TOURIST PLACES
സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; വിസ്മയ കാഴ്ചകൾ ഒരുക്കി ഭൂതത്താൻകെട്ട്.

കോതമംഗലം: വിസ്മയ കാഴ്ചകളുടെ കെട്ടുകൾ അഴിച്ച് സഞ്ചാരികളുടെ പറുദീസയായി ഭൂതത്താൻകെട്ട്. എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താൻകെട്ടിൽ വീണ്ടും സഞ്ചാരികളുടെ വൻ തിരക്ക്. കോവിഡ്ക്കാല ലോക്ക് ഡൌൺ കഴിഞ്ഞു വിനോദ സഞ്ചാര മേഖല തുറന്നതോടെ ഭൂതത്താൻകെട്ട് ഉണർന്നു. ഇവിടുത്തെ പ്രധാന ആകർഷണം പെരിയാറിന്റെ മടിത്തട്ടിലുടെ ഉള്ള ബോട്ടിംഗ് ആണ്. പെരിയാർ നദിയുടെ ഇരുവശവുമുള്ള കാനന ഭംഗി ആസ്വദിച്ചു, കുളിർമയുള്ള നനുത്ത കാറ്റിലും, ബോട്ടിൽ ഉള്ള മധുരമുള്ള സംഗീതത്തിലും ഒക്കെ ലയിച്ചു മതിമറന്നു ഉല്ലസിക്കാൻ ഇതിലും പറ്റിയ ഒരിടം വേറെ ഇല്ല. ഭൂതത്താന്കെട്ടിൽ വന്നാൽ തടാകത്തിലുടെ വിനോദ സഞ്ചാരികൾക്ക് പെഡൽ ബോട്ടിലും ചുറ്റിയടിക്കാം. കാടിന്റെ വന്യസൗന്ദര്യം നുകർന്നുകൊണ്ട് ബോട്ടിലിരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കാം.
വർഷംതോറും വിദേശികളടക്കം രണ്ടു ലക്ഷത്തിലധികം സഞ്ചാരികൾ എത്തുന്ന ഭൂതത്താൻകെട്ടിൽ കോവിഡ് ലോക് ഡൌൺ കഴിഞ്ഞ് ഒരു ഇടവേളയ്ക്കുശേഷമാണ് ബോട്ടിങ് പുനരാരംഭിച്ചത് . തട്ടേക്കാട് ദുരന്തത്തിനുശേഷം നിർത്തിവച്ചിരുന്ന ബോട്ടിങ് ഇടയ്ക്ക് വീണ്ടും ആരംഭിച്ചെങ്കിലും വൈകാതെ നിർത്തിയിരുന്നു. ഇപ്പോൾ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് പെഡൽ ബോട്ടുകളുടെയും, വലിയ ബോട്ട്കളുടെയും ഒക്കെ തിരിച്ചു വരവ്. ഇടത്തോടുകൾ നിർമിച്ച് പെഡൽ ബോട്ടുവഴി കുട്ടികൾക്കടക്കം പൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.സഞ്ചാരികളെ ആകർഷിക്കാൻ
ഏറുമാടങ്ങളും, ഭൂതത്താന്കെട്ടിന്റെ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനായി വാച്ച് ടവറും നിർമിച്ചിട്ടുണ്ട്.ആടിയും, പാടിയും പെരിയാറിന്റെ മടിത്തട്ടിലുടെ കാടിനെ അറിഞ്ഞുള്ള ബോട്ട് യാത്രക്കായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് സഞ്ചാരികളുടെ ഒഴുക്കാണ് ഭൂതത്താന്കെട്ടിലേക്ക്. തന്മുലം പ്രധാന റോഡിൽ വാഹനകുരുക്കും രൂപപെടുന്നുണ്ട്.
