- ഷാനു പൗലോസ്
കോതമംഗലം: കോതമംഗലം മേഖലയിലെ ഓടക്കാലി പള്ളി ഉൾപ്പെടെ യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലും സഭയുടെ ആചാരാനുഷ്ഠാങ്ങളിലും നിലനിൽക്കുന്ന ആറ് പള്ളികൾ സർക്കാർ പോലീസിനെ ഉപയോഗിച്ച് 2017 ജൂലൈ 3ലെ സുപ്രീം കോടതി വിധിപ്രകാരം തങ്ങൾക്ക് പിടിച്ചെടുത്ത് തരുന്നില്ലെന്ന് കാണിച്ച് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിച്ചത് അവർക്ക് തന്നെ വലിയ തിരിച്ചടിയായി. കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ മൂന്ന് പള്ളികളുടെ അവകാശം സംബന്ധിച്ചുള്ള വിധി ഉപയോഗിച്ച് കീഴ്ക്കോടതികളെ തെറ്റിദ്ധരിപ്പിച്ച് യാക്കോബായ സുറിയാനി സഭയുടെ എല്ലാ പള്ളികളും ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുക്കുന്ന സ്ഥിതിയായിരുന്നു മുൻപുണ്ടായിരുന്നത്. അത്തരത്തിൽ ഹൈക്കോടതിയിൽ നിന്ന് പോലീസ് പ്രൊട്ടക്ഷൻ സമ്പാദിച്ച് യാക്കോബായ സഭയുടെ പുരാതനമായ മുളന്തുരുത്തി, കണ്ടനാട്, പിറവം, കടമറ്റം തുടങ്ങി 56 പള്ളികൾ ഇതിനോടകം കോട്ടയം ഓർത്തഡോക്സ് സഭ കൈവശപ്പെടുത്തിയിരുന്നു.
ഇതിൻ്റെ ചുവട് പിടിച്ചാണ് കോതമംഗലം ഓടക്കാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, കോലഞ്ചേരി മഴുവന്നൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, മൂവാറ്റുപുഴ പുളിന്താനം സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി, പാലക്കാട് ജില്ലയിലെ വടക്കൻചേരി ചെറുക്കുന്ന് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, എരിക്കുംചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, മംഗലംഡാം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി എന്നീ പള്ളികൾ പിടിച്ച് നൽകണമെന്ന് ഹൈക്കോടതി വിധി നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ച് സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് സഭ സുപ്രീം കോടതിയെ സമീപിച്ചത്.

കേസ് പരിഗണിച്ച സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് ഹൈക്കോടതിയോട് മലങ്കര സഭാ തർക്കത്തിൻ്റെ വസ്തുതകൾ പഠിച്ച് 2017 ജൂലൈ 3ലെ വിധി ഏതൊക്കെ പള്ളികൾക്ക് ബാധകമാകും എന്നത് കണ്ടെത്തുവാൻ ആവശ്യപ്പെട്ടിരുന്നു. നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ആറ് മാസത്തിന് ശേഷം വന്ന വിധിയിലാണ് യാക്കോബായ സഭയ്ക്ക് നീതി ലഭ്യമായത്. യാക്കോബായ സഭയ്ക്ക് വേണ്ടി അഡ്വ. നവീൻ. ആർ നാഥ്, അഡ്വ. ശ്യാം ദിവാൻ എന്നിവർ ഹാജരായി.
അനീതിക്ക് മേൽ നീതിയുടെ വിജയമാണ് ഇതെന്ന് മലങ്കര മെത്രാപ്പോലീത്തയും ശ്രേഷ്ഠ കാതോലിക്കയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ കോടതി വിധിയോട് പ്രതികരിച്ചു. യാക്കോബായ സഭയ്‌ക്ക് ആശ്വാസം നൽകുന്ന വിധിയാണ് ഹൈക്കോടതിയുടേതെന്നും, വരും ദിവസങ്ങളിൽ പരിശുദ്ധ സഭയുടെ സമിതികൾ കൂടി തുടർ ക്രമീകരണങ്ങൾ ആലോചിക്കുമെന്ന് വൈദീക ട്രസ്റ്റി ഫാ.റോയ് ജോർജ് കട്ടച്ചിറയും, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലനും, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യുവും പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.30ന് വിധി വന്നതിന് പിന്നാലെ പിറവം രാജാധിരാജ യാക്കോബായ സുറിയാനി വലിയ പള്ളിയുടെയും, മുളന്തുരുത്തി മർത്തോമൻ കത്തീഡ്രലിൻ്റെയും, കടമറ്റം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെയും, മൂവാറ്റുപുഴ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെയും മുന്നിൽ വിശ്വാസികൾ എത്തി പ്രാർത്ഥന നടത്തി. വരും ദിവസങ്ങളിൽ അവിഹിത മാർഗ്ഗത്തിലൂടെ ഓർത്തഡോക്സ് വിഭാഗം പിടിച്ചെടുത്ത മുഴുവൻ പള്ളികളിലും യഥാർത്ഥ അവകാശികൾ എത്തുമെന്ന സൂചനയാണ് വിശ്വാസികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
യാക്കോബായ സഭയുടെ പ്രാദേശിക തലവനായി ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ സ്ഥാനമേറ്റതിൻ്റെ ഒന്നാം വാർഷികദിനത്തിൻ്റെ തലേ ദിനം അനുകൂല വിധി ഉണ്ടായത് സഭയ്ക്ക് ഇരട്ടി മധുരമായി .























































