NEWS
വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ

കൊച്ചി : എറണാകുളം ജില്ലയിൽ കിഫ്‌ബി വഴി അനുവദിച്ചിരിക്കുന്ന വിവിധ പദ്ധതികളിലുള്ള കാലതാമസം ഒഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, പി. വി ശ്രീനിജിൻ, ആന്റണി ജോൺ എന്നിവർ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ പതിമൂന്നോളം പദ്ധതികൾക്ക് കിഫ്‌ബി തുക അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ യഥാസമയം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുംഎം. എൽ. എ മാർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഡോ. രേണുരാജ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജല ദൗർലഭ്യം ഉയർന്നു വരുന്ന സാഹചര്യത്തിൽ പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലുകൾ ഡിസംബർ ആദ്യ ആഴ്ച തന്നെ തുറക്കാൻ സജ്ജമാവണമെന്ന് എം. എൽ. എ മാരായ റോജി എം. ജോൺ, ആന്റണി ജോൺ എന്നിവർ ആവശ്യപ്പെട്ടു. ഭൂതത്താൻകെട്ടിൽ നവംബർ 14 മുതൽ ഇതിനാവശ്യമായ ജലസംഭരണം ആരംഭിക്കും. പെരിയാർ വാലി കനാലുകളും ഇതിനോടൊപ്പം വൃത്തിയാക്കും.
ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിയ കെ. എസ്. ആർ. ടി. സി സർവീസുകൾ പുനഃരാരംഭിക്കണമെന്ന് എം. എൽ. എ മാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് എന്നിവർ ആവശ്യപ്പെട്ടു. ആളുകൾ കൂടുതലായി ആശ്രയിക്കുന്ന മുവാറ്റുപുഴ – കൂത്താട്ടുകുളം, മുവാറ്റുപുഴ -എറണാകുളം രാത്രി സർവീസ്, അടിവാട് -പരീക്കണ്ണി, ഇലഞ്ഞി -കൂത്താട്ടുകുളം സർവീസുകൾ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു.
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ജല വിതരണത്തിനുള്ള പഴയ പൈപ്പുകൾ സംസ്ഥാന പദ്ധതികളിലോ കേന്ദ്ര പദ്ധതികളിലോ ഉൾപ്പെടുത്തി നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈബി ഈഡൻ എം. പി ആവശ്യപ്പെട്ടു. വൈപ്പിൻ, മുളവുകാട്, ചെല്ലാനം, കുമ്പളങ്ങി പ്രദേശങ്ങളിലെ റോഡുകൾ പ്രധാന മന്ത്രി ഗ്രാമീൺ സടക് യോജനയിൽ ഉൾപെടുത്താൻ നടപടി സ്വീകരിക്കണമെന്നും എം. പി നിർദേശിച്ചു.
നിബന്ധനകൾ ലംഘിച്ചു നിർമിച്ച മലയിടം തുരുത്ത്, വിലങ്ങ് സ്കൂളുകളിലെ നിർമാണത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ ശുപാർശ ചെയ്യണമെന്ന് പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു. വിലങ്ങ് സ്കൂൾ തത്കാലികമായി പ്രവർത്തിക്കുന്ന സ്ഥലത്തു സൗകര്യങ്ങൾ കുറവായതിനാൽ പുതിയ സ്കൂൾ കെട്ടിടം സുരക്ഷിതമാണെങ്കിൽ കെട്ടിടത്തിലേക്ക് സ്കൂളിന്റെ പ്രവർത്തനം മാറ്റാൻ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർക്ക് നിർദേശം നൽകി. പെരിയാർ വാലി ഇറിഗേഷൻ കനാലിനു കുറുകെ കിറ്റക്സ് കമ്പനി അനധികൃതമായി സ്ഥാപിച്ച മാലിന്യ പൈപ്പുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കാത്ത സാഹചര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകി. അനധികൃതമായി നികത്താൻ ശ്രമിച്ച പാടങ്ങളിലെ മണ്ണ് നീക്കം ചെയ്യണമെന്നും എം. എൽ. എ പറഞ്ഞു. ഇത്തരത്തിലുള്ള മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി അദാലത്ത് നടത്തും. പെരുമ്പാവൂർ -ആലുവ റോഡിന്റെ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കണമെന്നും പി. വി ശ്രീനിജിൻ എം. എൽ. എ ആവശ്യപ്പെട്ടു.
