കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ ചീക്കോടും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ( ചൊവ്വാഴ്ച) രാത്രിയിലാണ് പെരിയാർ നീന്തികടന്ന് 3 ആനകൾ എത്തിയിട്ടുള്ളത്.ഇതിനെ തുടർന്ന് പ്രദേശത്തെ 5,6 വാർഡ് പ്രദേശങ്ങളിലും, കൂവപ്പാറ നഗറിലും സമീപമുള്ള മേഖലകളിലും ആർ ആർ ടി യുടെയും, ആന വാച്ചർമ്മാരുടെയും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചു. 2 വർഷം മുൻപാണ് ചാരുപാറ മേഖലയിൽ പെരിയാർ നീന്തിക്കടന്ന് ആനകൾ എത്തിയ സംഭവം ഇതിന് മുൻപുണ്ടായിട്ടുള്ളത്. ആ വേളയിൽ വനം വകുപ്പിന്റെയും, നാട്ടുക്കാരുടെയും സഹകരണത്തോടെ തിരികെ പെരിയാറിനപ്പുറത്തെ വനത്തിലേക്ക് ആനകളെ തുരത്തിയതിന് ശേഷം ഇതുവരെ ആനയുടെ സാന്നിധ്യം ഈ മേഖലയിൽ കണ്ടിരുന്നില്ല.
അതിന് ശേഷം ഇപ്പോഴാണ് പ്രദേശത്ത് വീണ്ടും കാട്ടാനകളുടെ സാന്നിധ്യം കണ്ടു വന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് ആർ ആർ ടി യുടെയും, ആന വാച്ചർ മാരുടെയും നിരീക്ഷണം ശക്തമാക്കുന്നതിനും,വേഗത്തിൽ ആനകളെ പെരിയാറിനപ്പുറത്തേക്ക് തുരത്തി വിടുന്നതിനുമായുള്ള നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. കൂവപ്പാറ നഗറിന് സമീപത്തായി ആനകളെത്തിയ കൃഷിയിടമുൾപ്പെടെയുള്ള പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ ജന പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. പഞ്ചായത്ത് അംഗം സിനി ബിജു,ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ പി.കെ സൈനുദിൻ, ആർ ആർ ടി സ്‌റ്റാഫ്, സെക്ഷൻ ഓഫീസർ, കോതമംഗലം സെക്ഷൻ സ്റ്റാഫ് ,എം എസ് ശശി, കെ ഒ കുര്യാക്കോസ് എന്നിവരും എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
