Connect with us

Hi, what are you looking for?

NEWS

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ പരാജയമാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിനെ സൃഷ്ടിച്ചത് – റസൂല്‍ പൂക്കുട്ടി

 

കോതമംഗലം : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ഇന്റര്‍വ്യൂവിലുണ്ടായ പരാജയവും അതിലൂടെ ഉണ്ടായ വാശിയുമാണ് റസൂല്‍ പൂക്കുട്ടി എന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിനെ സൃഷ്ടിച്ചതെന്ന് പത്മശ്രി റസൂൽ പൂക്കുട്ടി.1953 ഒക്ടോബർ 21 ന് നിലവിൽ വന്ന മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഇന്റർ സ്കൂൾ കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഓസ്കാർ അവാർഡ് ജേതാവ്.ജീവിതത്തില്‍ പരാജയങ്ങള്‍ ഉണ്ടാകുമ്പോള്‍ അനുഭവപ്പെടുന്ന വാശിയില്‍ നിന്നും തീവ്രമായ ആഗ്രഹങ്ങളില്‍ നിന്നും ഒരുപാട് അത്ഭുത പ്രതിഭാസങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. പരാജയം ഒന്നിന്റെയും അവസാനമല്ല എന്നതാണ് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടത്. എനിക്ക് ജന്മദിനം പോലും സമ്മാനിച്ചത് ഞാന്‍ പഠിച്ച വിദ്യാലയമാണ്. എന്റെ ജന്മദിനം ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞത് ഓര്‍ക്കുന്നില്ലയെന്നും,അന്ത്രമാന്‍ കൊച്ചാപ്പ മരിച്ചതിന്റെ നാലാം നാള്‍ എന്ന് മാത്രമറിയാമെന്നുമാണ്.സെമിത്തേരിയിൽ അന്ത്രമാന്‍ കൊച്ചാപ്പയുടെ മീസാന്‍ കല്ല് തപ്പി ചെന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. അവസാനം സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അവിടുത്തെ അധ്യാപകനായ കൃഷ്ണന്‍കുട്ടി സാര്‍ എനിക്കിട്ട ജന്മദിനമാണ് ഇന്ന് എന്റെ ജന്മദിനം. എന്റെ ക്ലാസ്സിലെ എല്ലാവരുടെയും ജന്മദിനം ഒന്നുതന്നെയായിരുന്നു – മെയ് 30. വിദ്യാഭ്യാസം എനിക്ക് സമ്മാനിച്ചത് പേടി മാറുവാനുള്ള അവസരങ്ങളാണ്. ഏതു വ്യക്തിയേയും രൂപപ്പെടുത്തുന്നതില്‍ സിലബസ്സിനപ്പുറം പഠിപ്പിച്ച കുറെ അധ്യാപകരുടെ സ്വാധീനമുണ്ടാകും. അങ്ങനെയുള്ള കുറെ അധ്യാപകര്‍ എന്റെ വഴികളില്‍ എനിക്ക് പ്രചോദനമായി മുമ്പിലുണ്ടായിരുന്നു. ഏറെ പിന്നോക്കാവസ്ഥയിലുള്ള അഞ്ചലിനടുത്ത് വിളക്കുപാറ എന്ന കുടിയേറ്റ ഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. നാലാം വയസ്സില്‍ 6 കിലോമീറ്റര്‍ നടന്നാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് 11 കുട്ടികള്‍ എഴുതിയ ‘A letter to my teacher’ എന്ന പുസ്തകമാണ്. പ്രകൃതിയില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ശബ്ദം വെള്ളത്തിന്റേതാണ് – നീരുറവയുടെ ഒഴുക്കും മഴപെയ്യുന്ന ശബ്ദവും ഉള്‍പ്പെടെയെല്ലാം…. നിശബ്ദത എന്ന് പറയുന്നത് ഒരനുഭവമാണ്. ശബ്ദമില്ലായ്മ അല്ല. ഏതൊരു കലാകാരനേയും സൃഷ്ടിക്കുന്നത് പ്രകൃതിയും ചുറ്റുപാടുകളുമാണ്. മാര്‍ അത്തനേഷ്യസ് ക്യാമ്പസ്സിലെ പച്ചപ്പും പ്രകൃതി രമണീയതയും ഏതൊരു വിദ്യാര്‍ത്ഥിയേയും പ്രചോദിപ്പിക്കുന്നതാണ്. ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ്. അവിടെയാണ് മാര്‍ അത്തനേഷ്യസിന്റെ പ്രസക്തി. വിദ്യാഭ്യാസമാണ് ഏറ്റവും വലിയ ധനം.

