കോതമംഗലം: നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വർഷക്കാലം പശ്ചാത്തല വികസന രംഗത്ത് കോതമംഗലം നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നവീകരണം പൂർത്തിയാക്കിയ ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ റോഡ് നവീകരിച്ചിട്ടുള്ളത്. വിനോദസഞ്ചാര മേഖലയ്ക്കും ഏറെ ഗുണകരമായ ഒരു പദ്ധതിയാണിത്. കോതമംഗലത്തിന്റെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ നിന്നും ഇടമലയാർ, വടാട്ടുപാറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാതയാണ് ഭൂതത്താൻകെട്ട്-വടാട്ടുപാറ റോഡ്.
ഇന്ന് നമ്മുടെ രാജ്യത്ത് റോഡ് നിർമ്മാണ രീതിയിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്ന നിർമ്മാണ രീതിയാണ് ബി.എം&ബി.സി. സാധാരണ നമ്മുടെ ചിപ്പിംഗ് കാർപെറ്റ് റോഡ് നിർമ്മാണത്തേക്കാൾ ചിലവ് കൂടുതലാണ് ഈ രീതിക്ക്.
പുതിയ റോഡുകൾ, പുതിയ പാലങ്ങൾ, പുതിയ കെട്ടിടങ്ങൾ അങ്ങനെ കേരളമാകെ മാറുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.
വടാട്ടുപാറയിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ ദാനി, റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കൊറമ്പേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എം കെ രാമചന്ദ്രൻ, വിജയമ്മ ഗോപി, സന്ധ്യ ലാലു, സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.വി ബിജി,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിൻ ജോസ് ,എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ ഷാമോൻ,പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർ അജിത് രാമചന്ദ്രൻ, എഞ്ചിനീയർ ആൻഡ്രൂ ഫെർണാൻസ് ടോം, ഓവർസിയർ നീതു സുരേഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ
കെ.എ ജോയ്, ശാന്തമ്മ പയസ്, കെ.എം വിനോദ്, പൂയംകുട്ടി പള്ളി വികാരി ഫാ. ജോസ് ചിരപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
