കൊച്ചി : ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബസിൽ മടങ്ങുകയായിരുന്ന നേഴ്സിന്റെ കാരുണ്യ സ്പർശത്തിൽ സഹ യാത്രക്കാരന് പുതു ജീവൻ.അങ്കമാലി പടിക്കപ്പറമ്പിൽ ഷീബ അനീഷിന്റെ കൃത്യസമയത്തെ ഇടപെടലിൽ വിഷ്ണു എന്ന യുവാവിന്റെ ജീവൻ രക്ഷിക്കാനായി. അങ്കമാലി, കറുകുറ്റി
അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ ന്യുറോ ഐസിയു സ്റ്റാഫ് നേഴ്സായ ഷീബ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു രാവിലെ വീട്ടിലേക്കു മടങ്ങുമ്പോൾ കെ എസ് ആർ ടി സി ബസിലാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.
കറുകുറ്റി കേബിൾ ജംഗ്ഷനിൽ നിന്നും ബസിൽ കയറിയ ഷീബയുടെ പിന്നിൽ ഒരു യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഫുട്‍ബോർഡിനു സമീപത്തു നിന്നും യുവാവിനെ മാറ്റികിടത്തിയ ശേഷം പൾസ് നോക്കിയപ്പോൾ കിട്ടാതിരുന്നതിനാൽ പെട്ടെന്ന് തന്നെ സി പി ആർ നൽകി.
സി പി ആർ രണ്ടു സൈക്കിൾ പൂർത്തിയാക്കിയപ്പോൾ അപസ്മാരവും ഉണ്ടായി. തുടർന്ന് ചെരിച്ചു കിടത്തി പുറം തട്ടി കൊടുക്കുകയും ചെയ്‌തപ്പോൾ ബോധം വീഴുകയായിരുന്നു.
കൃത്യസമയത്തെ ഇടപെടലിൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ നഴ്സായ ഷീബ അനീഷ്.
പൾസ് കിട്ടാതെ വന്നതോടെ സിപിആർ നൽകാനാണ് തോന്നിയത്. നൂറോ സർജറി ഐസിയുവിൽ ജോലി ചെയ്യുന്നതിനാൽ എപ്പോൾ വേണമെങ്കിലും അടിയന്തര ചികിത്സ നൽകാനുള്ള മനസുമായാണ് ജീവിക്കുന്നതെന്ന് ഷീബ പറഞ്ഞു.
ആദ്യ സിപിആർ കൊടുത്തതോടെ ആള് അനങ്ങാൻ തുടങ്ങി. അങ്കമാലി എത്തും വരെ മൂന്നു പ്രാവശ്യം സിപിആർ ചെയ്തു. ഇതിനിടെ യുവാവ് ഫിറ്റ്സിന്റെ ലക്ഷണങ്ങൾ കാണിച്ചു. ശ്വാസം നന്നായി കിട്ടത്തക്കവണ്ണം കിടത്തി പ്രാഥമിക ചികിത്സകൾ നൽകി. ഇതിനിടെ ഉണർന്ന വിഷ്ണു ആദ്യം അമ്പരന്നു. ‘എനിക്ക് എന്താണു പറ്റിയത്’ എന്നു ചോദിച്ചാണ് അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചത്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വിഷ്ണുവിനെ പ്രവേശിപ്പിച്ചു തുടർ ചികിത്സ നൽകുകയായിരുന്നു. ഇയാൾക്ക് ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങളില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്. രണ്ടാഴ്ച കഴിഞ്ഞു പരിശോധനകൾക്കായി എത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് അറിഞ്ഞതായി ഷീബ പറഞ്ഞു. എറണാകുളം മെഡിക്കൽ കോളജിൽ ഉൾപ്പടെ ജോലി ചെയ്തുള്ള അനുഭവ പരിചയമാണ് പെട്ടെന്നൊരു അടിയന്തര സാഹചര്യത്തിൽ ഇടപെടാനുള്ള ധൈര്യം നൽകിയതെന്ന് ഷീബ പറയുന്നു. ഇപ്പോൾ ഏഴു മാസമായി കറുകുറ്റി അപ്പോളോ അഡ്‍ലക്സ് ആശുപത്രിയിൽ ന്യൂറോ സർജറി ഐസിയുവിലാണ് ജോലി. ഭർത്താവ് പി.എസ്.അനീഷ് പിറവം, പേപ്പതി ചിൻമയ ഡീംഡ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. തിരക്കുപിടിച്ച ഈ ജീവിതത്തിൽ സഹജീവികളെ കരുതാനുള്ള ഷീബയുടെ ആ വലിയ മനസ്സിനു നന്ദി പറയുകയാണ് വിഷ്ണുവും, വിഷ്ണുവിന്റെ ബന്ധുമിത്രാതികളും. ഒപ്പം അങ്കമാലിക്കാരും സമൂഹ മാധ്യമങ്ങളും.