മറ്റൊരാളുമായി ആശയവിനിമയം നടത്തണമെങ്കില്‍ ഭാഷയുടെ പ്രാധാന്യം വലുതാണ്. അങ്ങനെയാണ് ഡോക്ടറാകാന്‍ ആഗ്രഹിച്ച, ഭൗതിക ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിച്ച, നിയമ പണ്ഡിതനാകാന്‍ ആഗ്രഹിച്ച എനിക്ക് ഭാഷ പഠിക്കണമെന്ന തോന്നല്‍ മനസ്സിലുണ്ടായത്. അങ്ങനെ ഒരു കലാകാരന്‍ ആകാന്‍ ഒരു നിമിത്തവുമായി. സിലബസ്സിനപ്പുറം എന്നെ പഠിപ്പിച്ച അധ്യാപകരാണ് എന്റെ വഴികളില്‍ എനിക്ക് പ്രചോദനമായത്. ഏതൊരു മേഖലയിലും അന്വേഷണത്തിലൂടെ പുതിയ വഴികള്‍ കണ്ടെത്തി കയ്യൊപ്പ് ചാര്‍ത്തുമ്പോഴാണ് പുതിയ ഉജ്ജ്വലമായ സൃഷ്ടികള്‍ ഉണ്ടാകുന്നതെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു.മാര്‍ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് അസോസ്സിയേഷന്‍ ചെയര്‍മാന്‍ അഭി. മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങില്‍ മാര്‍ അത്തനേഷ്യസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സിനിമാ സംവിധായകനുമായ കെ.എം. കമല്‍ ആമുഖ പ്രഭാഷണം നടത്തി. മാര്‍ അത്തനേഷ്യസ് ക്യാമ്പസ്സില്‍ ചെലവഴിച്ച 5 വര്‍ഷക്കാലമാണ് തന്റെ ജീവിത പ്രയാണത്തിലെ ചാലകശക്തിയെന്ന് കമല്‍ അഭിപ്രായപ്പെട്ടു. മാര്‍ അത്തനേഷ്യസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനിത ജോര്‍ജ്ജ്, മരിയ സിജു എന്നിവര്‍ സംസാരിച്ചു. എം. എ. കോളേജ് അസോസിയേഷൻ ഭാരവാഹികൾ, ഷെയർ ഹോൾഡേഴ്‌സ്, അസോസിയേഷന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ പ്രിൻസിപ്പലുമാർ, അധ്യാപക -അനദ്ധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും,മൈം മത്സരവും അരങ്ങേറി.

 

മൈം മത്സരത്തിൽ ക്രിസ്തുജ്യോതി എച്ച് എസ് എസ് , ചങ്ങനാശ്ശേരി ഒന്നാമതും,സെന്റ്. അഗസ്റ്റ്യൻസ് ജി എച്ച് എസ് എസ് , മൂവാറ്റുപുഴ രണ്ടാമതും ടോക് എച്ച് പബ്ലിക് സ്കൂൾ , വൈറ്റില മൂന്നാമതും എത്തി.ഡിസംബര്‍ 2 വരെ നീണ്ടുനില്‍ക്കുന്ന ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റില്‍ കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുക്കുന്നുണ്ട്.

 

 

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!