More Details pls contact : +91 99466 41324
EDITORS CHOICE
ദേശാടന പക്ഷികളെപ്പോലെ വിരുന്നെത്തി സഞ്ചാരികൾ; പുതുകാഴ്ചകൾ ഒരുക്കി തട്ടേക്കാട് പക്ഷിതാവളവും

കോതമംഗലം : പക്ഷിനിരീക്ഷണത്തിനപ്പുറം പുതുമയാർന്ന കൗതുകക്കാഴ്ചകൾ ഒരുക്കി പ്രൗഢിയോടുകൂടി സഞ്ചാരികളെ വരവേൽക്കുകയാണ് തട്ടേക്കാട് പക്ഷിസങ്കേതം. കോതമംഗലം ടൗണിൽ നിന്ന് 17 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന തട്ടേക്കാട് ഒരു മനോഹരമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. പക്ഷിസങ്കേതം സഞ്ചാരികളെ വരവേൽക്കുന്നത് പ്രവേശനവഴിയുടെ ഇരുവശത്തേയും ഭിത്തിയിൽ തട്ടേക്കാട് കാണുന്നതും, അപൂർവമായി വിരുന്നെത്തുന്നതുമായ പക്ഷികളുടെ ചിത്രങ്ങളും പേരുകളും ആലേഖനം ചെയ്തുകൊണ്ടാണ്.
കിളി കൊഞ്ചലുകളുടെ അകമ്പടിയോടുകൂടി ശലഭോദ്യാനം, നക്ഷത്രവനം, ഔഷധസസ്യോദ്യാനം, അനിമൽ റീഹാബിലിേറ്റഷൻ സെന്റർ, െട്രക്കിങ്, ബോട്ടിങ്, പക്ഷിനിരീക്ഷണ പാതയിലേക്കായി ബഗ്ഗീസ് കാർ, ഇല്ലിനാമ്പുകൾകൊണ്ട് തൂക്കണാംകുരുവിയുടെ കൂടിന്റെ മാതൃകയിൽ തീർത്ത വിശ്രമസ്ഥലം, കുട്ടികളുടെ പാർക്ക്, താമസത്തിന് ട്രീ ഹട്ടുകളും വാച്ച് ടവറുകളും എല്ലാം ഒരുക്കിയിയാണ് സഞ്ചാരികളെ തട്ടേക്കാട് ഭ്രമിപ്പിക്കുന്നത്. തട്ടേക്കാട് പക്ഷി സങ്കേതം മൃഗശാലയാണെന്ന ധാരണയിൽ ഇവിടെയെത്തുന്നവർ പോലും തിരിച്ചു പോകുന്നത് ഒരുപിടി മറക്കാനാവാത്ത പക്ഷികളുടെ ഓർമ്മകളുമായാണ്. പക്ഷി നീരീക്ഷണത്തിനൊപ്പം വനം വന്യജീവികളുടെ ആവാസവ്യവസ്ഥ അടുത്തറിയുവാനുള്ള ഇടം കൂടിയാണ് തട്ടേക്കാട്.
25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളും വ്യത്യസ്ത ദേശങ്ങളിൽനിന്നുമുള്ള ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. തട്ടേക്കാട് ഡോ. സാലിം അലി പക്ഷിസങ്കേത്തിൽ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്. പക്ഷിനിരീക്ഷണത്തിൽ താത്പര്യമുള്ളവർക്ക് രാവിലെ മുതൽ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയിൽ സങ്കേതത്തിൽ പ്രവേശിച്ച് പഠനം നടത്താൻ വനംവകുപ്പ് അനുമതി നെൽകുന്നുണ്ട്. ആവശ്യമുള്ളവർക്ക് പരിചയ സമ്പന്നരായ പക്ഷി നിരീക്ഷകരുടെ സേവനം ലഭ്യമാണ്. കുടുംബത്തോടൊപ്പം ഇവിടെ താമസിച്ചു കാടിന്റെ സ്പന്ദനം അടുത്തറിയുവാനുള്ള സജ്ജീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.
