പെരുമ്പാവൂർ : കാപ്പ നിയമപ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാളുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലു (29) വിന്‍റെ ശിക്ഷയാണ് ആറു മാസത്തിൽ നിന്ന് ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചത്. 2020 നവംബറില്‍ കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ചിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനെതിരെ ഇയാള്‍ കാപ്പ ഉപദേശകസമതിയിലും, ഹൈക്കോടതിയിലും നല്‍കിയ അപ്പീല്‍ നിരാകരിച്ച് ശിക്ഷ ശരിവച്ചിരുന്നു. തുടര്‍ന്ന് ആറുമാസം ജയിലില്‍ കിടന്ന ലാലു പുറത്തിറങ്ങിയ ശേഷം 2021 നവംബര്‍ മാസം കോടനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓരാളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാവുകയായിരുന്നു. ഇതോടെ കാപ്പ ചുമത്തി രണ്ടാമതും ജയിലിലടച്ചു. ഒരു പ്രാവശ്യം കാപ്പ ചുമത്തി ആറുമാസം ജയിലിലടച്ച ലാലു രണ്ടാമതും മറ്റൊരു കേസില്‍ പ്രതിയായി കാപ്പ നിയമപ്രകാരം ജയിലിലായതിനെ തുടര്‍ന്നാണ് ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവായത്. കുറുപ്പംപടി, പെരുമ്പാവൂര്‍, ഊന്നുകല്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അടിപിടി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ആയുധ നിയമപ്രകാരമുള്ള കേസ്സ്, കവര്‍ച്ച, തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ലാലു. എറണാകുളം റൂറല്‍ ജില്ലയില്‍ സ്ഥിരം കുറ്റവാളികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി തടയുന്നതിന് വരും ദിവസങ്ങളിലും കാപ്പ നിയമ പ്രകാരമുള്ള തുടര്‍ നടപടികൾ ഉണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.
