്തപ്രയിലെത്തി കുടിൽ കെട്ടി താമസിക്കുന്ന 19 കുടുംബങ്ങളുടെ പുനരധിവാസത്തിന് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. മീൻകുളം- മാപ്പിളപ്പാറ ഉന്നതി നിവാസികളുടെ പുനരധിവാസ വിഷയം നിരവധി തവണ നിയമസഭയിൽ ചോദ്യങ്ങളായും സബ്മിഷനിലൂടെയും ഉന്നയിച്ചിരുന്നു. വന്യമൃഗശല്യവും, കാലാവസ്ഥ വ്യതിയാനം മൂലമുളള ദുരിതങ്ങളും കാരണം പന്തപ്ര തേക്ക് പ്ലാന്റേഷനിലെ പുനരധിവാസ മേഖലയിൽ കുടിൽ കെട്ടി താമസിച്ചു വരികയാണ് ഉന്നതിയിലെ കുടുംബങ്ങൾ. ഈ കുടുംബങ്ങളെ പന്തപ്രയിൽ പുനരധിവസിപ്പിക്കുന്നതിന് 04.09.2024 തീയതിയിൽ ചേർന്ന ജില്ലാതല സമിതി (DLC) തീരുമാനം എടുത്തിരുന്നു.
മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിലെ 19 കുടുംബങ്ങൾക്കായി ആകെ 46.08954 ഹെക്ടർ ഭൂമിയ്ക്ക് വനാവകാശ രേഖ നൽകിയിരുന്നു. ടി 19 കുടുംബങ്ങളും നിലവിലുള്ള വനാവകാശരേഖ സറണ്ടർ ചെയ്യുന്നതിനും ഭൂമി വിട്ട് നൽകുന്നതിനും, പകരം പന്തപ്ര തേക്ക് പ്ലാന്റേഷനിൽ 2 ഏക്കർ വീതം ഭൂമി ഏറ്റെടുക്കുന്നതിനും രേഖാമൂലം സമ്മതം നൽകിയ സാഹചര്യത്തിൽ
മീൻകുളം – മാപ്പിളപ്പാറ ഉന്നതികളിലെ സറണ്ടർ ചെയ്ത സ്ഥലത്തിന് പകരം പ്രസ്തുത 19 കുടുംബങ്ങൾക്ക് 2 ഏക്കർ വീതം ആകെ 38 ഏക്കർ ഭൂമി പന്തപ്ര തേക്ക് പ്ലാന്റേഷനിൽ നിന്നും നടപടിക്രമങ്ങൾ പാലിച്ച് അനുവദിച്ച് നൽകുന്നതിനും, ടി 19 കുടുംബങ്ങളുടെയും പൊതു ആവശ്യത്തിനായി 20% അധികം ഭൂമി കൂടി (7.6 ഏക്കർ) പന്തപ്ര തേക്ക് പ്ലാൻ്റേഷനിൽ നിന്നും അനുവദിക്കുന്നതിനുമാണ് തീരുമാനം എടുത്തിരുന്നത്.4/4/25 നു നടന്ന
ജില്ലാതല സമിതിയുടെ തീരുമാനത്തിന് സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി (SLMC) അംഗീകാരം നൽകിയിട്ടുണ്ട്. മേൽ സാഹചര്യത്തിൽ മീൻകുളം-മാപ്പിളപ്പാറ ഉന്നതികളിലെ 19 കുടുംബങ്ങൾക്ക് 2 ഏക്കർ വീതം ആകെ 38 ഏക്കർ ഭൂമിയും കൂടാതെ പൊതുആവശ്യത്തിനായി 7.6 ഏക്കർ ഭൂമിയും പന്തപ്ര തേക്ക് പ്ലാൻ്റേഷനിൽ നിന്നും നടപടിക്രമങ്ങൾ പാലിച്ച് അനുവദിക്കുന്നതിനായി സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി(SLMC) തീരുമാനമെടുത്തിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനവും
, ആദിവാസി പുനരധിവാസ വികസന മിഷൻ സ്പെഷ്യൽ ഓഫീസറുടെ ശുപാർശയുടെയും അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ, ആദിവാസി പുനരധിവാസ വികസന മിഷൻ സ്പെഷ്യൽ ഓഫീസർ, റവന്യൂ വകുപ്പ് എന്നിവർക്കും നിർദ്ദേശം നൽകി ഉത്തരവായതായും ബാക്കി കുടുംബങ്ങളുടെ പുനരധിവാസ വിഷയത്തിലും സമയബന്ധിതമായ നടപടികൾ ഉറപ്പു വരുത്തുമെന്നും എം എൽ എ പ്രസ്താവനയിൽ പറഞ്ഞു.