പക്ഷിതാവളത്തിലെ താമസത്തിന് വനംവകുപ്പിന്റെ ട്രീ ഹട്ട്, നാലുനില വാച്ച് ടവർ എന്നിവ ലഭ്യമാണ്. രണ്ട് കുട്ടികളടക്കം ഫാമിലിക്ക് 2,500 രൂപയാണ് ചാർജ് ഈടാക്കുന്നത്. പക്ഷിസങ്കേതത്തിലേക്ക് പ്രവേശന ഫീസ് മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് 45 രൂപയുമാണ്. പക്ഷിനിരീക്ഷണ പാതയിലൂടെ ഒന്നര കിലോമീറ്റർ െട്രക്കിങ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ബോട്ട് സവാരിക്ക് ഒരാൾക്ക് 150 രൂപയാണ് ചാർജ്. ബോട്ട് സവാരിയിൽ തട്ടേക്കാട് മാത്രം വിരുന്നെത്തുന്ന ചില ദേശാടന പക്ഷികളെ കാണുവാനും നീർപക്ഷികളുടെ ജലകേളികൾ കണ്ട് ആസ്വദിക്കുവാനുമുള്ള അസുലഭ അവസരമാണെന്ന് തട്ടേക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസർ ബിജുമോൻ എസ് മണ്ണൂർ വെളിപ്പെടുത്തുന്നു.
NEWS
കെട്ട് കണക്കിന് മായിക കാഴ്ചകൾ സമ്മാനിക്കാൻ ഭൂതത്താൻകെട്ടിൽ ബോട്ട് സവാരി ആരംഭിച്ചു.

കോതമംഗലം : പെരിയാറിന്റെ മടിത്തട്ടിലൂടെ കെട്ട് കണക്കിന് മായിക കാഴ്ചകൾ വിനോദ സഞ്ചാരികൾക്ക് കണ്ടാസ്വാദിക്കുവാൻ ഭൂതത്താൻകെട്ടിൽ ജല യാത്ര ആരംഭിച്ചു. മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ അടച്ചതിനെ തുടർന്ന് ജലനിരപ്പുയർന്നതോടെ ഞായറാഴ്ച ബോട്ടിങ് ആരംഭിച്ചത്. ജലയാത്രയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ചു. കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. അരുൺ വലിയതാഴത്ത്,ജോൺസൺ കറുകപ്പിള്ളിൽ,നോബിൾ ജോസഫ്,കോതമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി എന്നിവർ സംസാരിച്ചു.
എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതി നിധികളും,ആനവണ്ടിയുടെ ജംഗിൾ സഫാരി യാത്രികരും ബോട്ട് യാത്രയിൽ പങ്കാളികളായി. പക്ഷി മൃഗാദികളെയെല്ലാം കണ്ട് കാനന ഭംഗി ആസ്വദിച്ച് പെരിയാറിലൂടെയുള്ള ബോട്ട് യാത്ര സഞ്ചാരികൾക്ക് നവ്യനുഭൂതിയാണ് പകർന്ന് നൽകുന്നതെന്നും,തേക്കടിക്ക് സമാനമായ ഒരു അനുഭവമാണ് ഇത് സമ്മാനിക്കുന്നതെന്നും എം എൽ എ പറഞ്ഞു. 50 മുതൽ 100 പേർക്കു ഇരിക്കാവുന്ന ഹൗസ്ബോട്ടും,10 പേർക്കിരിക്കാവുന്ന ചെറിയ ബോട്ടുകളുമാണിവിടെയുള്ളത്. ഭൂതത്താൻകെട്ടിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് പെരിയാറിലൂടെയുള്ള ബോട്ടുസവാരി. തട്ടേക്കാട്,കുട്ടമ്പുഴ,ഇഞ്ചത്തൊട്ടി,നേര്യമംഗലം വരെ ബോട്ടിലൂടെ കാടിന്റെ ഭംഗി ആസ്വദിച്ച് സവാരി നടത്താം. പഴയ ഭൂതത്താൻകെട്ടിലേക്ക് കാനന വീഥിയിലൂടെയുള്ള യാത്രയും രസകരമാണ്. ബാരിയേജിന്റെ ഷട്ടർ വീണതോടെ പെരിയാർ വിനോദ സഞ്ചാരത്തിനൊപ്പം കുടിവെള്ളത്തിനും കാർഷിക മേഖലയിലെ ജലസേചനത്തിനും തുടിപ്പേകും.
