കോതമംഗലം : വനം വകുപ്പിന്റെ ഇടപെടലിൽ കുട്ടമ്പുഴ പഞ്ചായത്തിലെ താളുംകണ്ടം ആദിവാസികുടിയിലെ ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി എത്തി. താളുംകണ്ടം ഊരിലെ കുരുന്നുകൾക്ക് ആശ്വാസമായത് മലയാറ്റൂർ ഡി എഫ് ഒ യുടെ ഇടപെടൽ. സ്കൂൾ തുറന്നതോടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചെങ്കിലും ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ഇവിടെത്തെ കുട്ടികൾ. റേഞ്ച് ഓഫീസറുടെ ഇടപെടൽ കൊണ്ട് കഴിഞ്ഞ ദിവസമാണ് ഊര് വിദ്യാകേന്ദ്രത്തിൽ വൈദ്യുതി ലഭിച്ചത്.വൈദ്യുതി ലഭിച്ചതോടെ മുടങ്ങിപ്പോയ പഠിപ്പ് കുട്ടികൾ പുനരാരംഭിച്ചു. ഊരു വിദ്യാകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം വനം വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണങ്കിലും കെട്ടിടത്തിൽ ഏറെ നാളുകളായി വൈദ്യുതി ലഭിച്ചിരുന്നില്ല. തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ബൂത്ത് കൂടിയായി ഉപയോഗിക്കുന്നതാണ് ഈ കെട്ടിടം. തെരഞ്ഞെടുപ്പ് വേളകളിൽ സമീപത്തെ വീട്ടിൽ നിന്ന് താല്കാലിക വൈദ്യുുതി കണക്ഷൻ ലഭ്യമാക്കുകയായിരുന്നു പതിവ്.
വൈദ്യുതി കണക്ഷൻ എടുക്കുന്നത് സംബന്ധിച്ച് പഞ്ചായത്തും ട്രൈബൽ വകുപ്പും വനം വകുപ്പും തമ്മിൽ നിലനിന്ന ആശയ കുഴപ്പമാണ് കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ വൈകാൻ ഇടയാക്കിയത്. ഊരു വിദ്യാകേന്ദ്രത്തിൽ വൈദ്യുതിയില്ലാതെ കുരുന്നുകളുടെ പഠനം മുടങ്ങിയതറിഞ്ഞ് മലയാറ്റൂർ ഡി എഫ് ഒ രവികുമാർ മീണ വൈദ്യുതി ലഭ്യമാക്കാൻ വേണ്ട നടപടിയെടുക്കുന്നതിന് തുണ്ടത്തിൽ റെയിഞ്ച് ഓഫീസർ മുഹമ്മദ് റാഫിയെ ചുമതലപ്പെടുത്തുകയായിരുന്നു. റെയിഞ്ച് ഓഫീസറുടെ നിർദ്ദേശത്തെത്തുടർന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദിൽഷാദ് എം, താളുംകണ്ടം ആദിവാസി വനസംരക്ഷണ സമിതി സെക്രട്ടറി അനൂപ് എം എൻ എന്നിവർ വേങ്ങൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെത്തി അധികൃതരെ കാണുകയും കെ.എസ്.ഇ.ബി അധികൃതരെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് വേങ്ങൂർ സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ ബാബുവിൻ്റെ നേതൃത്വത്തിൽ നടപടികൾ ധൃതഗതിയിലാക്കി കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ നൽകിയത്.
കുട്ടികളുടെ പഠിപ്പ് മുടങ്ങിയതോടെ താളുംകണ്ടം ഊരുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വനം വകുപ്പ് ഇടപെടലിന് ഫലം കണ്ട ആശ്വാസത്തിലാണ് ഊരുകാർ ഇപ്പോൾ. കണക്ഷൻ എടുക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾ വനം വകുപ്പാണ് വഹിച്ചത്. എന്നാൽ വൈദ്യുതി ചാർജ്ജ് അടയ്ക്കുന്നതിന് വനം വകുപ്പിന് നിലവിൽ ഫണ്ടില്ല. ഇതിനാൽ തൽക്കാലം ഊര് നിവാസികൾ പണം പിരിച്ച് വൈദ്യുതി ചാർജ്ജ് അടയ്ക്കാനാണ് തീരുമാനം. പഞ്ചായത്തോ, ട്രൈബൽ വകുപ്പോ വൈദ്യുതി ചെലവ് ഏറ്റെടുക്കണമെന്നാണ് ഊര് നിവാസികളുടെ ആവശ്യം.
