കോതമംഗലം: റമ്പൂട്ടാൻ വിലയിടിവ് തടയാൻ അടിയന്തരമായി സംസ്ഥാനസർക്കാർ ഇടപെടണമെന്ന് കർഷക സംഘം കവളങ്ങാട് ഏരിയ കമ്മിറ്റി.
റമ്പൂട്ടാൻ കൃഷി വ്യാപകമായതോടെ വിപണിയില്ലാത്തതും വിലയിടിവും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. റബ്ബറിന് പകരമായി വ്യാപകമായി റമ്പൂട്ടാൻ കൃഷി ചെയ്ത കർഷകരെ സഹായിക്കാൻ ഹോർട്ടികോർപ്, വിഎഫ്പിസികെ പോലുള്ള സർക്കാർ ഏജൻസികൾ വഴി റമ്പൂട്ടാൻ സംഭരിക്കണം.
നിലവിലെ വിപണിയിൽ കിലോയ്ക്ക് ഏകദേശം 180 മുതൽ 350 രൂപ വരെയാണ് വില.എന്നാൽ കൃഷിക്കാർക്ക് 60- 80 രൂപ മാത്രമെ കിട്ടുന്നുള്ളു. സർക്കാർ തലത്തിൽ റംബൂട്ടാൻ സംഭരണം നടത്തിയാൽ വിലയിടിവ് ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. വിളവെടുപ്പ് സീസണിൽ വ്യാപാരികൾ എത്താത്തതും, മറ്റു സംസ്ഥാനങ്ങളിലെ വിപണി തകർച്ചയും, മഴയും കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു.
ഹോർട്ടികോർപ്, വിഎഫ്പിസികെ പോലുള്ള സർക്കാർ ഏജൻസികൾ ഇടപെടുകയും നേരിട്ട് സംഭരിക്കുകയും ചെയ്താൽ കർഷകർക്ക് ന്യായവില ഉറപ്പാക്കാം.മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുവാൻ കൃഷിക്കാർക്ക് ആവശ്യമായ സാമ്പത്തിക സഹായവും, ആവശ്യമായ പരിശീലനവും നൽകണം. പഴങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ കാനിംഗ് പോലുള്ള സാങ്കേതികവിദ്യകൾ സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്നും കർഷക സംഘം കവളങ്ങാട് ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.























