കോതമംഗലത്തെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വീടുകള്‍ക്ക് അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടുന്നതിന് അടിയന്തര പ്രധാന്യം നല്‍കണമെന്ന് ആന്‍ണി ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തങ്കളം- കാക്കനാട് പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. കുട്ടമ്പുഴ പന്തപ്ര ആദിവാസി കോളനിയിലെ ഭവന നിര്‍മ്മാണം വേഗത്തിലാക്കാൻ എം.എല്‍.എയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ നവംബര്‍ ആദ്യ വാരത്തില്‍ യോഗം ചേരും. വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായി വാടാട്ടുപാറയില്‍ 4 കിലോമീറ്റര്‍ പുതിയ ഫെസിങ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 7 കിലോമീറ്ററില്‍ പുതിയതായി ഫെസിങ് ചെയ്യുന്നതിനുള്ള
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
തുടര്‍ച്ചയായി മണ്ണിടിച്ചിലുണ്ടാകുന്ന നേര്യമംഗലം മേഖലയിലെ സ്ഥലങ്ങള്‍ ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ ഫെബ്രുവരിയോടെ പൂര്‍ത്തീകരിക്കും. നേര്യമംഗലത്തിന് സമാനമായി ഇടമലയാറിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളുണ്ടെന്നും അവിടെയും പഠനം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
കോതമംഗലം മണ്ഡലത്തിലെ ദേശീയ പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എം. എൽ. എ ആവശ്യപ്പെട്ടു, അടിയന്തര സാഹചര്യങ്ങളിൽ ട്രാഫിക് വാര്‍ഡന്മാരുടെ സേവനം പ്രയോജനപ്പെടുത്തണം.
മുടിക്കൽ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര നിർണയം ഉടൻ പൂർത്തിയാക്കണമെന്ന് മാത്യു കുഴൽനാടൻ എം. എൽ. എ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന ആധാര കൈമാറ്റങ്ങൾ ബുധനാഴ്ചക്കകം കൈമാറാൻ സബ് രജിസ്ട്രാർ ഓഫീസർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ റെവന്യൂ ഉദ്യോഗസ്ഥരെ പദ്ധതി നടത്തിപ്പിനായി നിയോഗിക്കും. ജൽ ജീവൻ മിഷന്റെ ഭാഗമായി വാളകം പഞ്ചായത്തിൽ നിർമിക്കുന്ന പുതിയ വാട്ടർ ടാങ്കിന്റെ ടെൻഡർ 40 ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. മൂവാറ്റുപുഴ കോർമല വാട്ടർ ടാങ്കിന്റെ ഘടന സ്ഥിരത റിപ്പോർട്ട് തയ്യാറായി കഴിഞ്ഞു. അതിനു ശേഷം സെൻസറുകൾ സ്ഥാപിച്ചു ജലനിരപ്പ് ഉയർത്തുമെന്നും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ആരക്കുഴ ഗ്രാമപഞ്ചായത്തിലെ മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞു കിടക്കുന്ന സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് എം. എൽ. എ യുടെ അധ്യക്ഷതയിൽ യോഗം ചേരാനും തീരുമാനമായി.
മണ്ഡലകാലം കണക്കിലെടുത്ത് കാലടിഭാഗത്ത് പെരിയാറിന്റെ വിവിധ കടവുകൾ ശുചീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എ ആവശ്യപ്പെട്ടു. അങ്കമാലി ബൈപാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍വേ നടപടികള്‍ ഉടൻ ആരംഭിക്കണമെന്നും എം. എൽ. എ പറഞ്ഞു.
പൊതു മരാമത്ത്, പഞ്ചായത്ത് എന്നിവരുടെ ഉടമസ്ഥതയിലുള്ള റോഡുകൾ വാട്ടർ അതോറിറ്റി കുഴിക്കുന്ന പക്ഷം നിർബന്ധമായും പുനഃസ്ഥാപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ട്രാഫിക് അഡ്വൈസറി ബോർഡ് യോഗം ഉടൻ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപ്പ് സാമ്പത്തിക വർഷത്തിലെ വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതിയും യോഗത്തിൽ വിലയിരുത്തി. കേരള വാട്ടർ അതോറിറ്റി പി. എച്ച് ഡിവിഷൻ കൊച്ചി, ജെൻറം കൊച്ചി പ്രൊജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് (റോഡ്സ് ) തൃക്കാക്കര, ഇടമലയാർ ഇറിഗേഷൻ പ്രൊജക്റ്റ് ഡിവിഷൻ 1, പൊതുമരാമത്ത് വകുപ്പ് (ബിൽഡിംഗ്), എന്നീ ഓഫീസുകൾ 100 ശതമാനം തുകയും ചെലവഴിച്ചു. ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ 99.9 ശതമാനം തുകയും വിനിയോഗിച്ചു.
യോഗത്തിൽ ഹൈബി ഈഡൻ എം. പി, എം. എൽ. എ മാരായ ആന്റണി ജോൺ, റോജി എം. ജോൺ, പി വി ശ്രീനിജിൻ, മാത്യു കുഴൽനാടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാൻ, ജില്ലാ പ്ലാനിങ് ഓഫീസർ പി. എ ഫാത്തിമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
NEWS
നേര്യമംഗലം പാലത്തിനു താഴെ പുഴയിൽ അജ്ഞാത മൃതദേഹം

കോതമംഗലം :- നേര്യമംഗലം പാലത്തിനു താഴെ ഇന്ന് വൈകിട്ട് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; ഊന്നുകൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പിങ്ക് കളർ ഷർട്ടും കറുത്ത പാൻ്റും ധരിച്ച 55 വയസിനു മുകളിൽ പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് പെരിയാറ്റിലൂടെ ഒഴുകിയെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഊന്നുകൽ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയിലെത്തിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
NEWS
കോതമംഗലം താലൂക്ക് വികസന സമിതി യോഗം ചേർന്നു

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനിസിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേർന്നു.തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ വേഗത്തില്‍ ആക്കുന്നതിന് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം എല്‍ എ നിര്‍ദ്ദേശം നല്‍കി. ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫില്‍ നിന്നും പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയുടെ ബൗണ്ടറി മാപ്പ് അംഗീകരിച്ചിട്ടുളളതും കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനായി സര്‍വ്വെ മാപ്പ് തയ്യാറാക്കുവാന്‍ വനം വകുപ്പിന്റെ തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍,മിനി സര്‍വ്വെ,കോഴിക്കോട് ടീമിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുളളതുമാണെന്ന് ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പ്രകൃതിക്ഷോഭം മൂലവും വന്യമൃഗശല്യം മൂലവും ഉണ്ടായ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം ദ്രുതഗതിയില്‍ നല്‍കുന്നതിന് എം എല്‍ എ നിര്‍ദ്ദേശം നല്‍കി.
