കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ് മുതൽ 2025 ഏപ്രിൽ മാസം വരെ കോലഞ്ചേരി കടമറ്റത്തു ലാംബ്രോമെലൻ എന്ന സ്ഥാപനം നടത്തിയായിരുന്നു തട്ടിപ്പ് . കോഴിക്കോട് സ്വദേശിയായ പ്രവീൺ വിശ്വനാഥന്റെ ആധാർ കാർഡ് അഡ്രസും ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയാണ് ലക്ഷങ്ങൾ തട്ടിയത്. ജോലി അന്വേഷിച്ചു എത്തിയ ഒരാളുടെ അക്കൗണ്ട് നമ്പർ ട്രാൻസാക്ഷൻ കാണിക്കുന്നതിന്നയി എന്ന പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തു. അതിലൂടെയാണ് ഈ പാടുകൾ നടത്തിയത്.
ജോലി തേടിയെത്തിയ എല്ലാവരോടും 2025 ഏപ്രിൽ മാസം വിസ റെഡി ആക്കി തരാം എന്ന് പറഞ്ഞു വ്യാജ എഗ്രിമെൻ്റുകൾ തയ്യാറാക്കി പണം വാങ്ങിയ ശേഷം സ്ഥാപനം പൂട്ടി മുങ്ങുക ആയിരുന്നു. പ്രതി യുടെ പേരും അഡ്രസും വ്യാജമായിരിന്നിടത്തു നിന്നാണ് പുത്തൻകുരിശ് പോലീസ് അന്വേഷിച്ചു കണ്ടെത്തിയത്. പ്രതി തിരച്ചറിയാതിരിക്കാൻ ബസിലായിരുന്നു യാത്രകൾ. പോലീസ് അന്വേഷണം തുടങ്ങിയതറിഞ്ഞ ഇയാൾ വെങ്ങോല ഭാഗത്തെ വാടക വീട്ടിൽ നിന്നും രാത്രിയിൽ മുങ്ങുക ആയിരുന്നു. പാലക്കാട് തിരുവില്ലുവാമലയിൽ കുടുംബമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന ഇയാളെ സാഹസികമായിയാണ് പോലീസ് പിടികൂടിയത്.
2009 ൽ കോതമംഗലം അജാസ് വധക്കേസിൽ ഒന്നാംപ്രതിയായി 2018 വരെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പുത്തൻകുരിശ് ഡി.വൈ.എസ്.പി വി.ടി ഷാജൻ ഇൻസ്പെക്ടർ എൻ. ഗിരീഷ്, എസ്.ഐമാരായ കെ.ജി ബിനോയി. ജി ശശിധരൻ, എ.എസ് മാരായ ബിജു ജോൺ ,കെ.കെ സുരേഷ്കുമാർ, വിഷ്ണു പ്രസാദ്, സീനിയർ സി പി ഒ മാരായ രാജൻ കാമലാസനൻ, പി.ആർ അഖിൽ, പി.എം റിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
