കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണത്തിൽ വീഴ്ച വരുത്തിയ നിർവഹണ ഏജൻസി കിറ്റ് കോയെ ഒഴിവാക്കി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതല പെടുത്തികൊണ്ട് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്‌ബി പദ്ധതിയായി പ്രഖ്യാപിച്ച് 17 കോടി രൂപ അനുവദിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എസ് പി വി യായ കിറ്റ് കോ ഗുരുതര മായ വീഴ്ച വരുത്തിയതിനെ തുടർന്ന് ചേലാട് സ്റ്റേഡിയം ഉൾപ്പെടെ കണ്ണൂർ പടിയൂർ ഇൻഡോർ സ്റ്റേഡിയം, ചിറ്റൂർ സ്പോർട്സ് കോംപ്ലക്സ് എന്നീ മൂന്നു പ്രവർത്തികളിൽ നിന്നും കിറ്റ് കോയെ ഒഴിവാക്കി കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൌണ്ടേഷനെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവായി.തുടർ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷന്റെയും,കിറ്റ് കോയുടെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നിലവിൽ കിറ്റ് കോ യുടെ കൈവശമുള്ള രേഖകൾ പുതിയ എസ് പി വി യായിട്ടുള്ള സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറി.എം എൽ എ യോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ,ലത ഷാജി, ഡി എസ് വൈ എ ഡെപ്യൂട്ടി ഡയറക്ടർ രമേശ് സി എസ്, എസ് കെ എഫ് എക്സി. എഞ്ചിനീയർ എസ് മനോജ്, എസ് കെ എഫ് അസിസ്റ്റന്റ് എക്സി. എഞ്ചിനീയർ ഷരൂപ് എം പി, എസ് കെ എഫ് അസിസ്റ്റന്റ് എഞ്ചിനീയർ ഹൃദ്യ ഡി, റീജിണൽ സ്പോർട്സ് ആൻഡ് യൂത്ത് ഓഫീസ് ക്ലർക്ക് അദൃൻ മാത്യു, കിറ്റ് കോ പ്രൊജക്റ്റ് സ്പെസിഫീക്ക് എഞ്ചിനീയർ അംബരീഷ് എം സി എന്നിവർ ഉണ്ടായിരുന്നു.സ്പോർട്സ് കേരള ഫൌണ്ടേഷന്റെ നേതൃത്വത്തിൽ റീ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി എം എൽ എ അറിയിച്ചു.
