കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമായിട്ടുള്ള കാലമാണിതെന്നും, അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ആന്റണി ജോൺ എം എൽ എ യും മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോതമംഗലം താലൂക്ക് ആശുപത്രിയിൽ നടക്കുന്ന 11.15 കോടി രൂപയുടെ (Development of ophthalmic operation theatre,post-natal ward and allied facilities – KIIFB project) നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചിടേണ്ടി വന്നത്.
ഈ നിർമാണ പ്രവർത്തനങ്ങളിൽ പുതിയ കണ്ണിന്റെ ഓപ്പറേഷൻ തിയേറ്റർ, അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പുതിയ വാർഡ് എന്നിവ കൂടാതെ നിലവിലെ മുഴുവൻ കെട്ടിടങ്ങളും ആധുനികവത്കരിക്കുന്ന പ്രവർത്തനങ്ങൾ കൂടെ ഉൾപ്പെട്ടിട്ടുണ്ട്.
പഴയ കെട്ടിടങ്ങളിൽ മുഴുവൻ ഫയർ ലൈൻ, 30 ക്യാമറകളോടുകൂടിയ CCTV Surveillance, Intercom സംവിധാനം, ആശുപത്രിയിൽ എല്ലാ പൊതുസ്ഥലങ്ങളും സ്പീക്കർ സ്ഥാപിക്കുന്ന Public Address System, പുതിയ ട്രാൻസ്‌ഫോർമർ ഉൾപ്പെടെ പുതിയ സബ്‌സ്റ്റേഷൻ, വിപുലീകരിച്ച മെഡിക്കൽ ഗ്യാസ് പ്ലാന്റ്, 30 kw സോളാർ സിസ്റ്റം, പുതിയ ലിഫ്റ്റ്, പഴയ കെട്ടിടങ്ങളുടെ പെയിന്റിംഗ്, സീലിങ് വർക്കുകൾ തുടങ്ങി ആശുപത്രിയുടെ ഗുണനിലവാരം ഗണ്യമായി ഉയർത്തുന്ന ഒരു പദ്ധതിയാണിത്.കഴിഞ്ഞ ഒരു വർഷത്തോളമായി നടക്കുന്ന ഈ പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണ്.നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ പണിചെയ്യണമെങ്കിൽ അത് ഘട്ടം ഘട്ടമായി അടച്ചിടേണ്ടിവരും എന്നുള്ളത് സ്വാഭാവികമാണ്. പണി പൂർത്തീകരിച്ച വാർഡുകളിലെല്ലാം രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചാണ് ഇതു സാധിച്ചത്.
എന്നാൽ ഓപ്പറേഷൻ തീയറ്ററിന്റെ കാര്യത്തിൽ ഇങ്ങനെ മാറ്റി മറ്റൊരു ഇടം കണ്ടെത്താൻ കഴിയില്ല. മേൽപറഞ്ഞ സംവിധാനങ്ങളുടെയെല്ലാം പണി കഴിഞ്ഞു മൂന്ന് തവണ കഴുകി വൃത്തിയാക്കി, അണുനശീകരണത്തിനായി അടുത്ത മൂന്ന് ദിവസം ഫ്യൂമിഗേറ്റ് ചെയ്തു അടച്ചിട്ടു, പിന്നീന് മൂന്ന് ദിവസങ്ങളിലായി ഓപ്പറേഷൻ തിയേറ്ററിന്റെ തറ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിന്നെടുക്കുന്ന കൾചർ സാമ്പിളുകൾ നെഗറ്റീവ് ആയി പൂർണമായി അണുവിമുക്തമായി എന്ന് ബോധ്യം വന്നശേഷമാണ് ഓപ്പറേഷൻ തിയേറ്റർ തുറക്കാൻ കഴിയുക.നിലവിൽ ഓപ്പറേഷൻ തീയേറ്ററിന്റെ പണി പൂർത്തീകരിച്ചു, വാഷിംഗ് കഴിഞ്ഞു ഫ്യുമിഗേറ്റ് ചെയ്തിരിക്കുകയാണ്.
അടുത്ത ദിവസം തന്നെ തിയേറ്റർ തുറന്ന് കൾചർ സാമ്പിൾ അയക്കുന്നതാണ്.അത് നെഗറ്റീവ് ആകുന്ന പക്ഷം അടുത്ത ദിവസങ്ങളിൽ തന്നെ ഓപ്പറേഷൻ തിയേറ്റർ പൂർണതോതിൽ പ്രവർത്തിക്കുന്നതാണ്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 3 കോടി രൂപ ചിലവഴിച്ച് ഒ പി ബ്ലോക്ക് ആധുനീക നിലവാരത്തിൽ നവീകരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു .കൂടാതെ എം എൽ എ ഫണ്ടിൽ നിന്നും 3,50,20,000 കോടി രൂപ ചിലവഴിച്ചുള്ള ഡയാലിസിസ് സെന്റർ കം കാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. അതിന് പുറമെ മുറ്റം
നവീകരണം- 10 ലക്ഷം, ചുറ്റുമതിൽ-25 ലക്ഷം,മറ്റ് പുനരുദ്ധാരണ പ്രവർത്തികൾ എന്നിവയ്ക്കായി 25 ലക്ഷം ,ലാബ് നവീകരണം – 29 ലക്ഷം,ആശുപത്രി ഇന്റർലോക്ക് വിരിക്കൽ-10 ലക്ഷം എന്നിങ്ങനെ 99,00000 രൂപയോളം വരുന്ന പദ്ധതികൾ കഴിഞ്ഞ സാമ്പത്തിക വര്ഷം ആശുപത്രിയിൽ നടപ്പിലാക്കിയിട്ടുണ്ട്.ഈ കൗൺസിൽ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വർഷവും നഗരസഭ ഒരു കോടി രൂപയിൽ കുറയാത്ത തുക ചിലവഴിച്ചു കൊണ്ടുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ആശുപത്രിയിൽ ഉറപ്പുവരുത്തുന്നുണ്ട്.കൂടാതെ പെയിൻ ആൻഡ് പാലിവേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ദിവസവും 3 നേരവും ഭക്ഷണം കൊടുത്തു വരുന്നു. അതിലേക്കായി ഒരു വർഷം ഏകദേശം 36 ലക്ഷം രൂപയോളം ചിലവ് വരുന്നത്. ഇതുപോലുള്ള മാതൃക പരമായ പ്രവർത്തികളാണ് ആശുപത്രിയിൽ നടക്കുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. ആശുപത്രിയുടെ പ്രവർത്തനത്തെ ഇകഴ്ത്തി കാണിക്കുന്നതിനു വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഇത്തരം ശ്രമങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ആന്റണി ജോൺ എംഎൽഎയും മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.