അന്‍പതു ലക്ഷത്തി അന്‍പത്തിരണ്ടായിരത്തി നാനൂറ് രൂപയുടെ കൃഷി നാശം തിട്ടപ്പെടുത്തി ജില്ലാ ഓഫീസിലേയ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ നിലവിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.നിലവില്‍ കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.ഇടമലയാര്‍ സ്‌കൂളില്‍ ഉണ്ടായ കാട്ടാന ശല്യത്തെക്കുറിച്ചും താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ ഈയിടെയായി ഉണ്ടാകുന്ന വന്യജീവി ശല്യത്തെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.ഫെന്‍സിങ് മെയിന്റനന്‍സ് നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവിലെ സ്ഥിതി നിയന്ത്രണ വിധേയവുമാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.ട്രാഫിക് പരിഷ്കാരങ്ങൾ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണ മെന്നും കെ എസ് ആര്‍ ടി സി,പ്രൈവറ്റ് ബസുകള്‍ നിയമങ്ങൾ കര്‍ശനമായി പാലിക്കണമെന്നും യോഗം നിര്‍ദ്ദേശം നല്‍കി.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി,ജില്ലാ പഞ്ചായത്ത് മെമ്പര്‍ റാണിക്കുട്ടി ജോര്‍ജ്ജ്,നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എ നൗഷാദ്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,തഹസില്‍ദാര്‍ റെയ്ച്ചൽ കെ വര്‍ഗ്ഗീസ്,വിവിധ വകുപ്പ് മേധാവികൾ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
NEWS
മലയോര ഹൈവേ ; ചെട്ടിനട മുതൽ കോട്ടപ്പടി വരെയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേരുന്നു

പെരുമ്പാവൂർ : മലയോര ഹൈവേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് പെരുമ്പാവൂർ മണ്ഡലത്തിൻ്റെ വിവിധ ഇടങ്ങളിൽ യോഗങ്ങൾ ചേരുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥല ഉടമകളും യോഗത്തിൽ പങ്കെടുക്കും.
ചെട്ടിനടയിൽ തുടങ്ങി പാണം കുഴി, കൊമ്പനാട്, പാണിയേലി, പയ്യാൽ എന്നിവയിലൂടെ ചെറങ്ങനാൽ പ്രദേശം വരെയുള്ള 15.24 കിലോമീറ്റർ ദൈർഘ്യത്തിലുള്ള റോഡിൻെറ ഇരു ഭാഗത്തെയും സ്ഥലം വിട്ടു നൽകുന്നവരുടെ യോഗമാണ് മൂന്നിടങ്ങളിലായി നടക്കുന്നത്. 12 മീറ്റർ വീതിയാണ് റോഡിന് ആവശ്യമായുള്ളത്. വേങ്ങൂർ, കൂവപ്പടി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും,ടി പ്രദേശത്തെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
ഏപ്രിൽ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കൊമ്പനാട് ഗവൺമെന്റ് യുപി സ്കൂളിൽ പാണംകുഴി മുതൽ കൊമ്പനാട് ജംഗ്ഷൻ വരെയുള്ളവരുടെയും
11 മണിക്ക് ക്രാരിയേലി സർവീസ് സഹകരണ ബാങ്ക് എം.എം ഐസക് സ്മാരക ഹാളിൽ കൊമ്പനാട് മുതൽ കുത്തുങ്കൽ പള്ളി ഭാഗം വരെയുള്ളവരുടെയും 12 മണിക്ക് മേക്കപാലാ എൽപി സ്കൂൾ ഹാളിൽ കുത്തുങ്കൽ പള്ളി മുതൽ ചെറങ്ങാൽ വരെയുള്ളവരുടെയും യോഗങ്ങൾ ചേരും. എൽദോസ് കുന്നപ്പള്ളി എംഎൽഎ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇
https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM
-
ACCIDENT7 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
NEWS2 days ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം
-
NEWS4 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
ACCIDENT1 week ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME5 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കോതമംഗലം മാർ തോമ ചെറിയ പള്ളി ഓർത്തഡോക്സ് സഭയുടെതല്ല: കോതമംഗലം മുൻസിഫ് കോടതി
-
NEWS6 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.