പെരുമ്പാവൂർ : വെങ്ങോല ഗ്രാമപഞ്ചായത്തിലെ കുറുങ്ങാട്ടുമോളം പാനായിപ്പടി പുതുപ്പാറ ടെംപിൾ റോഡിന്റെ നിർമ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. ആദ്യ ഘട്ടമായാണ് 50 ലക്ഷം രൂപ അനുവദിച്ചത്. ഇവിടെ പുതിയതായി റോഡ് നിർമ്മിക്കേണ്ടി വരും. 1.50 കോടി രൂപയാണ് പദ്ധതിക്കായി ആകെ വേണ്ടി വരുന്നത്. കഴിഞ്ഞ വർഷത്തെ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
കുറുങ്ങാട്ടുമോളം ഈച്ചരൻ കവല റോഡിൽ പാനായിപ്പടി ഭാഗത്ത് നിന്നാണ് റോഡ് പുതിയതായി നിർമ്മിക്കുന്നത്. 500 മീറ്റർ നീളത്തിൽ 6 മീറ്റർ വീതിയിൽ ഇരു വശങ്ങളും കെട്ടി മണ്ണ് ഇട്ട് റോഡ് മേപ്രത്തുപടി ഈച്ചരൻ കവല റോഡിലേക്ക് ചേർക്കും. ഇതിനിടയിൽ പോകുന്ന തോടുകൾക്ക് കുറുകെ 6 മീറ്റർ വീതിയിൽ രണ്ട് പാലങ്ങളും നിർമ്മിക്കേണ്ടി വരും. പുതുപ്പാറ ക്ഷേത്രത്തിലേക്ക് പോകുന്നതിനും മേപ്രത്തുപ്പടി, അറക്കപ്പടി ഭാഗത്തേക്ക് പോകുന്നതിനും ഈ റോഡ് നിർമ്മിക്കുന്നത് സഹായകരമാണ്. പാലായിക്കുന്ന്, കുറുങ്ങാട്ടുമോളം, ശാലേം ഭാഗത്തുള്ള മുന്നൂറോളം കുടുംബങ്ങൾക്ക് പുതിയ റോഡ് ഗുണം ചെയ്യും.
ഈ ഭാഗത്ത് കൂടി പുതിയ റോഡ് നിർമ്മിക്കുക എന്നത് പ്രദേശ വാസികളുടെ ദീർഘനാളത്തെ ആവശ്യമാണ്. പതിനാറോളം സ്വകാര്യ വ്യക്തികൾ അവരുടെ സ്ഥലം സൗജന്യമായി വിട്ടു നൽകിയാണ് റോഡ് നിർമ്മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കിയത്. പുതുപ്പാറ ക്ഷേത്രം ഭരണ സമിതി അംഗങ്ങളും പ്രദേശ വാസികളും മുൻകൈ എടുത്താണ് സ്ഥലം വിട്ടു നൽകിയത്. തുടർന്ന് പഞ്ചായത്തിന്റെ ആസ്തിയിലേക്ക് വിട്ടു നൽകിയ സ്ഥലം ഉൾപ്പെടുത്തിയതോടെയാണ് റോഡ് നിർമാണം യാഥാർഥ്യമാകുന്നത്.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ ഫണ്ടുകൾ റോഡ് നിർമ്മണാത്തിന് അപര്യാപ്തമായതിനെ തുടർന്നാണ് പ്രദേശവാസികളും പുതുപ്പാറ ക്ഷേത്ര ഭാരവാഹികളും കുറുങ്ങാട്ടുമോളം റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബിന്റെ നേതൃത്വത്തിൽ റോഡ് നിർമാണത്തിനായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ യെ സമീപിക്കുന്നത്. തുടർന്ന് സ്ഥലം സന്ദർശിച്ച എംഎൽഎ റോഡ് നിർമ്മിക്കുന്നതിനായി ആദ്യഘട്ടം എന്ന നിലയിൽ 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
വെങ്ങോല പഞ്ചായത്തിലെ
ഇരുപത്തിരണ്ടാം വാർഡിൽ നിന്ന് തുടങ്ങി പതിനെട്ടാം വാർഡിൽ അവസാനിക്കുന്ന ഈ റോഡ് ഇരുപത്തിയൊന്ന്, ഇരുപത്തി മൂന്ന് വാർഡുകൾക്ക് കൂടി പ്രയോജനകരമാണ്.
പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. എറണാകുളം ജില്ല പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിനാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. മറ്റു നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.