200 രൂപ നിരക്കിൽ ഒരു മണിക്കൂറോളം ബോട്ട് സവാരി യിലൂടെ പ്രകൃതി ഭംഗി ആസ്വദിക്കാം എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത. ക്രിസ്തുമസ്,പുതുവത്സര ദിനങ്ങളിൽ നിരവധി വിനോദ സഞ്ചരികളെത്തുമെന്ന പ്രതീക്ഷയിലാണ് ഭൂതത്താൻകെട്ടിലെ ബോട്ടുടമകൾ.
TOURIST PLACES
ചരിത്രത്തിലാദ്യമായി കോതമംഗലത്ത് നിന്നും ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും.

കോതമംഗലം : ചരിത്രത്തിലാദ്യമായി ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും സംഘടിപ്പിക്കുന്നു. ഡിസംബർ 10, 11 തീയതികളിൽ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ വെച്ചാണ് ആനവണ്ടി മീറ്റും നേച്ചർ ക്യാമ്പും നടത്തുന്നത്. ഡിസംബർ പത്തിന് രാവിലെ കൃത്യം എട്ടു മണിക്ക് കോതമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ട് പൂപ്പാറ,ആനയിറങ്കൽ , ഗ്യാപ് റോഡ്, മൂന്നാർ, മറയൂർ വഴി ചിന്നാർ വന്യ ജീവി സങ്കേതം. കാടിനെ അറിഞ്ഞു കാടിനുള്ളിൽ ഒരു കിടിലൻ താമസവും അടുത്ത ദിവസം രാവിലെ ചെറിയ ട്രെക്കിംഗും ഒക്കെയായി ഇത് വരെയില്ലാത്ത ഒരു കിടിലം ആനവണ്ടി മീറ്റ്.
ഡിസംബർ മാസത്തിൻ്റെ കുളിരിൽ ധനുമാസത്തിൻ്റെ നിലാവിൽ രണ്ടു പകലും ഒരു രാവും നമുക്ക് ആനവണ്ടിയിലേറി യാത്ര ചെയ്യാം. മൂന്നാറും മറയൂരും ചുറ്റി ചിന്നാർ കാടുകളിൽ ചേക്കേറാം. മഴയും,പുഴയും,കടന്ന് കാടകങ്ങളിൽ സ്വച്ഛമായി വിഹരിക്കാം. ആനവണ്ടിയിലെ ഹൈറേഞ്ച് യാത്രയുടെ ഗരിമ മതിവരുവോളം ആസ്വദിക്കാം ആഘോഷിക്കാം. താമസം, ഭക്ഷണം യാത്ര ഉൾപ്പെടെ ഒരാൾക്ക് 1800 രൂപയാണ് അടക്കേണ്ടത്.
ആദ്യം പണം അടക്കുന്ന 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം ഉള്ളത്. യാതൊരു കാരണവശാലും അൻപതിൽ കൂടുതൽ പേരെ ഉൾപെടുത്താൻ സാധിക്കുന്നതല്ല.
മനസ്സ് ത്രസിപ്പിക്കുന്ന യാത്രയ്ക്കായി ഇന്നു തന്നെ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്തു പേയ്മെന്റ് അടച്ചു നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.
പേയ്മെന്റ് അടക്കേണ്ട ഗൂഗിൾ പേ/ ഫോൺ പേ നമ്പർ – 95445 28143 ( Rahul R )
Aanavandi Meet with Nature Camp @ Chinnar Wild Life Sanctuary
Google Form Link
https://forms.gle/YSyNmyDbSmkkYQtt6
Contact Numbers
Soni : 86069 16540
Rahul : 95445 28143
Abin : 97477 53818
Sreeraj : 99804 79073
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME2 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT6 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE4 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE2 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം