കോതമംഗലം: ഉപഭോക്തൃ നിയമ പോരാട്ട വഴികളിൽ നീതി നിഷേധിക്കപ്പെട്ട അനേകരുടെ രക്ഷകനായി തുടരുകയാണ് ‘കോട്ടില്ലാ വക്കീലാ’യ കോതമംഗലം സ്വദേശി ഗോപാലൻ വെണ്ടുവഴി. നിയമബിരുദമില്ലാതിരുന്നിട്ടും ഉപഭോക്തൃ കോടതികളിൽ മറ്റുള്ളവർക്ക് വേണ്ടി കേസുകൾ വാദിച്ച് ജയിക്കുന്ന ഗോപാലൻ വെണ്ടുവഴിയുടെ അസാധാരണ ജീവിതം നിയമവിദ്യാർത്ഥികൾക്കും പഠനവിഷയമാക്കാവുന്നതാണ്.
‘കേസുകൾ’ അദ്ദേഹത്തിന് കേവലം സ്വന്തം കാര്യങ്ങൾ മാത്രം ആയിരുന്നില്ല. നാട്ടിലെ സാധാരണക്കാരായ ആളുകൾക്ക് നീതി ലഭിക്കണം എന്നാഗ്രഹിച്ച്, അവർക്ക് വേണ്ടി നിരന്തരം എറണാകുളത്തും, തിരുവനന്തപുരത്തും കോടതികളിൽ നിയമബിരുദത്തിൻ്റെ പിൻബലമില്ലാതെ ഹാജരാവുകയായിരുന്നു.13 വർഷം മുമ്പ് തനിക്ക് തന്നെയുണ്ടായ ഒരു നീതി നിഷേധത്തിനെതിരെ ഉപഭോക്തൃ കോടതിയിൽ സ്വയം വാദിച്ച് ജയിച്ചതിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഗോപാൽ മാഷ് ഈ രംഗത്തേക്ക് കടന്നു വന്നത്. നിയമ പോരാട്ട രംഗത്ത് നിരവധി കേസുകളിൽ വിജയം നേടിയ ഗോപാലൻ വെണ്ടുവഴി ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഒരു കേസിൽ പോലും തോറ്റിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഒരു ഗ്രന്ഥകാരനും അറിയപ്പെടുന്ന വിവരാവകാശ പ്രവർത്തകനും അധ്യാപകനുമായ ഗോപാൽ മാഷ് ഉപഭോക്‌തൃ ജാഗ്രതാ സമിതി, വിവരാവകാശ സമിതി, ശബരി റെയിൽ സമരസമിതി തുടങ്ങിയവയുടെ ഭാരവാഹിയെന്ന നിലയിലും പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമാണ്.
കർഷകർ, സാധാരണ ഉപഭോക്താക്കൾ, അശരണർ, ഇൻഷുറൻസ് ഉപഭോക്താക്കൾ എന്നിവരുടെയൊക്കെ പരാതികളാണ് കൂടുതലും ഗോപാലൻ ഏറ്റെടുത്തത്. പാവപ്പെട്ടവർക്ക് താങ്ങാകാനാണ് അദ്ദേഹം ഉപഭോക്തൃ കോടതിയിലേക്ക് ചുവടുവെച്ചത്. നിയമത്തിൻ്റെ ആനുകൂല്യമുണ്ടെങ്കിലും തന്നെപ്പോലെയുള്ളവർ ഈ രംഗത്ത് കടന്നു വരുന്നില്ല എന്ന സാഹചര്യവും ഗോപാലൻ മാഷ് ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാറുകൾ രാജ്യത്തുടനീളം സംഘടിപ്പിക്കണമെന്നും, കോടതി നടപടികൾ ലളിതമാക്കണമെന്നും, എൻഫോഴ്സ്മെൻ്റ് മെക്കാനിസം കുറച്ചു കൂടി ബലപ്പെടുത്തണമെന്നും, കേസുകൾ അനന്തമായി നീളുന്നത് അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നും, കൺസ്യൂമർ കോടതികളിലേക്ക് തന്നെപ്പോലെയുള്ള നോൺ അഡ്വക്കേറ്റുമാർ ധാരാളമായി കടന്നു വരണമെന്നും ഗോപാലൻ വെണ്ടുവഴി പറഞ്ഞു.
