- ഷാനു പൗലോസ്
കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം.
മലങ്കര മെത്രാപ്പോലിത്ത സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകിയത് കാതോലിക്കേറ്റ് അസിസ്റ്റന്റ് അഭി.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മാത്രമായിരുന്നതിനാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈദീക ട്രസ്റ്റിയായി ഫാ.റോയി ജോർജ് കട്ടച്ചിറയും അൽമായ ട്രസ്റ്റിയായി കമാണ്ടർ തമ്പു ജോർജ് തുകലനും സഭാ സെക്രട്ടറിയായി ജേക്കബ് സി മാത്യുവും തെരെഞ്ഞെടുക്കപ്പെട്ടു.
PHOTO: ഫാ.റോയി കട്ടച്ചിറ
ഇൻഡ്യയിലെ യാക്കോബായ സുറിയാനി പള്ളികളിൽ നിന്നുള്ള ഇടവകാംഗങ്ങൾക്ക് ആനുപാതികമായി തെരെഞ്ഞെടുക്കപ്പെട്ട 2510 പ്രതിനിധികൾക്കായിരുന്നു വോട്ടവകാശം. അതിൽ 2166 വോട്ടർമാരാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ സമ്മദിദാനാവകാശം രേഖപ്പെടുത്തിയത്. വൈദീക ട്രസ്റ്റിയായി വിജയിച്ച ഫാ.റോയി കട്ടച്ചിറ ഓർത്തഡോക്സ് വിഭാഗത്തിനെതിരെ സന്ധിയില്ലാ സമരം നയിച്ച് വിജയം നേടിയതിന്റെ അനുഭവ കരുത്തുമായിട്ടാണ് സഭയുടെ അമരത്തേക്ക് എത്തുന്നത്.
PHOTO : കമാണ്ടർ തമ്പു ജോർജ് തുകലൻ
മാസ്മരിക വിജയം നേടി കമാണ്ടർ തമ്പു ജോർജ് തുകലൻ സഭയുടെ അമരത്തേക്ക് വരുമ്പോൾ വിശ്വാസികൾ ഏറെ പ്രതീക്ഷയിലാണ്. എതിരാളികൾ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും അവയെയെല്ലാം ചിരിച്ച് കൊണ്ട് നേരിട്ട കമാണ്ടർ തമ്പു ജോർജ് തുകലന് ഈ തെരെഞ്ഞെടുപ്പിലെ മിന്നുംജയം ആരോപണങ്ങൾ ഉന്നയിച്ചവർക്കും, സാമൂഹിക മാധ്യങ്ങളിലൂടെ അവഹേളിച്ചവർക്കുമുള്ള ഒരു മധുര പ്രതികാരം കൂടിയാണ്.
PHOTO: ജേക്കബ്.സി മാത്യു
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായ സാന്നിധ്യമായ ജേക്കബ്.സി മാത്യു ശക്തമായ ത്രികോണ മത്സരത്തിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് സഭയുടെ സെക്രട്ടറി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.
രാവിലെ പത്ത് മണിയോടെ അസോസിയേഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഭി.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും നിലവിലെ സഭാ സ്ഥാനികളും യോഗത്തിൽ സന്നിഹിതരായിരുന്നു. പ്രമേയങ്ങളും, ഭരണഘടന ഭേദഗതികൾക്കും അസോസിയേഷൻ അംഗീകാരം നൽകി. പൊതുയോഗത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് വോട്ടെടുപ്പ് നടന്നത്.
യാക്കോബായ സഭയുടെ വിവിധ ഭദാസനങ്ങളിൽ നിന്ന് ഉന്നതാധികാര സമിതിയായ മാനേജിംഗ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പുകൾ അതത് ഭദ്രാസനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ആഴ്ചയിൽ പൂർത്തീകരിച്ചിരുന്നു. മുൻ ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ കോശി എം ജോർജായിരുന്നു മുഖ്യ വരണാധികാരി.
📱 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ 👇
Follow this link to join my WhatsApp group:
