കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു കിടക്കുകയും ചെയ്യുന്ന കൗതുക കാഴ്ചയാണ് ഇവിടെ കാണാൻ കഴിയുന്നത്. കോതമംഗലത്തു നിന്ന് ഭൂതത്താൻകെട്ട് വഴി വനാന്തരത്തിലൂടെയുള്ള റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ മീരാൻസിറ്റി എന്ന പ്രദേശത്ത് എത്തും. ഇവിടെയാണ് വഴിയോരത്ത് തറ കെട്ടി സംരക്ഷിച്ചിരിക്കുന്ന ഒരു ആൽമരം വളർന്ന് പന്തലിച്ച് ചക്കകൾ വിരിഞ്ഞു തുടങ്ങിയ നിലയിൽ കാണുന്നത്. ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആലും, മാവും, പ്ലാവും നട്ടിരുന്നുവെന്നും മാവ് ഉണങ്ങിപ്പോയെന്നും, ആൽമരത്തിന്റെ കരുത്തുറ്റ വേരുകളും തണ്ടും വളർന്ന് പ്ലാവിനെ പൂർണ്ണമായി മറച്ചിരിക്കുകയാണെന്നുമാണ് നാട്ടുകാരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.എവിടെ നിന്ന് നോക്കിയാലും കൂറ്റൻ ആൽമരത്തിൽ ചക്ക വിരിഞ്ഞു നിൽക്കുന്നതാണ് കാണാൻ കഴിയുക. ആല് വളർന്ന് പന്തലിച്ച് പ്ലാവിനെ പൂർണമായി വിഴുങ്ങിയെങ്കിലും ജീവന്റെ പിടിവാശിയോടെ പ്ലാവ് മേലോട്ട് കുതിച്ച് അവസാനം ആൽമരത്തിന്റെ നടുവിൽ നിന്ന് ചക്ക വിരിയുകയാണ് ചെയ്തിരിക്കുന്നത്. ആൽമരത്തിൽ ചക്കയുണ്ടായിക്കിടക്കുന്ന കാഴ്ച കൗതുകവും, അത്ഭുതവുമാണ് നാട്ടുകാരിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും വെള്ളച്ചാട്ടം കാണാൻ വരുന്നവർ ഇവിടെ വണ്ടി നിർത്തി കണ്ടിട്ടാണ് മടങ്ങുന്നതെന്നും പ്രദേശവാസിയായ രാജു പറഞ്ഞു.






















































