കോതമംഗലം : പതിനഞ്ചുകാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് തങ്ങളെത്തിയതിന്റെ ആത്മ നിർവൃതിയിലാണ് പിറവത്തെ ഒരു കുടുംബം.ഇക്കഴിഞ്ഞ വേനലവധി കാലത്താണ് പിറവം മണ്ണത്തൂർ സ്വദേശി വിഷ്ണു പ്രസാദ് (15) ന് മുങ്ങികുളിക്കുന്നതിനിടെ കനാലിന്റെ പാർശ്വ ഭിത്തിയിൽ തലയിടിച്ചു ഗുരുതര പരിക്കേറ്റത്. പിന്നീട് രണ്ടു മാസത്തോളം ആശുപത്രി കിടക്കയിലായി വിഷ്ണുവിന്റെ ജീവിതം.
കഴുത്തിനു താഴേക്ക് ശരീരം തളർന്ന അവസ്ഥയിലാണ് ഓഗസ്റ്റ് മാസത്തിൽ വിഷ്ണു കോതമംഗലം പീസ് വാലിയിൽ എത്തുന്നത്. പീസ് വാലിയിൽ മൂന്ന് മാസം വിദഗ്ദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഫിസിയോ തെറാപ്പി, ഒക്കുപെഷണൽ തെറാപ്പി അടക്കമുള്ള ചികിത്സകളിലൂടെ വീൽചെയറിൽ സഞ്ചരിക്കാവുന്ന അവസ്ഥയിലേക്ക് വിഷ്ണു എത്തി. മണ്ണത്തൂർ ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ വിഷ്ണുവിനെ പീസ് വാലി അധികൃതരുടെ പിന്തുണയോടെ ചികിത്സക്കിടയിൽ പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിച്ചതോടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ വിഷ്‌ണു കണ്ടു തുടങ്ങി. വീടും അവന്റെ സ്‌കൂളും തമ്മിൽ ഒരു കിലോമീറ്റർ ദൂരമാണ് ഉള്ളത്. വിഷ്ണുവിന് തനിയെ ഓപ്പറേറ്റ് ചെയ്യാൻ സാധിക്കുന്ന റിക്ളൈനർ ഇളക്ട്രിക് വീൽചെയറിനുള്ള അന്വേഷണത്തിലായിരുന്നു മാതാപിതാക്കൾ. ഒരു ലക്ഷത്തോളം രൂപ വില വരുന്ന ഈ വീൽ ചെയർ കുടുംബത്തെ സംബന്ധിച്ചിടത്തോളം എളുപ്പത്തിൽ സാധിക്കുമായിരുന്നില്ല. പതിയെ ജീവിതത്തിലേക്ക് മടങ്ങാമെന്ന വിഷ്ണുവിന്റെ സ്വപ്‌നങ്ങൾ മങ്ങിതുടങ്ങിയ ദിവസങ്ങളിലാണ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പീസ് വാലി സന്ദർശിക്കാൻ എത്തുന്നത്. വിഷ്ണുവിന്റെ തുടർജീവിതത്തിനുള്ള ഈ ആവശ്യം വിഷ്ണുവിന്റെ അമ്മ ഉഷയാണ് തങ്ങളോട് അഭ്യർത്ഥിച്ചത്.
തീർച്ചയായും പരിഹരിക്കാം എന്ന് അനുഭാവപൂർവ്വം ഉറപ്പ് നൽകി. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന മുവാറ്റുപുഴയിലെ വ്യവസായി പി വി എം അമീർ വിഷ്ണുവിന് വീൽ ചെയർ വാങ്ങി നൽകാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. പീസ് വാലി അധികൃതർ മുഖേന വാങ്ങിയ പി വി എം അമീർ സഹോദരൻമാരായ പി വി എം സലാം, പി വി എം ഇബ്രാഹിം, പി വി എം ഇസ്മായിൽ എന്നിവർ ചേർന്ന് വീൽ ചെയർ വിഷ്ണുവിന് കൈമാറി. സാമ്പത്തിക പരാധീനത കൊണ്ട് വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിപോകുമായിരുന്ന പതിനഞ്ചുകാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പാണക്കാട് തങ്ങൾ എത്തിയതിന്റെ നിർവൃതിയിലാണ് ഇപ്പോൾ വിഷ്ണുവിന്റെ കുടുംബം.
കാക്കനാടുള്ള സ്വകാര്യ റെസ്റ്റോറന്റിൽ ജീവനക്കാരനായ പിതാവ് വിപിനും,ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സഹോദരരി വൈഷ്ണവിയും ഉൾപ്പെടുന്നതാണ് വിഷ്ണുവിന്റെ കുടുംബം.
