കോതമംഗലം – കോതമംഗലത്ത്, ഭൂതത്താൻകെട്ടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം കൃഷിയിടങ്ങൾ നശിപ്പിച്ചു; ഇന്ന് പുലർച്ചെ ആറോളം ആനകളാണ് എത്തിയത്.ഭൂതത്താൻകെട്ടിനു സമീപം പരപ്പൻചിറ ഭാഗത്ത് താമസിക്കുന്ന ബന്ധുക്കളായ എൽദോസ് ,ജോയി എന്നിവരുടെ വീടിനു സമീപമാണ് ആനകൾ എത്തിയത്. ഇവരുടെ വാഴ, കമുക്, കപ്പ, പച്ചക്കറികൾ തുടങ്ങിയവ ചവിട്ടി മെതിക്കുകയായിരുന്നു. സമീപത്തെ തോട്ടത്തിലെ ചുറ്റുമതി ലും തകർത്താണ് ആനകൾ എത്തിയത്.
ആദ്യമായാണ് ഈ ഭാഗത്ത് കാട്ടാനകൾ എത്തുന്നത്. കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളാണ് ഇതുവരെ ഇവരുടെ കൃഷിക്ക് ഭീഷണിയായിരുന്നത്. കാട്ടാനകളും എത്തിത്തുടങ്ങിയതോടെ ജീവനും ഭീഷണിയായിരിക്കുകയാണ്.
വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കൃഷിയുടമ മേരി എൽദോസ് പറഞ്ഞു.
