കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പഠനാവശ്യത്തിനായി ലാപ്ടോപ്പ് ആവശ്യപ്പെട്ട്കോതമംഗലത്തുള്ള വിവിധ ഏജൻസികളിൽ
പണം അടച്ച് നൂറ് കണക്കിന് വിദ്യാർത്ഥികളാണ് കുടുങ്ങിയത്. വിദ്യാർത്ഥികൾ പഠിച്ച ഒരു സ്ഥാപനത്തിന് കീഴിലുള്ള ട്രസ്റ്റു മുഖേനയും നിരവധി വിദ്യാർത്ഥികൾ ലാപ്ടോപ്പിനായി പണം അടച്ചിരുന്നു. 25000 മുതൽ 35000 രൂപവരെ പതിവിലയായി അടച്ചവരാണ് ഏറെയും. 1500 രൂപ സ്ഥാപനത്തിൻ്റെ സർവീസ് ചാർജ് ആയി വേറെയും അടച്ചു. 150 ലധികം വിദ്യാർത്ഥികൾ ഈ ഒരു സ്ഥാപനത്തിൻ്റെ കീഴിലെ ട്രസ്റ്റ് മുഖേന പണം അടച്ചിട്ടുണ്ട്.
പഠിച്ച സ്ഥാപനത്തിന് കീഴിലുള്ള ട്രസ്റ്റ് എന്ന വിശ്വാസമാണ് വിദ്യാർത്ഥികളെ ആകർഷിച്ചത്. ഇതിന് പുറമെയാണ്
വിവിധ ഏജൻസികൾ മുഖേന പണം അടച്ച വിദ്യാർത്ഥികൾ.
തട്ടിപ്പിന് ഇരയായ ഭൂരിഭാഗം വിദ്യാർത്ഥികളും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ബന്ധുക്കളിൽ നിന്നും അയൽ വാസികളിൽ നിന്നും കടം വാങ്ങിയാണ് മിക്ക വിദ്യാർത്ഥികളുടെയും മാതാപിതാക്കൾ ഏജൻസികളിൽ പണം അടച്ചത്. സ്വകാര്യപണം ഇടപാട് സ്ഥാപനങ്ങളിൽ നിന്ന്
പണം പലിശക്ക് എടുത്തവരും ഉണ്ട്.
എഞ്ചിനീയറിംഗ് ഉൾപ്പെടെ പ്രൊഫഷണൽ കോഴ്സുകളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പoന ആവശ്യങ്ങൾക്ക് ലാപ്ടോപ്പ് അനിവാര്യമാണ്. വലിയ തുക നല്കി ലാപ്ടോപ്പ് വാങ്ങാൻ മാർഗ്ഗം ഇല്ലാത്ത വിദ്യാർത്ഥികളാണ് തട്ടിപ്പിൽ കുടുങ്ങിയവരിൽ ഏറെയും ഇത്തരത്തിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് സർക്കാർ നേരിട്ട് ലാപ്ടോപ് നല്കാനോ ഏജൻസികൾ മുഖേന ലഭ്യമാക്കാനോ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം അടച്ച പണം തിരികെ ലഭ്യമാക്കാൻ നടപടി വേണമെന്നും വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും മുസ്ലിംലീഗ് നിയോജക മണ്ഢലം പ്രസിഡൻ്റ് മുഹമ്മദ് ഇഖ്ബാൽ, ജന.സെക്രട്ടറി കെ എം കുഞ്ഞുബാവ, ട്രഷറർ പി എം എ കരീം എന്നിവർ ആവശ്യപ്പെട്ടു.
