കോതമംഗലം : കോതമംഗലത്ത് ടിടിസി വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ റിമാൻഡിലായ പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപറമ്പിൽ റമീസിൻ്റെ മാതാപിതാക്കളായ റഹിമിനെയും ഷെറിനേയും പ്രത്യേക അന്വേഷണസംഘം സേലത്തു നിന്നും കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിചേർത്ത ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത റമീസ് പിടിയിലായതിനു പിന്നാലെ ഇവർ വീടുപൂട്ടി ഒളിവിൽ പോകുകയായിരുന്നു. സേലത്ത് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന
മാതാപിതാക്കളെ മൂവാറ്റുപുഴ ഡിവൈഎസ്പി പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെകസ്റ്റഡിയിലെടുത്തത്.
മാതാപിതാക്കളെ അറസ്‌റ്റ് രേഖപ്പെടുത്തുന്നതോടെ റമീസിനെ അഞ്ചുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും.
അന്വേഷണ പുരോഗതി അനുസരിച്ച് ഇവർക്കെതിരെ ആവശ്യമെങ്കിൽ വഞ്ചന കുറ്റം ,ഗൂഢാലോചന ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ ചുമത്തും. ഇവരെ ചോദ്യം ചെയ്താലെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിൻ്റെ കൂടുതൽ പങ്ക് വ്യക്തമാകൂ. മരിച്ച വിദ്യാർഥിനിയുടെ കൂട്ടുകാരിയുടെ മൊഴിയുടെയും റമീസിൻ്റെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥഥാനത്തിലാണു കൂടുതൽ നടപടികളിലേക്ക് പ്രത്യേകം അന്വേഷണസംഘം കടക്കുന്നത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് മാതാപിതാക്കളെയും സുഹൃത്തിനെയും പിടികൂടാൻ കേസന്വേഷണം പൊലീസ് ഊർജ്ജവമാക്കിയിരുന്നു.
മൊബൈൽ ടവർ കേന്ദ്രമാക്കിയും ,ഇവരുടെ അടുത്ത ബന്ധുക്കളുടെ വീടുകൾ കേന്ദ്രമാക്കിയുള്ള അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിൽ ആയത് ടിടിസി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതിപൂർവവും കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി വിദ്യാർഥിനിയുടെ വീട് സന്ദർശിച്ചശേഷം ആവശ്യപ്പെട്ടിരുന്നു. വീട്ടിലെത്തിയ പി സതീദേവി, അമ്മയോടും സഹോദരനോടും വിശദ വിവരങ്ങൾ മനസ്സിലാക്കി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൂടുതൽ തെളിവെടുപ്പിനായി റിമാൻഡിൽ ആയ മുഖ്യപ്രതി റമീസിനെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും.
