കോതമംഗലം : മുപ്പത് ലക്ഷത്തിലേറെ എം .എൽ .എ .ഫണ്ട് ചിലവഴിച്ച പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപ്പാടം കളിസ്ഥല പുനർ നിർമ്മാണത്തിൽ
അഴിമതി ഉണ്ടെന്ന് പരാതി. വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോക്ക് ആണ് രേഖാ മൂലം പരാതി നൽകിയിരിക്കുന്നത് . വിവരാവകാശ പ്രവർത്തകൻ കൂടിയായ കോൺഗ്രസ് ബ്ലോക്ക് എക്സിക്യൂട്ടിവ് അംഗം വിൽസൺ .സി .തോമസ് ആണ് പരാതിക്കാരൻ. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡിൽ ഈയിടെ പുനർ നിർമ്മിച്ച കളിസ്ഥലം മൂന്ന് പതിറ്റാണ്ടായി നില നിന്ന് വരുന്നതാണെന്നും പുനർനിർമ്മാണത്തിൻ്റെ ഭാഗമായി കേവലം മൂന്ന് സൈഡ് കരിങ്കൽ ഭിത്തി കെട്ടുക മാത്രമാണ് ചെയ്തതെന്നും പരാതിയിൽ പറയുന്നു. കൂടാതെ കളിസ്ഥലവുമായി യാതൊരു ബന്ധമോ
പ്രയോചനമോ ഇല്ലാത്ത ഭാഗത്ത് ഇരുമ്പ് കൊണ്ട് തീർത്ത സംരക്ഷണ വേലി പെരിയാർ വാലി കനാൽ ബണ്ടിൽ
നൂറ്റിയൻപത് മീറ്ററിൽ സ്ഥാപിച്ചിരിക്കുന്നത് എന്താവശ്യത്തിനെന്ന് അധികൃതർക്ക് വിശദീകരിക്കാൻ കഴിയാത്ത കാര്യവും പരാതിയിൽ ഉന്നയിക്കുന്നു.
നിരവധി മുങ്ങി മരണങ്ങൾ നടന്നിട്ടുള്ള മുത്തംകുഴി
ജംഗ്ഷന് പടിഞാറേക്കുള്ള ഭാഗത്ത് ഒരു സംരക്ഷണ വേലി എന്ന ആവശ്യം കാലങ്ങളായി പ്രദേശ വാസികൾ
ഉയർത്തിയിരുന്നു. അതെല്ലാം അവഗണിച്ചു കൊണ്ട്
ഇവിടെ നിന്നും ഒന്നര കിലോമീറ്റർ മാറി
അപായ ഭീഷണി ഇല്ലാത്ത ഭാഗത്ത് സ്ഥാപിച്ച കമ്പിവേലിയുടെ നിർമ്മാണം പൊതു മുതൽ ധൂർത്തടിക്കുന്നതിൻ്റെ ഉത്തമ ഉദാഹരണമാണെന്ന്
നാട്ടുകാർ കൂടി ആക്ഷേപം ഉന്നയിക്കുന്നുമുണ്ട്.
